6 July 2014

പൊട്ടാസുകൾ പൊട്ടിക്കുന്നത്

പണ്ട്
പൊട്ടാസ് തോക്കിലിട്ട്
എത്ര പേരെ കൊന്നിരിക്കുന്നു.

ഇന്നു
അതുപോലൊന്നെങ്കിലും ഉണ്ടെങ്കിൽ
എത്ര പേരെ കൊല്ലാനുണ്ട്.

മനുഷ്യരെ കൊല്ലുംമ്മുന്നേ
ദൈവങ്ങളെ കൊല്ലേണ്ടതുണ്ട്.
മെച്ചമെന്തെന്നു വച്ചാൽ,
അവര്ക്കാർക്കും
പരിചകളും ബുള്ളറ്റ് പ്രൂഫുകളുമില്ല.
എളുപ്പമായിരിക്കും.

ആയിരം കൈകളിൽ
പരിചകളും ആയുധങ്ങളും
പലതരം പ്രൂഫുകളും
വാഴത്തപ്പെടലുകളുമായി
നിറഞ്ഞിരിക്കുന്ന മനുഷ്യനെ
ചൂണ്ടുന്നതെങ്ങനെ?

പിന്നെയുള്ളതു മൃഗങ്ങളാണു.
പതിവുപോലെ ഞാനൊടുക്കം
അവയെ തേടിത്തന്നെയാകും പോവുക.

ആശ്വാസമുണ്ടിപ്പൊ.
ആശ്വാസത്തിൽ നിന്നെനിക്കു പതിവുപോലെ
ആദർശങ്ങളെ വീണ്ടെടുക്കാനായേക്കും.


എങ്കിലും ആദ്യത്തെ വരിയിലെവിടേയോ
പൊട്ടാസുകൾ എന്നെ നോക്കി പൊട്ടുന്നു.

3 March 2014

തേങ്ങ, പൊതിക്കൽ

തേങ്ങ പൊതിക്കുന്ന നേരത്താണു ചോദ്യം
എന്താനമുട്ടയാടൊ നീയൊക്കെ ഉണ്ടാക്യേ? 

ഞാനൊന്നീ തേങ്ങ പൊതിച്ചു തീർത്തോട്ടങ്ങുന്നെ,
എന്നിട്ടു പോരെ?

തേങ്ങ
ഒരുഗ്രൻ പൊതിക്കെട്ടെന്നു
ഞാൻ മനസ്സിലാക്കി വരുമ്പോഴായിരുന്നു
ഇറങ്ങിപ്പോകുന്ന മുറുക്കാൻ
ആഞ്ഞു കാർക്കിച്ച് 
മുറുക്കാന്റെ കൂടെയുള്ളൊരാ
വഴുവഴുക്കൻ ചോദ്യം.
ചാരുകസേര ഒന്നു കിരുങ്ങി.

തേങ്ങയുടെ പൊതിത്തരത്തെക്കുറിച്ചു
ഘട്ടമായി പഠിച്ചു വരുന്ന കാര്യവും
ചകിരികൾ കൂട്ടിവെച്ചാലുള്ള ബലത്തെക്കുറിച്ചും
തുറിച്ചു നോക്കുന്ന
മൂന്നു കണ്ണിന്റെ കാഠിന്യത്തെക്കുറിച്ചും
വളരെ കഷ്ടപ്പെട്ടാണു
പൊതിത്തരത്തിന്റെ തൊട്ടു താഴെ
നമ്പറിട്ടു മഷികുടഞ്ഞുഞാനെഴുതിയതു.

പൊതിച്ചു തീർന്നിട്ടു വേണം
അകം തുളച്ചു നോക്കാനെന്നു
കുറിച്ചിട്ടിരിക്കയായിരുന്നു ഞാൻ.
തേങ്ങകൾ കാതോടു ചേർത്തു
മാറി മാറി കുലുക്കി
നീരിന്റെ തിരയിളക്കവും
പൊങ്ങിന്റെ അതിക്രമങ്ങളും
ഞാൻ മനക്കോട്ടകൾ കെട്ടി.

നാലു തേങ്ങകൾ
അതാണിനി ബാക്കിയുള്ളതു.
അതു തീർക്കുമ്മുന്നെയാണീയക്രമം.
വീണ്ടും തികട്ടുന്നൊരു
ചുണാമ്പു വഴുവഴുപ്പൻ ചോദ്യത്തിന്റെ കൂടെ
ഞാനായിട്ടിനി തെളിനീരു കലക്കേണ്ടെന്നും തോന്നി. 

ഇല്ല.
പൊതിച്ചു തീർക്കാൻ വിടില്ല.

ആനമുട്ടയല്ലെടൊ അങ്ങുന്നെ,
അതുണ്ടാക്കാൻ നാളിത്തിരി പിടിക്കുമെന്നു പറഞ്ഞതു
ചെഞ്ചോപ്പൻ നാക്കിനറ്റം കാണാനായിരുന്നില്ല.
തേങ്ങപിളർന്നാ തെളിനീരു മുഖത്തടിക്കാനായിരുന്നു.

3 November 2013

ഒളിപ്പിക്കൽ

ദൈവമേ,
എത്രയെത്ര ഇസങ്ങളിലാണു
നിന്നെയിവർ ഒളിപ്പിച്ചിരിക്കുന്നതു?

എങ്കിലും
എത്ര വരികളാണു
നിനക്കായിവർ അർപ്പിച്ചിരിക്കുന്നതു?

എഴുതിപ്പിടിപ്പിച്ചതെല്ലാം
നുണകളാണെന്നു വിളിച്ചു പറയാൻ
ഒളിസങ്കേതങ്ങൾ വിട്ടു
എന്നാണു നീ എഴുന്നള്ളുന്നതു?



24 October 2013

എണ്ണും നേരങ്ങൾ

1.
ആറു മണിക്കൂർ മുന്നെ
തിരിച്ചു വച്ച അപശബ്ദത്തിനെ
അമർത്തിയമർത്തി
തറയോടുകൾക്കുള്ളിലേക്ക്
ചവുട്ടിത്തൂത്ത്
തലയോട്ടിയൊന്നു ചുരണ്ടി
ഇന്നിനെയങ്ങുറപ്പുവരുത്തി.

2.
ഇന്നലെവലിച്ചെറിഞ്ഞ
കമ്പിളിക്കുപ്പായം
ഇന്നത്തേയുമെന്ന്
തിരിച്ചറിയുന്ന നേരമാണു
 ഇന്നലെയുക്കുറിച്ചു
ചിന്തിച്ചതു തന്നെ.

3.
നേരങ്ങൾക്കു വേർതിരിവില്ലാത്ത
ഇന്നിൽ അലിഞ്ഞഴുകുമ്പോൾ
ആരെങ്കിലും പറഞ്ഞേക്കാം
നാളെയാണു നിന്റെയൂഴമെന്ന്.
നാളെയൊന്നില്ലാത്തതിനാൽ
ഊഴങ്ങളിന്നു തന്നെ തുടങ്ങുമല്ലോ.

4.
ആമാശയമറിയിക്കുന്ന
നേരങ്ങൾക്കൊടുവിലറിയാറുണ്ട്
കമ്പിളിക്കുപ്പായത്തിന്നുള്ളിലെ
ഞാനെന്നൊരാളെ.

5.
ഇവിടെയിപ്പോളുണ്ട്
കമ്പിളിക്കുപ്പായം വാറ്റിയെടുത്ത
ചൂടുകുറഞ്ഞൊരുദേഹം,
സാദൃശമല്ലാത്ത കാലുറകളിട്ട
സമത്വമുള്ള രണ്ടുകാലുകൾ,
ഒരു കോപ്പസൂപ്പിലൊരു റൊട്ടി.

 *
എല്ലാം തിരികെയുണ്ട്
നാളെയില്ലാത്ത ഇന്നിനൊടുവിൽ.

20 September 2013

ഈവനിങ്ങ് സ്നാക്ക്

എല്ലാ കിളികളും ചത്തു വീഴുമ്പോൾ
ഇവിടെ വരണമെന്ന്
നേരത്തെ വിചാരിച്ചതാണ്.
അതുകൊണ്ടു തന്നെയാവും
അവസാനത്തെ കിളി
എന്റെ വീട്ടിലെ മാഞ്ചില്ലയിൽ കൂടുകെട്ടിയതും മുട്ടയിട്ടു പറന്നു പോയതും.
മുട്ടയ്ക്കടയിരിക്കാൻ വയ്യാത്ത കാലത്ത്,
അതേ കിളിയെ തേടി നടക്കേണ്ടതും
എന്റെ യോഗമായതു.

കിളികൾ മരിച്ചു കഴിഞ്ഞിരുന്നു
 അല്ല, ചത്തു കഴിഞ്ഞിരുന്നു
അവസാനത്തെ കിളിയുടെ വാല്ക്കഷ്ണം ഇപ്പോഴും പിടയ്ക്കുന്നുണ്ട്.

മുട്ട തന്നെയായിരുന്നു എന്റെ റ്റുടുലിസ്റ്റിലൊന്നാമതു
 യെല്ലോ സ്റ്റിക്കി നോട്ട്, 
ഒട്ടുന്നു കുപ്പായക്കീശയിൽ നിന്ന്.
ഒട്ടിയൊട്ടിപ്പറയുന്നു വിരലുകളോട്
മുട്ടയാണൊന്നാമതെന്നു

അതെ, മുട്ട.
ചത്ത, അല്ല, മരിച്ച കിളിയുടെ മുട്ട.
അതിനിയെന്താകുമെന്നു മാത്രമായിരുന്നെന്റെ ചിന്ത. 

കിളികൾ ചത്തൊടുങ്ങിയത്
ആര്യങ്കാവിനടുത്തുള്ള വിളയൊഴിഞ്ഞ വയലിലാണ് 
അല്ലാതെ, നിങ്ങൾ വിചാരിക്കുന്നപോലൊരു
കോണ്ക്രീറ്റ് ടെറസ്സിലല്ല.
മുട്ടയിട്ടതൊരു ഇലക്ട്രിക് പോസ്റ്റിലുമല്ല.
എന്റെ വീട്ടിലെ മാഞ്ചില്ലയിലാണു.

 ചത്ത കിളികളെ കണ്ടു തിരിച്ചു വരണമെന്ന്
ഞാനൊരിക്കൽ നിരീച്ചതാണു.
അതാണിപ്പൊ ഇങ്ങനെ ഈ വയൽ വരമ്പിലൂടെ നടക്കാൻ കാരണം.
ഇതും സ്റ്റിക്കി നോട്ടിലുണ്ടാവണം.
തിരിച്ചു വരവ് മാഞ്ചോട്ടിൽ അവസാനിക്കുന്നതും 
എന്റെ തന്നെ അടുക്കളയിൽ നിന്നൊരു
'ബുൾസൈ' യുടെ മണമടിക്കുന്നതും
അത് തീൻ മേശയിലേക്ക്,
അതുപോലൊരു കണ്ണുകളുടെ നിയമപ്രകാരം
കിളികളുടെ ചിത്രമുള്ള ചൈനാക്ലേ പാത്രത്തിൽ നീങ്ങി വരുന്നതും
കുരുമുളകിലും ഉപ്പിലും ആ കണ്ണുകൾ' പുകഞ്ഞു നീറുന്നതും 
എല്ലാമുണ്ടായിരുന്നു സ്റ്റിക്കി' നോട്ടിൽ.

വയൽവരമ്പിലൂടെ നടന്നയെനിക്ക്
കാലു കഴുകണമല്ലോ.
ചത്ത കിളികളെക്കാണാൻ പോയാൽ
കുളിക്കണമെന്നാരും പറയാത്തത്
കൊണ്ട് ഞാൻ അവയെ മരണത്തിൽ നിന്നും ചാവിലേക്ക് തള്ളിയിട്ടു!

13 September 2013

ഞാൻ സ്ത്രീ, 16 വയസ്സ്. ഞാൻ ആണ്‍കുട്ടി, 18 വയസ്സ് .

പണ്ടുകാലങ്ങളിൽ, കോടതികളും ജനാധിപത്യവും ഇല്ലാത്ത കാലത്ത്, ഭീകരമായ കുറ്റം ചെയ്തവരെ നാടുകടത്തുകയോ,നാടുവിട്ടുപോകാൻ പറയുകയോ ചെയ്യുമായിരുന്നു. അതായതു, ഹീനകൃത്യങ്ങൾ ചെയ്തവരെ ആ നാടിനാവശ്യമില്ലെന്നു സ്പഷ്ടം. അങ്ങിങ്ങായി ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ടെങ്കിലും,ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ രാജ്യം അതേ വലിപ്പത്തോടെ തന്നെ ഹീനകുറ്റകൃത്യങ്ങൾ ചെയ്ത തന്റെ പൗരനെ എല്ലാ ഇളവുകളും കൊടുത്തു സംരക്ഷിക്കുന്നു എന്നതു ഏതു രാജ്യാന്തര കുറ്റവാളികൾക്കും ഇങ്ങോട്ടു ചേക്കേറാനുള്ള ഒരു അപ്പക്കഷ്ണം തന്നെ.


അതിക്രൂരമായി ഒരുകൂട്ടം ആൾക്കാർ ഒരു സ്ത്രീയെ പിച്ചിച്ചീന്തുകയും കൊല്ലുകയും, അതു കേട്ട് ലോകം മുഴുവൻ കണ്ണും കാതും പൊത്തേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തിട്ടും 17 വയസ്സെന്ന ഇളവിൽ, കുട്ടിയെന്നു പ്രഖ്യാപിച്ച് ആ കുറ്റവാളിക്കു പരമോന്നനീതിന്യായം കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണു മൂന്നു വർഷത്തെ ദുർഗുണപരിഹാരപാഠശാല വിദ്യാഭ്യാസം. മറ്റുപ്രതികളെക്കാളേറെ മേൽപ്പറഞ്ഞ കുറ്റവാളിയാണു കൂടുതൽ ഉപദ്രവങ്ങൾ ചെയ്തതെന്നു സാക്ഷിമൊഴി വേറെയും. വയസ്സിളവു കൊണ്ട് പരമോന്നതനീതി ഉദ്ദേശിച്ചതെന്തായിരിക്കും? 18 വയസ്സിൽ മാത്രമാണു മാനസിക വളർച്ച പൂർത്തിയാകുന്നെതെന്നൊ? പ്രസ്തുത വയസ്സുള്ള 'കുട്ടി' മോഷ്ടിക്കുന്നതും കൊല്ലുന്നതും സ്തീകളെ അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതും മാനസികവളർച്ചയില്ലാത്തതു കൊണ്ട് ചെയ്യുന്നതെന്നൊ? ആറുമാസം കൂടുതൽ പ്രായം ഉണ്ടെങ്കിൽ ഇതേ 'കുട്ടി' ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും നിയമം മനസ്സിലാക്കുമെന്നും നമ്മുടെ നീതിന്യായം നമ്മെ വിശ്വസിപ്പിക്കുന്നു.

ഇതേ നീതിന്യായത്തിന്റെ ബാക്കി പത്രമാണു മുസ്ലിം പെൺകുട്ടികൾക്ക് വിവാഹപ്രായം 16 വയസ്സ് ആക്കി കൊണ്ടുള്ളസർക്കാറിന്റെ ആടുത്തിറങ്ങിയ സർക്കുലറും അതിനു ഒത്താശ നിൽക്കുന്ന മതപുരോഹിതന്മാരും. ജൈവശാസ്ത്രപരമായിട്ടുള്ള വളർച്ചകൊണ്ട് ഇവിടെ പെൺകുട്ടി, 'ചൈൽഡ്'' അല്ലാതാകുകയും ചെയ്യുന്നു. 'ജുവനൈൽ ജസ്റ്റിസ്', 18 വയസ്സിൽ താഴെയുള്ളവരെ 'ചൈൽഡ്' എന്നു വിശേഷിപ്പിക്കുമ്പോൾ, ഇമ്മോറൽ ട്രാഫിക് പ്രിവെൻഷൻ ആക്ട്' പറയുന്നതു 16 വയസ്സിൽ താഴെയുള്ളവരാണു 'ചൈൽഡ് ' എന്നാണു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഇങ്ങനെ തോന്നിയില്ലെങ്കിലേ അൽഭുതമുള്ളു: 12 വയസ്സിൽ ജൈവപരമായ വളർച്ച പ്രാപിച്ച ഒരു കുട്ടിക്ക്, അവന്റെ 'കൗതുങ്ങൾക്ക് ' 18 വയസ്സു വരെ എന്തും കാട്ടിക്കൂട്ടാം, നമ്മുടെ നിയമം അവനു വേണ്ട പരിരക്ഷ നൽകുന്നതാണു.

കാലം മാറുന്നതിനനുസരിച്ച് നമ്മൾ എല്ലാറ്റിനെയും പരിഷ്കരിക്കുമ്പോൾ, കരി പിടിച്ച നിയമങ്ങൾ നമ്മളെ നയിക്കുന്നു എന്നതു എന്തൊരു വിരോധാഭാസമാണു. നിയമം കണ്ണും പൂട്ടി നടപ്പാക്കേണ്ടതു തന്നെയാണു, എന്നാൽ കാതും കണ്ണും തുറന്നു വച്ചു തന്നെ അതിനെ പരിഷ്കരിക്കേണ്ടതുണ്ട്. സൈബർ ലോകം ഇല്ലാത്തൊരു കാലത്ത്, അല്ലെങ്കിൽ അതിന്റെ സാധ്യതകൾ കുറഞ്ഞ കാലത്ത്, നമുക്ക് സൈബർ അക്രമങ്ങൾക്ക് നിയമങ്ങൾ ഇല്ലായിരുന്നു. അതുപോലെ തന്നെയാണു പരിഷ്കരിച്ച റോഡു നിയമങ്ങളും മറ്റും. ഒരു കുറ്റകൃത്യം ക്രമാതീതമായി കൂടുന്നു എന്നതിനർത്ഥം അതിനുള്ള സാഹചര്യങ്ങൾ വർദ്ധിക്കുന്നു എന്നും, ആ കുറ്റകൃത്തിനു നിയമപരിരക്ഷ ലഭിക്കുന്നു എന്നു തന്നെയാണു.

സ്ത്രീകൾ കരുതി നടക്കണമെന്നു ന്യായത്തിന്റെയും അധികാരത്തിന്റെയും അധിപന്മാർ വെളിപ്പെടുത്തുന്നിടത്തോളം കാലം കുറ്റവാളികളുടെ എണ്ണം കൂടുകയും അവർക്കു പ്രായം-ശാരീരിക വൈകല്യം- ജാതി-സ്ഥലം എന്നിവ വേർതിരിച്ച് സംരക്ഷണം നൽകുകയും ചെയ്യുന്നതു നമ്മളിനിയും കുറേയേറെ കാണാനുണ്ടെന്നതുറപ്പാണു. 

26 June 2013

നടനം

ഉറക്കം നടിച്ചാണു കിടന്നതു.
നാട്യത്തിന് മീതെ
കബളിപ്പിക്കാനറിയാത്ത
അനേകം രക്താണുക്കൾ
നേർത്ത രക്തക്കുഴലുകളിലൂടെ
അരിച്ചരിച്ചു നീങ്ങി
കണ്‍പോളകളുടെ മധ്യഭാഗത്തായി
കാത്തിരുന്നു.

പിന്നീട് മഴ പെയ്തിരുന്നു.

തണുത്തതും ചൂടുള്ളതുമായ
ജലത്തിനിടയിൽക്കിടന്നു
നൂതനമായൊരനുഭൂതിയിൽ
രക്താണുക്കൾ കുത്തി മറിഞ്ഞു.

മഴയുടെ ഏറ്റവും മീതെയായാണു 
കറുത്ത പക്ഷികൾ പറന്നിരുന്നത്.
അവയെ കാണരുതെന്നു
നടനത്തിനു നേത്രുത്വം നല്കിയ മസ്തിഷ്കം
ഒന്നുകൂടി ആഞ്ഞാഹ്വാനം ചെയ്തു.

Related Posts with Thumbnails