Showing posts with label poem. Show all posts
Showing posts with label poem. Show all posts

6 July 2014

പൊട്ടാസുകൾ പൊട്ടിക്കുന്നത്

പണ്ട്
പൊട്ടാസ് തോക്കിലിട്ട്
എത്ര പേരെ കൊന്നിരിക്കുന്നു.

ഇന്നു
അതുപോലൊന്നെങ്കിലും ഉണ്ടെങ്കിൽ
എത്ര പേരെ കൊല്ലാനുണ്ട്.

മനുഷ്യരെ കൊല്ലുംമ്മുന്നേ
ദൈവങ്ങളെ കൊല്ലേണ്ടതുണ്ട്.
മെച്ചമെന്തെന്നു വച്ചാൽ,
അവര്ക്കാർക്കും
പരിചകളും ബുള്ളറ്റ് പ്രൂഫുകളുമില്ല.
എളുപ്പമായിരിക്കും.

ആയിരം കൈകളിൽ
പരിചകളും ആയുധങ്ങളും
പലതരം പ്രൂഫുകളും
വാഴത്തപ്പെടലുകളുമായി
നിറഞ്ഞിരിക്കുന്ന മനുഷ്യനെ
ചൂണ്ടുന്നതെങ്ങനെ?

പിന്നെയുള്ളതു മൃഗങ്ങളാണു.
പതിവുപോലെ ഞാനൊടുക്കം
അവയെ തേടിത്തന്നെയാകും പോവുക.

ആശ്വാസമുണ്ടിപ്പൊ.
ആശ്വാസത്തിൽ നിന്നെനിക്കു പതിവുപോലെ
ആദർശങ്ങളെ വീണ്ടെടുക്കാനായേക്കും.


എങ്കിലും ആദ്യത്തെ വരിയിലെവിടേയോ
പൊട്ടാസുകൾ എന്നെ നോക്കി പൊട്ടുന്നു.

3 November 2013

ഒളിപ്പിക്കൽ

ദൈവമേ,
എത്രയെത്ര ഇസങ്ങളിലാണു
നിന്നെയിവർ ഒളിപ്പിച്ചിരിക്കുന്നതു?

എങ്കിലും
എത്ര വരികളാണു
നിനക്കായിവർ അർപ്പിച്ചിരിക്കുന്നതു?

എഴുതിപ്പിടിപ്പിച്ചതെല്ലാം
നുണകളാണെന്നു വിളിച്ചു പറയാൻ
ഒളിസങ്കേതങ്ങൾ വിട്ടു
എന്നാണു നീ എഴുന്നള്ളുന്നതു?



24 October 2013

എണ്ണും നേരങ്ങൾ

1.
ആറു മണിക്കൂർ മുന്നെ
തിരിച്ചു വച്ച അപശബ്ദത്തിനെ
അമർത്തിയമർത്തി
തറയോടുകൾക്കുള്ളിലേക്ക്
ചവുട്ടിത്തൂത്ത്
തലയോട്ടിയൊന്നു ചുരണ്ടി
ഇന്നിനെയങ്ങുറപ്പുവരുത്തി.

2.
ഇന്നലെവലിച്ചെറിഞ്ഞ
കമ്പിളിക്കുപ്പായം
ഇന്നത്തേയുമെന്ന്
തിരിച്ചറിയുന്ന നേരമാണു
 ഇന്നലെയുക്കുറിച്ചു
ചിന്തിച്ചതു തന്നെ.

3.
നേരങ്ങൾക്കു വേർതിരിവില്ലാത്ത
ഇന്നിൽ അലിഞ്ഞഴുകുമ്പോൾ
ആരെങ്കിലും പറഞ്ഞേക്കാം
നാളെയാണു നിന്റെയൂഴമെന്ന്.
നാളെയൊന്നില്ലാത്തതിനാൽ
ഊഴങ്ങളിന്നു തന്നെ തുടങ്ങുമല്ലോ.

4.
ആമാശയമറിയിക്കുന്ന
നേരങ്ങൾക്കൊടുവിലറിയാറുണ്ട്
കമ്പിളിക്കുപ്പായത്തിന്നുള്ളിലെ
ഞാനെന്നൊരാളെ.

5.
ഇവിടെയിപ്പോളുണ്ട്
കമ്പിളിക്കുപ്പായം വാറ്റിയെടുത്ത
ചൂടുകുറഞ്ഞൊരുദേഹം,
സാദൃശമല്ലാത്ത കാലുറകളിട്ട
സമത്വമുള്ള രണ്ടുകാലുകൾ,
ഒരു കോപ്പസൂപ്പിലൊരു റൊട്ടി.

 *
എല്ലാം തിരികെയുണ്ട്
നാളെയില്ലാത്ത ഇന്നിനൊടുവിൽ.

20 September 2013

ഈവനിങ്ങ് സ്നാക്ക്

എല്ലാ കിളികളും ചത്തു വീഴുമ്പോൾ
ഇവിടെ വരണമെന്ന്
നേരത്തെ വിചാരിച്ചതാണ്.
അതുകൊണ്ടു തന്നെയാവും
അവസാനത്തെ കിളി
എന്റെ വീട്ടിലെ മാഞ്ചില്ലയിൽ കൂടുകെട്ടിയതും മുട്ടയിട്ടു പറന്നു പോയതും.
മുട്ടയ്ക്കടയിരിക്കാൻ വയ്യാത്ത കാലത്ത്,
അതേ കിളിയെ തേടി നടക്കേണ്ടതും
എന്റെ യോഗമായതു.

കിളികൾ മരിച്ചു കഴിഞ്ഞിരുന്നു
 അല്ല, ചത്തു കഴിഞ്ഞിരുന്നു
അവസാനത്തെ കിളിയുടെ വാല്ക്കഷ്ണം ഇപ്പോഴും പിടയ്ക്കുന്നുണ്ട്.

മുട്ട തന്നെയായിരുന്നു എന്റെ റ്റുടുലിസ്റ്റിലൊന്നാമതു
 യെല്ലോ സ്റ്റിക്കി നോട്ട്, 
ഒട്ടുന്നു കുപ്പായക്കീശയിൽ നിന്ന്.
ഒട്ടിയൊട്ടിപ്പറയുന്നു വിരലുകളോട്
മുട്ടയാണൊന്നാമതെന്നു

അതെ, മുട്ട.
ചത്ത, അല്ല, മരിച്ച കിളിയുടെ മുട്ട.
അതിനിയെന്താകുമെന്നു മാത്രമായിരുന്നെന്റെ ചിന്ത. 

കിളികൾ ചത്തൊടുങ്ങിയത്
ആര്യങ്കാവിനടുത്തുള്ള വിളയൊഴിഞ്ഞ വയലിലാണ് 
അല്ലാതെ, നിങ്ങൾ വിചാരിക്കുന്നപോലൊരു
കോണ്ക്രീറ്റ് ടെറസ്സിലല്ല.
മുട്ടയിട്ടതൊരു ഇലക്ട്രിക് പോസ്റ്റിലുമല്ല.
എന്റെ വീട്ടിലെ മാഞ്ചില്ലയിലാണു.

 ചത്ത കിളികളെ കണ്ടു തിരിച്ചു വരണമെന്ന്
ഞാനൊരിക്കൽ നിരീച്ചതാണു.
അതാണിപ്പൊ ഇങ്ങനെ ഈ വയൽ വരമ്പിലൂടെ നടക്കാൻ കാരണം.
ഇതും സ്റ്റിക്കി നോട്ടിലുണ്ടാവണം.
തിരിച്ചു വരവ് മാഞ്ചോട്ടിൽ അവസാനിക്കുന്നതും 
എന്റെ തന്നെ അടുക്കളയിൽ നിന്നൊരു
'ബുൾസൈ' യുടെ മണമടിക്കുന്നതും
അത് തീൻ മേശയിലേക്ക്,
അതുപോലൊരു കണ്ണുകളുടെ നിയമപ്രകാരം
കിളികളുടെ ചിത്രമുള്ള ചൈനാക്ലേ പാത്രത്തിൽ നീങ്ങി വരുന്നതും
കുരുമുളകിലും ഉപ്പിലും ആ കണ്ണുകൾ' പുകഞ്ഞു നീറുന്നതും 
എല്ലാമുണ്ടായിരുന്നു സ്റ്റിക്കി' നോട്ടിൽ.

വയൽവരമ്പിലൂടെ നടന്നയെനിക്ക്
കാലു കഴുകണമല്ലോ.
ചത്ത കിളികളെക്കാണാൻ പോയാൽ
കുളിക്കണമെന്നാരും പറയാത്തത്
കൊണ്ട് ഞാൻ അവയെ മരണത്തിൽ നിന്നും ചാവിലേക്ക് തള്ളിയിട്ടു!

26 June 2013

നടനം

ഉറക്കം നടിച്ചാണു കിടന്നതു.
നാട്യത്തിന് മീതെ
കബളിപ്പിക്കാനറിയാത്ത
അനേകം രക്താണുക്കൾ
നേർത്ത രക്തക്കുഴലുകളിലൂടെ
അരിച്ചരിച്ചു നീങ്ങി
കണ്‍പോളകളുടെ മധ്യഭാഗത്തായി
കാത്തിരുന്നു.

പിന്നീട് മഴ പെയ്തിരുന്നു.

തണുത്തതും ചൂടുള്ളതുമായ
ജലത്തിനിടയിൽക്കിടന്നു
നൂതനമായൊരനുഭൂതിയിൽ
രക്താണുക്കൾ കുത്തി മറിഞ്ഞു.

മഴയുടെ ഏറ്റവും മീതെയായാണു 
കറുത്ത പക്ഷികൾ പറന്നിരുന്നത്.
അവയെ കാണരുതെന്നു
നടനത്തിനു നേത്രുത്വം നല്കിയ മസ്തിഷ്കം
ഒന്നുകൂടി ആഞ്ഞാഹ്വാനം ചെയ്തു.

28 February 2013

ശരികളുടെ ആറടി

പൂത്തുലയുന്ന ഈ ജീവിതത്തിനപ്പുറം
ആത്മാവിനു പൂക്കാനറിയില്ലെന്നു പറഞ്ഞു തന്നത്
ഒരു മൊട്ടായി നിന്നിലിരുന്നപ്പോഴാണു.

വിരിയിക്കാതെ
നിന്റെ ദലങ്ങളിലൊളിപ്പിച്ച്
സ്നേഹിച്ചു കൊന്നതും
നീ തന്നെയെന്നേയറിവുള്ളു.
















വെളിച്ചം നയിക്കുന്നില്ലെന്നും
ആറടി മണ്ണിനടിയില്‍
മിന്നാമിനുങ്ങുകള്‍ കടന്നു വരില്ലെന്നും
ഞാന്‍ എങ്ങനെ നിനക്ക് പറഞ്ഞു തരാനാണ്?

ഭൂവതിര്‍ത്തിയിലൂടെ
ഒരു ´പോക്കുവരവി*നുതകാനൊരുതീയുമെന്നിലില്ലെന്നു
ഞാനെങ്ങനെ നിനക്ക് പറഞ്ഞു തരാനാണ്? 

മണ്ണിനടിയില്‍ പുഴുക്കളുണ്ടെന്നു പറഞ്ഞത്
നുണയാണെന്ന്
ഉറുമ്പിന്‍കൂടുകളുടെ ജനലുകളിവിടിരുന്നെണ്ണുമ്പോള്‍
നിന്നോട് പറയാന്‍ തോന്നി.
അവര്‍ ഭക്ഷണം തേടിപ്പോവുകയും,
അതു കൊണ്ടുവരുമ്പോള്‍
ആര്‍പ്പുവിളിയോടെ മറ്റുള്ളവ എതിരേല്‍ക്കുന്നതും
മുട്ടകള്‍ വിരിയിക്കുന്നതും
കുഞ്ഞുറുമ്പുകള്‍ ജന്മമെടുക്കുന്നതും
എനിക്കിവിടിരുന്നു കാണാമെന്നു
ഞാനെങ്ങനെയാണു നിന്നോട് പറയുക?

പൂക്കാനറിയാത്ത ആത്മാവിനു
മഞ്ഞു മഴയും നിലാവുമൊന്നും
അറിയില്ലെന്നു നീ പറഞ്ഞതും നുണ തന്നെയെന്ന്
എങ്ങനെയാണു ഞാന്‍ നിന്നോട് പറയുക?

മഞ്ഞു പെയ്യുമ്പോള്‍
ഈ മണ്ണിലേക്കു തണുപ്പിന്റെ പാതകള്‍ താനെ തുറക്കുന്നതും
മഴത്തുള്ളികള്‍
ആറടി മണ്ണെന്നറിയാതെയൊഴുകി വരുന്നതും
നിലാനൃത്തം കഴിഞ്ഞു ഉറുമ്പുകള്‍ തിരിച്ചു വരുന്നതും
എനിക്കറിയാന്‍ കഴിയുന്നെന്ന്
എങ്ങനെയാണ് ഞാന്‍ നിന്നോട് പറയുക?

                                                                                 
എന്റെ ആറടി മണ്ണിനു മീതെ
നീ നട്ട കാക്കപ്പൂചെടികളുടെ വേരുകള്‍
എന്നെതേടി വരുന്നതെന്തൊരാശ്വാസമെന്നൊ?
വേരുകള്‍ കൈകളെന്നൊ കാലുകളെന്നോ-
യറിയാതെ കിടക്കുന്നൊരെന്നെ
അവയെല്ലാം നീട്ടി നീട്ടി വന്നു തൊടുമ്പോള്‍
എനിക്കിതൊക്കെ പറയണം.

പിന്നീടവ പൂക്കുമ്പോള്‍ 
ആത്മാവ് പൂക്കില്ലെന്ന
നിന്റെയാവാദവും ശരിയാകില്ലല്ലോ.

നിനക്കൊളിപ്പിക്കാന്‍ മോട്ടുകളില്ലാതെ
ആ പൂത്തതൊക്കെയും ഞാനാകും....

3 November 2012

Der Nachbar -Malayalam translation

Just tried to translate a poem of Rainer Maria Rilke-  "Der Nachbar"- using my poor German :)
Here it goes:

അയല്‍ക്കാരന്‍ 

അജ്ഞാതനായ വയലിന്‍ , 
നീയെന്നെ കേള്‍ക്കുന്നില്ലേ ?
എത്ര അയല്‍ നഗരങ്ങളാണ്  
നിന്റെ ഏകാന്ത രാവുകളെക്കുറിച്ചെന്നോട്  
പറഞ്ഞതെന്നോ ?

നൂറിനു വായിക്കുന്നുവോ നീ, 
അതോ വെറും ഒന്നിന് വേണ്ടി മാത്രം ?

നീയില്ലാത്ത വലിയ നഗരങ്ങള്‍ 
പ്രളയത്തില്‍ മുങ്ങിപ്പോയെന്നോ?
അതെല്ലാമെപ്പോഴും എന്നെ 
ഓര്‍മ്മപ്പെടുത്തുന്നെന്നോ?

എന്താണെനിക്കെപ്പോഴുമീ  ഭീരുക്കളായ അയല്‍ക്കാര്‍ ? 
അവര്‍ നിന്നെ ബലപ്രയോഗത്താല്‍  
ഇങ്ങനെ പാടിക്കുന്നല്ലോ:
എന്തിനേക്കാളും ക്ലേശമേറിയതീ ജീവിതം.


Der Nachbar 

Fremde Geige, gehst du mir nach? 
In wieviel fernen Städten schon sprach 
deine einsame Nacht zu meiner? 
Spielen dich hunderte? Spielt dich einer? 

Gibt es in allen großen Städten 
solche,die sich ohne dich schon 
in den Flüßen verloren hätten? 
Und warum trifft es immer mich? 

 Warum bin ich immer der Nachbar derer, 
die dich bange zwingen zu singen 
und zu sagen: Das Leben ist schwerer 
als die Schwere von allen Dingen.

9 July 2012

ഞാന്‍ കണ്ട മഴ :-

മഴ കണ്ടിട്ടുണ്ടോ നീ ?


ഞാന്‍ കണ്ട മഴ,
നീ കണ്ടിട്ടില്ല.
നിനക്കതു കാണാനും കഴിയില്ല.

ഈ മഴ,
കണ്ണില്ലാതെ കാണണം
കാതറുത്തു വച്ചു കേള്‍ക്കണം.
ചോര പൊടിയുന്ന കൈ നീട്ടി
മഴയുടെ കൂടെ  ഒഴുക്കണം.
ഓരോ മഴത്തുള്ളിയാല്‍
തുള്ളിയുയര്‍ന്നു വരുന്ന,
നിറം മാഞ്ഞു പോകുന്ന ചോര,
പടര്‍ന്നിറങ്ങണം,
ഭൂമിക്കുള്ളില്‍ .

ഇല്ലാത്ത കാതുകൂര്‍പ്പിച്ച്,
കാണാത്ത കണ്ണ് ചുഴറ്റി,
തെറിക്കുന്ന തുള്ളികളെ,
ചുണ്ടുകള്‍ കൊണ്ടൊപ്പിയെടുത്ത്,
അറിയണം ഈ മഴയെ!

ഞാന്‍ കണ്ട മഴ
നീ കണ്ടിട്ടില്ല !!

3 June 2012

ഡ്രീംസ് ഒഫ് ഡ്രംസ്

പിന്നെ
അവസാനത്തെ അടിയും 
എറ്റു വാങ്ങിയ ഡ്രം, 
മൗനം കൊണ്ട് 
നീരുകെട്ടി
കനം തൂങ്ങി
വേദനിച്ച്
തികട്ടി വന്ന നിലവിളി
ബൽബുകൽ കത്താത്ത
ഇരുണ്ട ഇടവഴിയിലും
മഞ്ഞിൻ ചലമൊഴുക്കിക്കളഞ്ഞു
ഇലകൾ തിങ്ങിയ
ഉയരമില്ലാത്ത മരങ്ങളുടെ
ചില്ലകളിലുമൊളിപ്പിച്ച
രാത്രിയുടെ
ഞരക്കത്തിനിടയ്കെപ്പൊഴൊ,
പബിന്റെ,
വെളിച്ചം
ചൂഴ്ന്നു നോക്കാത്ത
മൂലയിലൊളിച്ചിരുന്നു
തേങ്ങിയുറങ്ങി.
പിറ്റേന്നുള്ള ഷോ
സ്വപ്നം കണ്ടുകൊണ്ട്.

ഗുരു ദക്ഷിണ




ഗുരോ,

ഇതാ എന്റെ പെരുവിരല്‍
അങ്ങിതു സ്വീകരിച്ചാലും

*

കാലത്തെയറിഞ്ഞതിനാല്‍
പെരുവിരലില്ലാതെയും
ഞാനെയ്തു ശീലിച്ചിരുന്നു 

3 May 2012

അമ്മയ്ക്ക്

അമ്മയ്ക്ക്, അമ്മയ്ക്കു മാത്രം.


ആത്മാവ് 
പൂക്കുമാവള്ളിയില്‍ 
ഞാനൊരു 
മൊട്ടായിരുന്നതും
പൂവായുറങ്ങിയെണീറ്റതും
പിന്നെ
പൂത്തുലഞ്ഞു ഞാനെൻ
ദളങ്ങളിളക്കിയതും
പിന്നെയടർന്നുവീഴുമ്പോൾ
അമ്മയും
ഞാനുമൊ-
ന്നിച്ചു കരഞ്ഞതും
എല്ലാം ഞാനോർക്കുന്നണ്ടമ്മേ
എപ്പോഴും.

Related Posts with Thumbnails