21 May 2010

ഫോര്‍ ദി പീപ്പിള്‍ (ഫ്രം ജര്‍മനി)

ഓഫ് ദി പീപ്പിള്‍, ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍ .... എന്ന് വച്ചാല്‍ എന്താ ?

യാത്ര
ചെയ്യാത്ത ആളുകളില്ല . യാത്ര ചെയ്യാനാഗ്രഹിക്കാത്തവരുമില്ല. രാത്ര ചെയ്യണമെങ്കിലോ നല്ല ഗതാഗത സൗകര്യം വേണം. ഇപ്പൊ പറയാന്‍ പോകുന്നത് യുറോപ്യന്‍ ഗതാഗത സൌകര്യത്തെക്കുറിച്ചാണ്.

കഴിഞ്ഞ മാസം അമ്സ്ടര്ടാമിലേക്ക് ഒരു യാത്ര പോയി. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്ടാമില്‍ ഏത്തും. എല്ലാം കണക്കു കൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാം ഉറക്കത്തിനായി ഇരുന്നു.

-ഇതെന്താ ആളുകള്‍ തീരെ കുറവ് , ശനിയാഴ്ച ആയിട്ടും. ആര്‍ക്കും അമ്സ്ടര്ടാമില്‍ പോകേണ്ടേ?
-ഉണ്ടാകും അടുത്ത സ്റ്റേഷന്‍ ആഹെന്‍ (achen ) അല്ലെ, അവിടുന്ന് എന്തായാലും കുറെ ആളുകള്‍ കാണും, സഹ സഞ്ചാരി പറഞ്ഞു.

ജര്‍മനിയിലെ ഒരു അണ്ടര്‍ ഗ്രൌണ്ട് ട്രെയിന്‍ സ്റ്റേഷന്‍

എന്നാലെങ്കിലും നാലാള് ഉണ്ടാകുമല്ലോ എന്ന് വിചാരിച്ചു ഞാന്‍ കണ്ണടച്ചു. ഉണര്‍ന്നപ്പോള്‍ കണ്ടത് ഏകദേശം 200 കിലോമീറ്റര്‍ സ്പീഡില്‍ കുതിച്ചു പായുന്ന തീവണ്ടീം ബോഗിയുടെ ഒരു മൂലയ്ക്ക് രണ്ടേ രണ്ടു സഞ്ചാരികളും, അതു ഞങ്ങളായിരുന്നു. പ്രതീക്ഷക്കു വിപരീതമായി, ട്രെയിനില്‍ തീരെ ആളില്ല. ഇടയ്ക്കു കൈകാല്‍ അഭ്യാസത്തിനു ഇങ്ങേ അറ്റത് നിന്നു അങ്ങേ അറ്റത്തേക്ക് ... വെറുതെ കുറച്ചു ബോഗികള്‍ താണ്ടി തിരിച്ചു വന്നു. ആളുകള്‍ തീരെ കുറവ്. മിക്ക ബോഗികളിലും 5 പേരില്‍ കൂടുതല്‍ ഇല്ല.

പറഞ്ഞിട്ട് കാര്യമില്ല ഇതു ജര്‍മനിയുടെ ഒരു 'സവിശേഷത' തന്നെയാണ്. 'പീക്ക്' യാത്രക്കാരുടെ സമയം രാവിലെയും വൈകിട്ടും മാത്രേ ഉള്ളൂ. അതു തന്നെ ഇരുന്നു പോകാവുന്ന അത്രേം യാത്രക്കാര്‍ മാത്രം. തിരക്കുള്ള വിനോദ സഞ്ചാര നഗരങ്ങളില്‍, നിന്നും യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്. മറ്റുള്ള സമയങ്ങളില്‍ ട്രെയിനിലോ ബസ്സിലോ കേറിയാല്‍ കയറുന്ന വിദേശികള്‍ മാത്രേ ഉണ്ടാകൂ. രാത്രി 8 -9 മണി കഴിഞ്ഞാല്‍ പിന്നെ എല്ലാ ബസ്സിലും ഒരാള്‍ മാത്രേ ഉണ്ടാകൂ. അതെ, ഡ്രൈവര്‍ തന്നെ. കുത്തി മറിച്ചു ചിലപ്പോ പാട്ടൊക്കെ കേട്ട് ഓടിച്ചു പോകുന്നതു കാണാം.

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെ ഒരു അണ്ടര്‍ ഗ്രൌണ്ട് ട്രെയിന്‍ സ്റ്റേഷന്‍


ഒരിക്കല്‍ എനിക്ക് ഏതാണ്ട് 4 മണിക്കൂര് യാത്രയുള്ള ഒരു നഗരത്തില്‍ പോകണമായിരുന്നു. (4 മണിക്കൂര്‍ എന്ന് പറഞ്ഞത് അതിവേഗ ട്രെയിനുകളുടെ കാര്യമാണ്) അന്ന് വൈകിട്ട് തന്നെ മടങ്ങുകേം വേണം. മീറ്റിങ്ങെല്ലാം കഴിഞ്ഞു അവിടുന്ന് യാത്ര തിരിച്ചപ്പോള്‍ വൈകിട്ട് ഏഴ് മണിയായി. എന്താണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോകേണ്ട ട്രെയിന്‍ റൂട്ടില്‍ എന്തോ പ്രശ്നം, വണ്ടി മുന്നോട്ടു പോകില്ല. എന്ത് ചെയ്യും, എങ്ങനെ വീട്ടില്‍ തിരിച്ചെത്തും എന്നെല്ലാം വിചാരിച്ചു വിഷണ്ണരായ യാത്രക്കാരുടെ മുന്നില്‍ ദൈവധൂതരെപ്പോലെ ജര്‍മന്‍ റെയില്‍വേയുടെ (deutsch bahn) സര്‍വിസ് ആള്‍ക്കാര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ പല നഗരങ്ങിലെക്കായി പോകേണ്ട യാത്രക്കാരെ തരം തിരിച്ചു. എന്റെ സ്ഥലത്തേക്ക് പോകാന്‍ മറ്റു മൂന്നു പേര്‍ കൂടി ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളെ ഒരു ടാക്സിയില്‍ കയറ്റി പറഞ്ഞു വിട്ടു. മറ്റു യാത്രക്കാരെയും അതതു സ്ഥലത്തേക്ക്. അങ്ങനെ deutsch bahn -ന്റെ ചിലവില്‍ 'ബെന്‍സ്‌ ' ടാക്സിയില്‍ വീടെത്തി. ടാക്സി ഡ്രൈവര്‍ പ്രത്യേക കാശൊന്നും ഈടാക്കാതെ തന്നെ എല്ലാരേയും അവരവരുടെ വീട്ടുപടിക്കല്‍ കൊണ്ടെത്തിച്ചു. വീട്ടിലെത്തിച്ചതിന് ഒപ്പിട്ടു രസീതിയും വാങ്ങി (നാളെപ്പിറ്റെന്നു എന്നെ വഴിയാധാരമാക്കി എന്ന് ഞാന്‍ കേസ് കൊടുത്താലോ..:))
അതോടെ ജര്‍മന്‍ റെയില്‍വേ എന്റെ കാണപ്പെട്ട ഗതാഗതദൈവമായി.

ട്രെയിനിലും ബസ്സിലും രാജ്യത്തു പല സ്ഥലങ്ങളില്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. അതില്‍ നിന്നു എനിക്ക് മനസ്സിലായത് ഇവിടുത്തെ ഭരണം ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണ് എന്നാണ്. അറ്റ്‌ ലീസ്റ്റ് യാത്രയുടെ കാര്യത്തില്‍. അതായതു, ഒന്നോ രണ്ടോ യാത്രക്കാര്‍ മാത്രമേ ഉണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ യാത്ര സൗകര്യം ഒരുക്കി കൊടുക്കുക. അല്ലാതെ അവര്‍ ട്രിപ്പ്‌ തീരെ നിര്‍ത്തുന്നില്ല.

ബസ് സ്റ്റോപ്പില്‍ ബസ്സ് കത്ത് നിക്കുന്ന ഒരു അപ്പുപ്പന്‍. രണ്ടു സ്റ്റോപ്പ്‌ അപ്പുറത്ത് ഒരു ഹോസ്പിറ്റല്‍ ഉണ്ട്.
അവിടെ ആരെയോ കാണാന്‍ പോകുന്നതാണ്- ജര്‍മനിയില്‍ നിന്ന്


ഒരു ഡ്രൈവര്‍ മാത്രം നിയന്ത്രിക്കുന്ന ഇത്തരം ബസ്സുകള്‍ മിക്കവാറും ചില കമ്പനികളുടെതായിരിക്കും. കമ്പനികള്‍ക്ക് നഷ്ടമില്ലാതിരിക്കാന്‍ ഗവണ്മെന്റും ഒരു നിശ്ചിത കാശ് ഇവര്‍ക്ക് കൊടുക്കുന്നുണ്ട് . എല്ലാം ഭയങ്കര 'കൊളാബരെഷന്‍' ആണ്. അല്ലാതെ എങ്ങനെ ഒരു യാത്രക്കാരനെയും വഹിച്ചു കൊണ്ട് ബസ്സുകള്‍ക്ക് സമാധാനത്തോടെ പോകാന്‍ പറ്റും ? മറ്റൊരു കാര്യം, ഇവിടെ ഇതു കുഗ്രാമത്തില്‍ പോകാനും ബസ് ഗതാഗതം ഉണ്ട് എന്നതാണ്. അര്‍ദ്ധ രാത്രി കഴിഞ്ഞാല്‍ ചിലപ്പോ ഓരോ മണിക്കുറുകള്‍ ഇടവിട്ടെ ബസ്സ് ഉണ്ടാവൂ, എന്നാലും ഡ്രൈവര്‍ മാത്രമുള്ള വാഹനം പായുന്നത് കാണാം.

മറ്റു യുറോപ്യന്‍ രാജ്യങ്ങളിലും ഏതാണ്ട് ഇതേപോലെ തന്നെയാണ് കാര്യങ്ങള്‍. കൂടാതെ ഇവര്‍ വിനോദ യാത്രകളെ അതിയായി പ്രോത്സാഹിപ്പിക്കുന്നു. 'വീകെണ്ട്' യാത്രകള്‍ക്ക് കാശും കുറച്ചു മതി. രണ്ടില്‍ കൂടുതല്‍ ആളുകളുള്ള ഗ്രുപ്പ് ആണെങ്കില്‍ അവര്‍ക്ക് ചെലവ് കുറഞ്ഞ ഒരു കാര്‍ഡ്‌ എടുക്കാം. ഇത്തരം കാര്‍ഡുകള്‍ ചിലപ്പോ ഒരു സംസ്ഥാനം മുഴുവന്‍ അല്ലെങ്കില്‍ ഒരു താലുക്ക് മുഴുവന്‍ ബാധകമായിരിക്കും.

പിന്നെ വികലാഗര്‍: അവര്‍ക്ക് എവിടെയും മുന്‍‌തൂക്കം ഉണ്ട്. ബസ്സിലും ട്രെയിനിലും അവരെ ഇറക്കാനും കയറ്റാനും അധികൃതര്‍ പ്രവര്‍ത്തിക്കുന്നത് എപ്പോഴും കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണ്.
അവരും വേണ്ടപ്പെട്ട ഒരു പൌരനെന്ന നിലയില്‍, അവരുടെ ജീവനും രാജ്യത്തിന്‌ വിലയേറിയത് എന്ന മട്ടില്‍ ......

അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഒരു ഗവണ്‍മെന്റ് ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതായിരിക്കണം എന്നതിന് ഇതിലധികം ഉദാഹരങ്ങള്‍ വേണോ ?

ചിലര്‍ ചോദിച്ചേക്കാം, ഭീമമായ ഒരു ടാക്സ് തുക എല്ലാ പൌരനും വേതനത്തില്‍ നിന്നും അല്ലാതെയും കൊടുക്കുന്നുണ്ടെങ്കില്‍ ഏത് ഭരണാധികാരികളും ഇത്തരം സൌകര്യങ്ങള്‍ ജനങള്‍ക്ക് ഒരുക്കി കൊടുക്കാന്‍ പറ്റും എന്ന്. സാധിച്ചേക്കാം, സത്യമാണ്. പക്ഷെ നമ്മുടെ രാജ്യം ഭീമമായ തുകയൊന്നും നികുതി വാങ്ങുന്നില്ല. എങ്കിലും കോടിക്കണക്കിനു ടാക്സ് കൊടുക്കാന്‍ ബാധ്യസ്ഥരായ ബച്ചന്‍ (അങ്ങേരു എല്ലാം കൊടുത്തോ എന്നൊന്നും എനിക്കറിയില്ലാട്ടോ) തുടങ്ങിയ സിനിമാ താരങ്ങളും ബിസിനസ്സുകാരും (കള്ളപ്പണം ഇതില്‍ പെടുമോ എന്തോ ?) ഉള്ള ഇന്ത്യ പോലുള്ള രാജ്യത്തിന്‌ അവരില്‍ നിന്നൊക്കെ അതു പിടിച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ....പിന്നെ ??
ബാക്കി നിങ്ങള്‍ പറയുക.

(പലതും വിട്ടു പോയിട്ടുണ്ട്, പലതും ചേര്‍ക്കാനുണ്ട്. ആധികാരികമായ ഒരു എഴുത്ത് ആയില്ല എന്നും എനിക്കറിയാം.
എന്നാലും ഒരു എളിയ ശ്രമം . ഫോട്ടോകള്‍ ഒരു ഭംഗിക്ക് ചേര്ത്തു
എന്നെ ഉള്ളൂ )

11 May 2010

നാഗപൂജ

ഉത്സവമായിരുന്നു പാമ്പുകളുടെ അമ്പലത്തില്‍.
കോഴി മുട്ടകള്‍ കാണിക്ക* വക്കുമ്പോള്‍ അമ്മ പറഞ്ഞു;
മോളെ നന്നായി പ്രാര്‍ത്ഥിക്കൂ, ഇതോടെ എല്ലാരുടെം പാപങ്ങളും തീരട്ടെ.

മകള്‍ 4 മുട്ടകള്‍ വച്ചു, രണ്ടു പേര്‍ മതി. എന്നാലും ഒരു നാലെണ്ണം ചോദിച്ചാലല്ലേ ദൈവം രണ്ടു തരൂ. മറന്നു പോയാലോ.
അമ്മയും രണ്ടു മുട്ടകള്‍ വച്ചു, മകള്‍ അത്ഭുതത്തോടെ നോക്കി.
അമ്മ പറഞ്ഞു;
ഇതു എന്റെ അടുത്ത ജന്മത്തിലെ കുട്ടികള്‍ക്ക്.

തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ ഭര്‍ത്താവു തന്റെ യൌവനകാലത്തു തോണ്ടിയെറിഞ്ഞ തൊടിയിലെ പാമ്പുകളുടെ കഥ പറഞ്ഞു. ആത്മധൈര്യത്തോടെ.
അമ്മയുടെ മകള്‍ പറഞ്ഞു;
നിങ്ങടെ വീട്ടില്‍ ഒരു നാഗപൂജ നടത്തിയിരുന്നെങ്കില്‍ കുട്ട്യോളില്ലാത്ത ഏടത്തികള്‍ക്കും കൂടി നന്നായേനെ .

പിറ്റേന്ന് വിശേഷങ്ങള്‍ ആരായാന്‍ അമ്മ വിളിച്ചപ്പോള്‍ പറഞ്ഞു;
മോളെ, ഇന്ന് വിറകെടുക്കാന്‍ പോയപ്പോള്‍ ഒരു ചുരുട്ട, അച്ഛന്‍ വീട്ടിലുള്ളതോണ്ട് അതിനെ കൊന്നു ദൂരെ കളഞ്ഞു.

മകള്‍ പിന്നീടൊരിക്കലും പാമ്പുകളെ കൊന്നതിനു ഭര്‍ത്താവിനേം ഭര്‍തൃ വീട്ടുകാരേം കുറ്റം പറഞ്ഞില്ല

പിറ്റത്തെ കൊല്ലം പാമ്പിന്റെ അമ്പലത്തില്‍ ഉത്സവത്തിനും പോയില്ല.



* കണ്ണൂരിലെ പെരളശ്ശേരി അമ്പലത്തില്‍ പാമ്പുകള്‍ക്ക് മുട്ട കാണിക്ക വയ്ക്കുന്ന ഒരു ആചാരം ഉണ്ട്. സന്താനലബ്ധിക്കു വേണ്ടി.

7 May 2010

ലഹരി

ജനലുകള്‍ അടച്ചിരുന്നു
വാതിലുകളില്‍ സാക്ഷകള്‍ ഭദ്രം
എന്നിട്ടും എനിക്ക് തണുക്കുന്നു.
പുറത്തു, മഴ നനച്ചു പോയ ഭുമി
കത്തി നിന്നു.
എന്നിട്ടും തണുപ്പ് തന്നെ.

പിടികിട്ടാതെ പരതി
തണുപ്പ് സ്രോതസ്സുകള്‍.
ഇന്നലകളെ നോക്കിയപ്പോള്‍
അവര്‍ പറഞ്ഞു,
ഹാ മനസ്സിലായില്ലേ, അതു ഞങ്ങളായിരുന്നു.
നിന്നെ തണുപ്പിച്ചു മരവിപ്പിക്കുന്നത് .

ഒടുവില്‍
തണുത്തുറച്ചു കട്ടകളാക്കി
രോമകൂപങ്ങളില്‍ ആഞ്ഞിറങ്ങി
അവര്‍ മതിമറന്നാടുമ്പോള്‍
പളുങ്കുപാത്രങ്ങളില്‍ ഉഷ്ണനീരുറവകള്‍
പൊട്ടിയൊഴുകി.

പിന്നെ മരവിച്ച മനസ്സിനും ദേഹത്തിനും
മീതെ ഉഷ്ണങ്ങള്‍ പെയ്തിറങ്ങി.

അങ്ങനെ
തണുപ്പുകളെ ലഹരിയാക്കാന്‍
ഇന്നു ഞാന്‍ പഠിച്ചു.

26 April 2010

രാജാവ്

എനിക്കീയിടെ ഭയങ്കര പരാതികളാണ്.
അമ്മാ, ജോലിയുടെ ടെന്‍ഷനുകള്‍, ജോലിയില്ലെങ്കിലുള്ള ടെന്‍ഷനുകള്‍
അങ്ങനെ ഇന്നത്‌ എന്നൊന്നും ഇല്ലാ .

ഇപ്പോഴാണ്‌ ഞാന്‍ എന്റെ ഒരു കെമിസ്ട്രി സാറിനെ ഓര്‍ക്കുന്നത് .
സാറ് പറയും , ഭാഗ്യം എന്നത് ഒന്നില്ല പക്ഷെ നിര്‍ഭാഗ്യം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് . സാറിനു അക്കാലത്തു പിരിച്ചു വിടല്‍ ഭീഷണി ഉണ്ടായിക്കാണും എന്ന് ഞങ്ങള്‍ വിചാരിച്ചു. പക്ഷെ ഏറെ നാളുകള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോഴും സാറിന്റെ ആ ചിന്തക്ക് ഒരു കോട്ടവും തട്ടിയില്ല .

അമ്മയോട് പറയാം എന്ന് കരുതിയാണ് ഞാന്‍ വിളിച്ചത് . അമ്മക്ക് പണ്ടത്തെപ്പോലെ ടെന്‍ഷനുകള്‍ ഇല്ല .
പണ്ട് അമ്മയുടെ ടെന്‍ഷനുകള്‍ , വേണ്ടത്ര നെല്ല് കിട്ടീല്ല , ചീരക്കു പുഴു വന്നു, റോസാപ്പൂക്കള്‍ കുട്ട്യോളൊക്കെ ഓടിച്ചു കൊണ്ടുപോകുന്നു, അച്ഛന്‍ കൊണ്ടന്ന സാരിയുടെ കളറ് പോര , അമ്മ വീട്ടിലില്ലാത്ത നേരത്ത് ആരുടെയോ പയ്ക്കള്‍ വാഴയോക്കെ ഓടിച്ചത് ..അങ്ങനെ അങ്ങനെ ..

ഇപ്പൊ അമ്മക്ക് വിവരം വച്ചു. ഒരു ടെന്‍ഷനും ഇല്ല . ഞാന്‍ പുര നിറയുകയാണെങ്കില്‍ വീട്ടിലിരുന്നു കള്ളക്കഥകള്‍ എഴുതി വല്ല വാരികക്കും അയച്ചു കൊടുത്തു കാശുണ്ടാക്കി അവനവനെ നോക്കണം എന്ന് ചിലപ്പോ പറയും.
എന്താ മനസ്സിലിരിപ്പ് .... (പണ്ടെങ്ങോ ബാലരമേല്‍ എന്റെ എന്തോ ഒരു പൊട്ടത്തരം അച്ചടിച്ച്‌ വന്നതിനാ ഈ അഹംകാരം )

അതൊക്കെ പോട്ടെ , പരാതിപ്പെട്ടി തുറന്നപ്പോ ഇപ്രാവശ്യം അമ്മ പറഞ്ഞത് : ജീവിതം ഇത്രേ ഉള്ളൂ , അതു ഓരോ ദിവസോം രാജാവിനെപ്പോലെ ജീവിച്ചു തീര്‍ക്കണം എന്നാണ് . എനിക്ക് ചിരി പൊട്ടി .
ഇതു ആരെങ്കിലും സംകടപ്പെട്ടിരുന്നാല്‍ ഒരു മഹതിയെപ്പോലെ ഞാന്‍ ഓതി കൊടുക്കുന്ന വാക്കുകളാണല്ലോ ഈശ്വരാ ... ചിലപ്പോ ഞാന്‍ അമ്മയോടും പറഞ്ഞു കാണും . അന്ന് അമ്മ നോട്ടു ചെയ്തിരിക്കണം...

അമ്മ തുടരുകാണ്, ഇന്ന് കഴിഞ്ഞാ നാളെ , നാളെ കഴിഞ്ഞ മറ്റന്നാള്‍ ..എല്ലാ ദിവസോം രാജാവ്‌ .
കഞ്ഞി കുടിച്ചിട്ടാനെങ്കില്‍ പോലും.
അമ്മ പറഞ്ഞതല്ലേ , അങ്ങനെ ഞാന്‍ രാജാവാകാന്‍ തീരുമാനിച്ചു !

കുറെ നാളുകള്‍ക്ക് ശേഷം ചാറ്റിനു വന്ന ഒരു ബാംഗലൂര്‍ ഐ ടി അധോലോക സുഹൃത്ത്‌ പറഞ്ഞു

' ഓ നമ്മളിങ്ങനെ അമ്ബാനിയെപ്പോലെ കഞ്ഞി കുടിച്ചു ഇവിടെ കഴിയുന്നു ...'

14 April 2010

ആമ്സ്ടര്‍ഡാമിലെ വേശ്യകള്‍

എന്നാപ്പിന്നെ തുടങ്ങാം? ങേ , എന്ത് തുടങ്ങാന്‍ എന്ന് അല്ലെ . കേള്‍ക്കു .
അവിടേം പോകും ഇവിടേം പോകും... എന്നിട്ട് , 'എന്ത് ഹെമാംബികെ എന്തെങ്കിലുമൊക്കെ കുത്തി കുറിച്ചൂടെ' എന്ന് ഞാന്‍ തന്നെ എന്നോട് ചോദിക്കാന്‍ തുടങ്ങീട്ടു കാലം കുറെയായി. തുടങ്ങാന്‍ പോകുകാ. ആദ്യമായ് പറയാന്‍ പോകുന്നത് വേശ്യകളെ ക്കുറിച്ചാണ് . ശുഭകാര്യത്തിനു പോകുമ്പോള്‍ വേശ്യകളെ കണി കാണുന്നത് നല്ലതാന്നു കേട്ടിട്ടുണ്ട് ( ചില സിനിമേല്‍ , അല്ലാതെവിടെയാ ?) എന്നാപ്പിന്നെ വിചാരിച്ചു അതന്നെ പറയാം എന്ന്. ശുഭമായാലും ശരി ആശുഭമായാലും ശരി. ഞാന്‍ നിങ്ങളുടെ ക്ഷമ പരിശോധിക്കുന്നില്ല.


കനാലുകളാല്‍ ചുറ്റപ്പെട്ട ഒരു നഗരമാണ് ആമ്സ്ടര്ടാം .നെതര്‍ ലാണ്ടിന്റെ തലസ്ഥാനം .കഴിഞ്ഞ ആഴ്ച അവിടെ വരെ ഒന്ന് പോയി.

(ചുവന്ന വെളിച്ചമുള്ള സ്ഥലത്തിനടുത്തുള്ള ഒരു കനാല്‍, പോസ്റ്റിന്റെ ഭംഗിക്ക് ചേര്‍ത്തു എന്നെ ഉള്ളൂ )

പോകുന്നതിനു മുന്‍പ് ഏകദേശ രൂപം ഉണ്ടായിരുന്നെങ്കിലും , നഗര ചുറ്റലിനിടക്ക് ഇടുങ്ങിയ ഒരു തെരുവില്‍ , ചുവന്ന തിരശ്ശീല മാറ്റി ജനാലയില്‍ പ്രത്യക്ഷപ്പെടുന്ന നാമ മാത്രം വസ്ത്രം ധരിച്ച സുന്ദരികളെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. കാലുവലിച്ചു നീട്ടി വീണ്ടും നടന്നു , അതാ വീണ്ടും അടുത്ത ജനാലയില്‍ മറ്റൊരുത്തി. അവള്‍ കൈ ആഗ്യം കാട്ടി വിളിക്കാനും തുടങ്ങി. കൂടെയുള്ള സഹസഞ്ചാരി ഇതൊക്കെ കണ്ടു രസിച്ചങ്ങനെ നടക്കുന്നു. കൂടെയൊരു കമന്റും 'കാമറ എടുത്തു ബാഗിലിട്ടോ, അല്ലെങ്കില്‍ ആരെങ്കിലും വന്നു അടിച്ചു പൊട്ടിക്കും '.

ശരിയാണ് ഇതു red light district നു അടുത്തുള്ള സ്ട്രീറ്റ് ആണ് .ഇവിടെ പടമെടുക്കുന്നത് നിയപ്രകാരം നിരോധിച്ചതായി ബോര്‍ഡ് ഉണ്ട്. അങ്ങനെ പടമെടുക്കുന്നവ്രെ പിടിക്കാന്‍ പോലീസുകള്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട് . ഈ സ്ഥലം നിയമ പ്രകാരമുള്ള വേശ്യാ വൃത്തിക്കുള്ള സ്ഥലമാണ് . പേര് പോലെ തന്നെ ഇവിടുത്തെ വീടുകള്‍ അല്ലെങ്കില്‍ റൂമുകളില്‍ ചുവന്ന്‍ ലൈറ്റ് കത്തി നിക്കുന്നുണ്ടായിരിക്കും. ലൈംഗിക തൊഴിലാളികള്‍ നിങ്ങി പാര്‍ക്കുന്ന ഒരിടം.

എന്ന് വച്ച് നമ്മുടെ നാട്ടിലെ ചുവന്ന തെരുവ് പോലെയാണെന്ന് വിചാരിച്ചു കളയരുത്. (അവിടെ ഞാന്‍ പോയിട്ടില്ല, അതു കൊണ്ട് കൃത്യമായി അറിയില്ല. എങ്കിലും പറയാം, എന്റെ ചങ്ങാതിയുടെ ചേട്ടന്‍ കുറച്ചു കാലം നിര്‍ബന്ധിത ഡോക്ടര്‍ പ്രാക്ടീസ് ചെയ്തിരുന്നു അതിനടുത്ത് . രാവിലെകളില്‍ ഈ ചുവന്ന തെരുവ് കടന്നു വേണം ജോലിസ്ഥലത്ത് പോകാന്‍. അങ്ങനെയുള്ള യാത്രകളില്‍ പത്തു വയസ്സുള്ള പെണ്‍കുട്ടികള്‍ വരെ 'വരൂ സാബ് , അഞ്ചു രൂപ മതി സാബ് ....' എന്ന് പറഞ്ഞു കൈകളില്‍ പിടിച്ചു വലിക്കുമായിരുന്നു ....)

പിന്നെയെങ്ങനെയാണ് എന്നല്ലേ . ഇവിടുത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് ഇന്ഷുറന്സ്,ജോബ്‌ സെക്യുരിറ്റി എല്ലാം ഉണ്ട് . അവരും മറ്റുള്ളവരെ പോലെ ടാക്സും കൊടുക്കുന്നു. ടാക്സ് - പിന്നെ ഒരു രാജ്യത്തിന് വേറെ എന്ത് വേണം. വൈകുന്നേരങ്ങളില്‍ ഈ തെരുവുകള്‍ സഞ്ചാരികളും അല്ലാത്തവരും കൊണ്ട് നിറയുമത്രേ .
നിങ്ങള്‍ക്കിപ്പോ അമ്സ്ടര്‍ഡാമിലെ ഈ സുന്ദരികളെ കാണണം എന്നുണ്ടാകും. എന്റടുത്തു പടമില്ല. ഗൂഗിളിന്റെ ചിത്രപ്പെട്ടികളില്‍ നോക്കൂ ചിലപ്പോ കണ്ടേക്കാം. ഒരു ജര്‍മന്‍ സുഹൃത്ത്‌ പറഞ്ഞത് ചില ആണുങ്ങള്‍ പെണ്‍ വേഷം കെട്ടി ജനലക്കടുത്തു നിക്കാറുണ്ട് എന്നാണ് :)

കാര്യമതല്ല, ഇവിടത്തുകാര്‍ ഇതിനെ വളരെ പെരുമയോടെയാണ് വിനോദ സഞ്ചാര വെബ് സൈറ്റിലോക്കെ കാണിച്ചിരിക്കുന്നത് . ഇക്കൂട്ടര്‍ ചില വേര്‍തിരിവുകളൊക്കെ അനുഭവിക്കുന്നുണ്ടെങ്കില്‍ പോലും .നഗരം പറയുന്നത് തീര്‍ത്തും മനുഷ്യര്‍ക്ക്‌ വേണ്ടിയുള്ളത് , പിന്നെയെന്തിനാണ് ഇവരെയൊക്കെ ക്രിമിനലുകളായി മുദ്ര കുത്തുന്നത് എന്നാണ് .

ഈ പ്രദേശത്ത് ധാരാളം സെക്സ് കടകള്‍ , അതിനോടനുബന്ധിച്ച തിയേറ്ററുകള്‍ എന്നിവ സജീവമാണ് . എടുത്തു പറയേണ്ടത് സെക്സ് മ്യൂസിയമാണ്. ഇതു പുറത്തു നിന്നു കാണാനേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ ,സമയപരിധി മൂലം. നിങ്ങള്ക്ക് വേണ്ടി പുറത്തു നിന്നു എടുത്ത പടം ഇവിടെ ഇടുന്നു.

(അമ്സ്ടര്‍ ഡാമിലെ സെക്സ് മ്യുസിയം )

അവിടുത്തെ എല്ലാ തൊഴിലാളികള്‍ക്കും നന്മ നേര്‍ന്നു കൊണ്ട് ഇവിടെ നിര്ത്തുന്നു. ഇനിയും ഒരുപാടു പറയാനുണ്ട്‌ , ഞാന്‍ ശ്രമിക്കട്ടെ .



25 March 2010

ആഗ്രഹങ്ങള്‍

ഒരു കാറു വേണമെന്ന്
ഒരിക്കലും ആശിച്ചില്ലെങ്കിലും
എനിക്കൊരു ഫെരാരി കാറുണ്ടായി.

ഒരു വീടിനെക്കുറിച്ചൊരുസ്വപ്നമില്ലാതെ
എനിക്കൊരു അത്യുഗ്രന്‍ വീടുണ്ടായി

പഠിക്കണമെന്നോരിക്കലും മോഹിക്കാത്ത
ഞാനിന്നു പഠിച്ചു വല്യോരാളായി

ചങ്ങാതിമാര്‍ വേണമെന്നാശിക്കാത്ത ഞാന്‍
ചങ്ങാതിമാരാല്‍ വീര്‍പ്പുമുട്ടി

നീ എന്റെതാകണമെന്നു
ഞാന്‍ ഒരിക്കലും മോഹിച്ചില്ല
എങ്കിലും നീ എന്റേതു മാത്രമായി

ഒരു കുഞ്ഞു വേണമെന്ന്
ഞാന്‍ ആഗ്രഹിക്കാതെ തന്നെ
ഒരു ദിവസം ഞാനൊരു രക്ഷിതാവായി

ഇപ്പോഴും ജീവിചിരിക്കണമെന്നു
ഞാന്‍ പ്രാര്‍ഥിച്ചില്ലെങ്കിലും
ഇപ്പോഴും ഞാന്‍ ഇവിടെയുണ്ട്.

പിന്നെ, ഒന്നും ആഗ്രഹിക്കാത്ത എനിക്ക്
എന്നും എല്ലാം കുമിഞ്ഞു കൊണ്ടേയിരിക്കുന്നു...

11 October 2009

സൌന്ദര്യം - ഒരു കൊച്ചു കഥ


ഗൂഗിള്‍ മാപ്പില്‍ നോക്കി നോക്കി ദൂരം കണക്കാക്കി ഒരു ഏകദേശ സ്ഥലത്ത് ട്രെയിന്‍ ഇറങ്ങി.
സീബന്‍ മോര്‍ഗന്‍ വെഗ് 6 . അവിടെയാണ് എത്തേണ്ടത്. റോഡു മുറിച്ചു കടന്നു ഓവര്‍ ബ്രിഡ്ജിന്റെ
അടിയിലൂടെയുള്ള ചെറിയ ടാറിട്ട റോഡിലേക്ക്‌ കയറിയതെ ഉള്ളൂ . അതാ കറുത്ത അക്ഷരത്തില്‍ ഒരു ബോര്‍ഡ്‌ .
ആ ചൂണ്ടു പലക ലക്ഷ്യമാക്കി നടന്നു .

വഴിയരികില്‍ ഒരു അമ്മൂമ്മ വളരെ കഷ്ടപ്പെട്ട് കൈയിലുള്ള പല നിറത്തിലുള്ള കുപ്പികള്‍ വലിയ പഴ്കുപ്പിഭാണ്ടാരങ്ങളില്‍ ഓരോന്നായി ശ്രദ്ധാപൂര്‍വ്വം ഇടുന്നു. അതും കടന്നു എത്തിയത് പഴയ കുഗ്രാമത്തിലെ കെട്ടിടടങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ഒരു കൂട്ടം കെട്ടിടങ്ങളുടെ മുന്നിലാണ്. സീബന്‍ മോര്‍ഗന്‍ വെഗ് . ഞാന്‍ പിന്നെയും തിരഞ്ഞു . അതാ അങ്ങ് ദൂരെ ഒരു വലിയ കെട്ടിടത്തിന്റെ മുന്നില്‍ പത്തു എന്ന് എഴുതിയിരിക്കുന്നു . നാല്, ആറ്, പത്തു .....ആ കൂറ്റന്‍ കെട്ടിടത്തിന്റെ മുന്നില്‍ എത്തി പരുങ്ങി നിന്നു.ആറാം നമ്പര്‍ കെട്ടിടതിലെക്കാന് എനിക്ക് പോകേണ്ടത് . ആരോടെങ്കിലും ചോദിക്കാമെന്നു വച്ചാല്‍  അടുത്തെങ്ങും ആരുമില്ല. അടുത്തുള്ള റെയില്‍വേ പാലത്തിലൂടെ ഒരു വണ്ടി ശബ്ദം താഴ്ത്തി കടന്നു പോയി. കൂറ്റന്‍ കെട്ടിടത്തില്‍ പല പരസ്യങ്ങളുടെ പോസ്ടരുകള്‍ പതിപ്പിച്ചിട്ടുണ്ട്. അതിന്റെ ഇടയിലായി ആറാം നമ്പര്‍ കെട്ടിടതിലെക്കുള്ള ചൂണ്ടു പോസ്റര്‍ .

കെട്ടിടത്തിന്റെ വലിയ അകതലത്തിലും ആരും ഉണ്ടായിരുന്നില്ല . വയലിന്‍ നിര്‍മിക്കുന്ന സ്ത്രീയുടെ പേര് പ്രധാന വാതിലിനടുത്ത് എഴുതി കണ്ടു . നാലാമത്തെ നില . വിശാലമായ ഗോവണികള്‍ കയറുമ്പോള്‍ കിതക്കുന്നുണ്ടായിരുന്നു.
കിതപ്പ് മാറ്റാന്‍ ഇടയ്ക്കു നിന്നു . ചുമരില്‍ ചില നവീന രീതിയിലുള്ള ചിത്രങ്ങള്‍ . ഒന്നും മനസ്സിലായില്ല .
നേരത്തെ വിളിച്ചിരുന്നത് കൊണ്ട് വയലിന്‍ സ്ത്രീ വാതിലിനു സമീപം തന്നെ കത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
അവര്‍ ഹൃദ്യമായി സ്വാഗതം ചെയ്തു. വെള്ളയില്‍ വരയുള്ള ഷര്‍ട്ടും അതിന്റെ കൂടെ ചെളിയധികം പുരളാത്ത ആപ്രനും  അവര്‍ ധരിച്ചിരുന്നു. മുടി തൊപ്പി പോലെ തോന്നിക്കും വിധം വെട്ടി നിരത്തിയിരുന്നു. ചിരിക്കുമ്പോള്‍ ആ മുടിയും കൂടെ ഇളകി. സ്ത്രീ എന്നെ അകത്തേക്ക് വിളിച്ചു. ഇടനാഴിയു‌ടെ അകത്തേക്ക് . ആദ്യം ചെന്നത് ഒരു വീടിനെ അനുസ്മരിപ്പിക്കുന്ന ചെറിയ അടുക്കളയിലാണ് . കാപ്പിയും മറ്റും ഉണ്ടാക്കാനുള്ള ഒരു കൊച്ചു സ്ഥലം . ഇടനാഴിയില്‍ വച്ചു അവരെന്നോട് കുശലം പറയാന്‍ ശ്രമിച്ചു .
-ഒരു പാട് ബുദ്ധിമുട്ടിയോ ഈ സ്ഥലം കണ്ടുപിടിക്ക്കാന്‍ ..
ഞാന്‍ കിതച്ചു കൊണ്ട് 'അതെ പക്ഷെ സാരമില്ല' എന്ന് പറഞ്ഞതു .
അപ്പോഴേക്കും വയലില്‍ നിര്‍മ്മിക്കുന്ന മുറിയില്‍ എത്തിയിരുന്നു . മുറിയില്‍ നിറയെ അതുണ്ടാക്കാനുള്ള അവശ്യ
വസ്തുക്കള്‍ . കുട്ടികള്‍ക്കുള്ള ചെറിയ വയലിനുകള്‍ ചുമരില്‍ തൂക്കിയിട്ടുണ്ട്‌ . മുറിയില്‍ മരചീളുകളുടെയും ചായത്തിന്റെയും നേരിയ വാസന . മൂലക്കുള്ള ഒരു ഉയര്‍ന്ന മേശമേല്‍ എനിക്കുള്ള വയലില്‍ . അവര്‍ അതു തുറന്നു കാട്ടി അതിന്റെ ഗുണഗണങ്ങള്‍ വര്‍ണിച്ചു.ഞാന്‍ ഓരോന്നിന്റെയും വിലനിലവാരപട്ടിക ചോദിച്ചു മനസ്സിലാക്കി . പൊതുവേ നല്ല കാശു കൊടുക്കണം . പക്ഷെ എനിക്ക് പഠിച്ചേ തീരൂ ....
അവര്‍ ശ്രദ്ധാപൂര്‍വ്വം ആ വയലിന്‍ കേസ് എന്നെയേല്‍പ്പിച്ചു . അതുമായി നീങ്ങുമ്പോള്‍ അവര്‍ എന്നെ അനുഗ്രഹിച്ചു . പെട്ടെന്ന് നന്നായി പഠിക്കാന്‍ സാധിക്കട്ടെ . അടുത്തിടെ പെട്ടെന്ന് പ്രസസ്തനായ ഒരു വയലിനിസ്ടിന്റെ കാര്യം ഞാന്‍ അവരോടു പറഞ്ഞു.

-ചിലപ്പോ ഞാനും അയളെപ്പോലെ ആയാലോ . മൂപ്പര് വയലിന്‍ പഠിച്ചു തുടങ്ങിയത് പത്തിരുപതു വയസ്സ്  കഴിഞ്ഞാണ്‌ . ഇപ്പൊ ആല്‍ബങ്ങള്‍ ഇറക്കുന്നു . കണ്സെര്ട്ടുകള്‍ നടത്തുന്നു ..അങ്ങനെ ഞാനും ..
- അതാരാ അങ്ങിനെ ഒരാള്‍ ?..വയലിന്‍ സ്ത്രീക്ക് കൌതുകം .
-പേര് ഞാന്‍ മറന്നു പോയി . പക്ഷെ എനിക്കാതെ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ അദ്ദേഹം വളരെ സുന്ദരനാണ് എന്നാണ് .
-സുന്ദരന്‍ ....ഹും ...
-അതെ എനിക്കാതെ ഓര്‍മ്മിക്കാന്‍ കഴിയുന്നത്‌ അദ്ദേഹം സുന്ദരന്‍ ആണെന്നാണ് . ഞാന്‍ വീണ്ടും പറഞ്ഞു .
ഇടനാഴിയിലൂടെ എന്നെ യാത്രയാക്കാന്‍ കൂടെ വരുമ്പോള്‍ സ്ത്രീ വീണ്ടും ചോദിച്ചു .
-അപ്പോള്‍ നിങ്ങളുടെ കാഴ്ചപ്പാടില്‍ സുന്ദരന്‍ അല്ലെങ്കില്‍ സുന്ദരി എന്ന് പറഞ്ഞാല്‍ ..എങ്ങിനെയാണ്‌ ..?
തെല്ലും ആലോചിക്കാതെ ഞാന്‍ പറഞ്ഞു .

-നിങ്ങള്‍ വളരെ സുന്ദരിയാണ് .
സ്ത്രീ പൊട്ടി പൊട്ടി ചിരിച്ചു .

യാത്ര പറയുമ്പോള്‍ അവരുടെ കവിളുകള്‍ സന്തോഷം കൊണ്ട് ചുവന്നിരുന്നു....... 

Related Posts with Thumbnails