Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

7 June 2013

നിനക്ക് ശേഷം

പണ്ട് പണ്ട് ... ഓ, അത്രയ്ക്ക് പണ്ടൊന്നുമല്ല. ഒരു പതിനാറു മണിക്കൂർ മുൻപ്.-ഒരു മനുഷ്യനുണ്ടായിരുന്നു. പാട്ട് കേൾക്കുകയും, അതിനനുസരിച്ചു മുട്ടിൻ ചിരട്ടയിൽ താളം പിടിക്കുകയും, അത് ശരിക്കുമൊരു ചിരട്ടയാണൊ, അതിനകത്ത് തേങ്ങപ്പൂളുകൾ തിങ്ങി നി റ ഞ്ഞിട്ടുണ്ടെന്നോ ഒക്കെ  അയാള് ഇടയ്ക്കിടെ പാടുന്നതിനിടയിൽ ഉമിനീരിറക്കി ആലോചിച്ചിരുന്നു. ഒരു പാട്ടും, നാല് വരിയിൽ കൂടുതൽ പാടാൻ അയാൾക്ക്‌ സാധിച്ചില്ല. നാല് വരിക്കു ശേഷം, യേശുദാസോ എസ്പിബിയോ ഒറ്റയ്ക്കു പാടേണ്ടിയും വന്നു. അവരതു, അയാളുടെ ചൂണ്ടു വിരലിനനുസരിച്ചും സർക്കാരിന്റെ വൈദ്യുതിക്കനുസരിച്ചും പാടി.


അങ്ങിനെയിരിക്കുമ്പോഴാണ് ഉടുക്ക് പഠിക്കണമെന്ന ആഗ്രഹവുമായി മറ്റൊരാൾ, അയാളോട് കാശു കടം ചോദിച്ചതു.

അതിനു ശേഷം, പതിനാറു മണിക്കൂറിന്റെ പകുതിയിലെവിടെയൊ അയാൾ ആത്മഹത്യ ചെയ്തു. ആ സമയത്ത് എസ്പിബിയോ യേശുദാസൊ പാടിയില്ല, പാടാൻ സർക്കാരൊട്ടു സമ്മതിച്ചതുമില്ല.  

ഇത്രയും സംഭവിച്ചതു കൊണ്ട്, എനിക്ക് പതിനാറു മണിക്കൂർ , പതിനാറു വര്ഷമാക്കാൻ പറ്റുമോ? 
ഇല്ല. 

അത് വെറും പതിനാറു മണിക്കൂറല്ല, മറിച്ച്  പതിനാറു ഗുണിക്കണം അറുപതു ഗുണിക്കണം അറുപതു സെക്കന്റുകളൊ മിനുട്ടുകളൊ  ആണെന്ന് ഞാനിപ്പോ അയാളുടെ ആത്മാവുമായി വാദിച്ചു   കൊണ്ടിരിക്കുകയാണ്. 

28 April 2013

ഞാനൊരാളെ

 ഒരു വീട്. പണ്ടവിടെ താമസിച്ചിരുന്നതു ഒരച്ചനമ്മമ്മയും രണ്ടു പെണ്മക്കളും പിന്നൊരാൺകുട്ടിയും ആയിരുന്നു.അമ്മ കിണറിൽ നിന്നു വെള്ളമെടുക്കുന്ന സീനിലും, അച്ചൻ തലയില് ചുറ്റിയ കെട്ടഴിച്ച വരുന്ന സീനിലും, മകൻ വിയർത്തു കുളിച്ച് വയലിലെ കളി കഴിഞ്ഞ് ഓടി വരുന്ന സീനിലും മൂത്ത മകൽ പുള്ളിപ്പൂക്കളുള്ള കറുത്ത നീളൻ പാവാടയുടുത്ത് പാലു വാങ്ങി വരുന്ന സീനിലും ഏറ്റവും ഇളയ മകൽ പെറുക്കിയെടുത്ത മാങ്ങകളിൽ കേടായ മാങ്ങകൽ തിരഞ്ഞെനിക്കു തരുന്ന സീനിലുമാണു പ്രത്യക്ഷപ്പെടാറുള്ളതു. വരിക്കപ്ലാവിനെ ചുറ്റാതെ പാതിചാരി നിന്നു നോക്കുമ്പോൾ കോവക്കപടർത്തിയ കിണറാണു സീനിൽ. ആ സീൻ മാത്രം ഞാനെന്നും മുറിച്ചെടുക്കുമായിരുന്നു. ഉച്ചകഴിഞ്ഞ നേരത്ത്, ആലയിൽ പോയിരുന്നു നോക്കുമ്പോൾ പിന്നെയും സീൻ മാറും. കിണറ്റുവെള്ളം കോരുന്ന അമ്മ കുളിമുറിയിൽ നിന്നു പുറത്തു വരുന്നതും തലയിലെ കെട്ടഴിച്ചു വരുന്ന അച്ചനു കുളിക്കാൻ നിറുകയിലൂടെ വെള്ളം കോരി ഒഴിക്കുന്നതും കാണാം. ചിലപ്പോൾ അച്ചൻ അമ്മയുടെ നേർക്ക് വെള്ളം തെറിപ്പിച്ച് അമ്മയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്നതു കാണാം. പച്ചയും ചുവന്നു പഴുത്തതുമായ കോവക്ക വിരിഞ്ഞ വള്ളികൽക്കുള്ളിലൂടെ സീനിലേക്കുള്ള ജലപ്രവാഹം എന്നെ രസിപ്പിച്ചിരുന്നു.

*

*
ഇന്നലെ രാത്രി ഞാനൊരാളെ കൊന്നു. ചോര ചർദ്ദിച്ചായിരുന്നു അയാൾ മരിച്ചതു. എന്നെ പോലീസ് പിടിക്കില്ലായിരുന്നു. പക്ഷെ ഒരു കൂട്ടം ആളുകൾ തേടി വരാൻ സാധ്യതയുള്ളതുകൊണ്ട് ഞാൻ തറവാട്ടിലെ ഇരുട്ടകങ്ങളിൾ ഒളിച്ചിരുന്നു. ഇരുട്ടിലൂടെ എന്നെയന്നേഷിക്കുന്ന ആളുകളെ ഭയന്നു, വയസ്സായി ഉണങ്ങി മാങ്ങവറ്റിയ മാവിൻ ചോട്ടിലൂടെ പശുക്കളില്ലാത്ത ആലയും പുല്ലു വളർന്നു പച്ചച്ച ചാണകക്കുഴിയും കടന്ന് ഞാൻ ഒളിച്ചോടി. കുണ്ടു കടന്നു ചാടി ഓടിക്കയറിയ ആ വീട്ടിലെ കിണറിനെ മൂടിക്കൊണ്ട് കോവക്കവള്ളികൽ ഇല്ലായിരുന്നു. പകരം, കാട്ടുവള്ളിപ്പടർപ്പുകൾ പടർന്നു പന്തലിച്ചു, കി്ണറെന്നൊരു സീനിനെ മായ്ച്ചു കളഞ്ഞിരുന്നു. പിക്സലേറ്റഡ് ആയ ആ സീനും കഴിഞ്ഞു ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അടുക്കളവശങ്ങളൂടെ സീനിലേക്ക് നടന്നു കയറി. പച്ചപുതച്ച വീടിന്റെ  ഉൾസീനിലേക്ക് നുഴഞ്ഞു കയറി അതിന്റെ തട്ടിൻപുറത്തു നിലയുറപ്പിച്ചു.

എന്റെ ക്യാമറക്കണ്ണൂകളിലേക്ക് തട്ടിൻപുറത്തെ നനഞ്ഞു പൊടിഞ്ഞ ചാണകത്തറയുടെയും മാറാലകളുടെയും അപരിചിത ഗന്ധങ്ങളൂം ഇരുട്ടും കടന്നു വന്ന് വീഡിയോകൾ അവസാനിക്കാൻ തുടങ്ങിയിരുന്നു.

21 August 2012

പ്രിയപ്പെട്ട മഴയ്ക്ക്

പ്രിയപ്പെട്ട മഴയ്ക്ക്, 

എനിക്കിവിടെ സുഖമാണു. 
നീ വന്നപ്പോഴൊന്നും ഞാന്‍ കാണാന്‍ നിന്നില്ല, കണ്ടില്ലെന്നു നടിച്ചു. 
എത്രയോ വെറുത്തു, എന്തിനെന്നറിയില്ല. 
ഓരൊ തുള്ളിയും തോണ്ടിയെറിഞ്ഞു, ഓരൊ കാറ്റിനെയും പഴിച്ചു, 
അടരുവാന്‍ വയ്യാത്ത തുള്ളികളെല്ലാം കുലുക്കിയെറിഞ്ഞു,
അറിയാതെ പോലും തൊടാതിരിക്കാന്‍ കൈ വലിച്ചെടുത്തു...
അങ്ങനെ ഞാന്‍ നിന്നോടു മത്സരിച്ചു. 
ക്ഷമിക്കു, ഒരായിരം തുള്ളിതവണ ക്ഷമ ചോദിക്കുന്നു. 
ഞാനിവിടെ കാത്തിരിക്കുകയാണു. നീ വരണം. 
കുടയില്ലാതെ, ചെരുപ്പില്ലാതെ, ഈറനല്ലാത്ത മുടിയുമായി, 
ഒഴുകിയിറങ്ങാന്‍ ഒരു കുങ്കുമപ്പൊട്ടുമണിഞ്ഞു ഞാന്‍ കാത്തിരിക്കയാണു.

ഒരു കോടി തുള്ളി സ്നേഹത്തോടെ,

ഈ ഞാന്‍




7 June 2011

കുപ്പായം

കോഴി  - മുട്ടയിടുക , അടയിരിക്കുക, കോഴിക്കുഞ്ഞുങ്ങളെ സംരംക്ഷിക്കുക

പരുന്തു - കോഴിക്ക് മീതെയാണ് , വട്ടമിട്ടു പറന്നു റാഞ്ചിക്കൊണ്ടു പോകും കോഴികളെ , കുഞ്ഞുങ്ങളെ.
ഈ പ്രവര്‍ത്തി കോഴിക്ക് ചെയ്യാന്‍ കഴിയില്ല.
എലി -പെറ്റു പെരുകും
പൂച്ച - ഒളിച്ചിരുന്നു രാത്രിയില്‍ എലികളെ പിടിക്കും, പാല് കണ്ണടച്ചു നക്കി കുടിക്കും
പശു - പുല്ലു തിന്നും , പാല് തരും, ശാന്തമായി വിഹരിക്കും.
കുതിര - ശക്തിയുള്ളതാണ്, ഓടും ചാടും. ശക്തിയോടെ കാര്യങ്ങളെ നേരിടും.
ആന - ഒരു മരം പിഴുതെറിയാം, അതിനെ എടുത്തു നടക്കാം, കാട്ടിലൂടെ ചിന്നം വിളിച്ചു നടക്കാം.

ആനയുടെയും കുതിരയുടെം കര്‍മ്മം അതിനു അവകാശപ്പെട്ടതാണ് , അതു ചെയ്യാന്‍ പൂച്ചയ്ക്കും, പശുവിനും കഴിയില്ല.

മനുഷ്യരിലും ഉണ്ട് . കോഴിയും, പൂച്ചയും, പശുവും കുതിരയും, ആനയും എല്ലാം ....
ഇതാണ് മനുഷ്യരുടെ ജാതി എന്ന് എനിക്ക് തോന്നുന്നു.


ഞാന്‍ ചെയ്യേണ്ടത് /അര്‍ഹിക്കുന്നത് ആണ് ഞാന്‍ ചെയ്യുന്നത് .
അതു നിനക്കോ, നിനക്കോ, നിനക്കോ ചെയ്യാന്‍ കഴിയില്ല. അതിനുള്ള ശക്തിയില്ല.
അവന്‍ /അവള്‍  ചെയ്യുന്നത് എനിക്ക് ചെയ്യാന്‍ പറ്റില്ല
ഞാന്‍ അതിനു പാകപ്പെട്ടവള്‍ അല്ല.

ഓരോരുത്തരുടെയും പാകമാനുസരിച്ചാണ് അവര്‍ക്കുള്ള കുപ്പായം ദൈവം തുന്നുന്നത് .
ആ കുപ്പായത്തിന്റെ അളവുകളും ഭംഗിയും മനസ്സിലാക്കിയാല്‍ ആ കുപ്പായത്തെ നിങ്ങള്‍
സ്നേഹിക്കും. ഊരിയെറിഞ്ഞു വേറൊന്നു ധരിക്കാന്‍ തോന്നില്ല. എത്ര മുഷിഞ്ഞാലും, കീറിയാലും.
അതെന്റെ കുപ്പായമാണ് -ഈ തോന്നല്‍ വേണം.

എന്റെ കുപ്പായത്തിനു എന്ത് ഭംഗിയെന്നോ !
അതു എനിക്ക് മാത്രമേ പാകമാവു.
മുഷിഞ്ഞാല്‍ ഞാന്‍ അതിനെ അലക്കി വെളുപ്പിച്ചു ഇടും
കീറിയാല്‍ ഞാനതിനെ തുന്നി മിനുക്കി ഇടും
ഈ കുപ്പായതിനുള്ളിലെ ജീവന്‍ ഇല്ലാതാകും വരെ.
:-)

8 November 2010

യാരും രസിക്കവില്ലയെ...

പെണ്‍കുട്ടികള്‍ ഒരു വീടിന്റെ സ്വത്താണ്.
കൊച്ചു പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ. പാദസ്വരത്തിന്റെ ജില് ജില് ശബ്ദവും പിന്നെ നാണത്തിന്റെ നനുത്ത കുളിര്‍മയും കൊണ്ടു വീടു നിറയെ ഓടി നടക്കുന്ന കൊച്ചു പെണ്‍കുട്ടികള്‍ .
ഈ പാട്ട് കേട്ടു നോക്കു, 'നിലാ കൈകിറത്...യാരും രസിക്കവില്ലയെ...'




ഈയിടെയാണ് ഞാന്‍ ആ പാട്ട് കേട്ടത്. സുഹാസിനി സംവിധാനം ചെയ്ത ' ഇന്ദിര' എന്ന 1995 - ഇല്‍ ഇറങ്ങിയ സിനിമ. റഹ്മാന്റെ സംഗീതത്തില്‍ ഹരിണി പാടിയ പാട്ടാണ് നിലാ കൈകിറത്..ഹമീര്‍ കല്യാണി എന്നാ കര്‍ണാടിക് രാഗത്തിലാണ് ഈ പാട്ട് പാടിയിരിക്കുന്നത് . എന്ത് മധുരമാണ് ഈ പാട്ട് !

ഈ പാട്ട് എന്നെ കുറെ ഓര്‍മിപ്പിച്ചു, അല്ലെങ്കില്‍ കരയിപ്പിച്ചു എന്ന് പറയാം. ആ ഓര്‍മകളിലൂടെ ഞാന്‍ ഒന്ന് പോയി നോക്കി..എല്ലാം അവിടെ തന്നെയുണ്ട്‌ . എന്റെ ഓര്‍മകളില്‍ , ഒന്നും മാഞ്ഞു പോകാതെ. എനിക്ക് തന്നെ അത്ഭുതം തോന്നുന്നു..

അങ്ങനെ ഒരു കൊച്ചുപെന്കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു ബാല്യ കാലം എന്ന് കാണുന്നവര്‍ക്ക് പറയാം. കാരണം, അന്ന് ഏട്ടന്‍ പഠിച്ചിരുന്നത് ദൂരെ ആര്‍മി സ്കൂളില്‍ ആയിരുന്നു, പിന്നെ വീട്ടിനടുത്തുള്ള കുട്ടികള്‍ എല്ലാം ഒന്നുകില്‍ കുറെ വലിയവര്‍ , കോളേജിലൊക്കെ പോകുന്നവര്‍ അല്ലെങ്കില്‍ തീരെ ചെറിയവര്‍ . അതെ, കാണുന്നവര്‍ക്ക് പറയാം , ഞാന്‍ ഒറ്റക്കായിരുന്നു എന്ന്. പക്ഷെ അങ്ങനെ ആയിരുന്നില്ല. കിളികളും തുമ്പികളും കാമനും പൂരവും കാവും ഒക്കെയുണ്ടായിരുന്നു കൂട്ടിനു, ഒക്കെയുണ്ടായിരുന്നു  ;-))

നീണ്ട പാടങ്ങള്‍ ഉണ്ടായിരുന്നു ('ഉണ്ടായിരുന്നു'! അതെ, ഇന്ന് ഉണ്ടോ എന്നറിയില്ല) കാവിനു മുന്നിലൂടെ പടര്‍ന്നു.  വയലുകളുടെ പകുത്തു മാറ്റിക്കൊണ്ട് ചെമ്മണ്‍ നിറഞ്ഞ റോഡു. സ്കൂള്‍ വിട്ടാല്‍ റോഡിലൂടെ വരാം. അല്ലെങ്കില്‍ അച്ഛമ്മയുടെ അടുത്ത് പോയി വരുമ്പോ. ഞാന്‍ റോഡിലൂടെ അധികം പോയിരുന്നില്ല. മഴയായാലും ചളിയായാലും മിക്കവാറും പാടത്തിനു നടുക്ക് കൂടെയാവും പോവുക (ഏതാണ്ട് പത്ത് വയസ്സൊക്കെ ഉണ്ടായിരിക്കും). ഓരോ കതിര്‍ മണികളെയും തൊട്ടു തൊട്ടു കൊണ്ടു. അതിനൊക്കെ ജീവനുണ്ട്, അല്ലെങ്കില്‍ അതൊക്കെ ഞാന്‍ മൂളുന്ന പാട്ട് കേള്‍ക്കുന്നുണ്ട് എന്ന തോന്നലില്‍ . ചിലപ്പോ പേടിപ്പിക്കാന്‍ നീര്‍ക്കോലി പാമ്പ് വരമ്പിനു കുറുകെ ഇഴഞ്ഞു പോവും. അപ്പോ ഞാന്‍ തിരിഞ്ഞോടും. പിന്നെ കുറച്ചു ദിവസത്തേക്ക് ആ വഴി പോവില്ല.

എനിക്കിപ്പോഴും ആ നെല്കതിരുകളുടെ മണം അറിയാം, അതിന്റെ മൂര്‍ച്ച കാലുകളില്‍ നോവിച്ച നനുത്ത നോവ്‌ അറിയാം. വയലൊക്കെ വിളവെടുത്തു കഴിയുമ്പോഴാണ് എനിക്ക് ഏറെ ഇഷ്ടം, വിളവിന്റെ ബാക്കി തിന്നാന്‍ കിളികള്‍ വരും. അപ്പൊ അതു വഴി പോകുമ്പോ കിളികള്‍ ഒന്നടങ്കം പറന്നുയരും. അതു നോക്കി നിന്നു ഞാന്‍ ആ വരമ്പത്ത് ഇരിക്കും , പിന്നെയും കിളികള്‍ വരുന്നതും നോക്കി.ചിലപ്പോ അപ്പുറത്തെ റോഡിലൂടെ പോവുന്ന ആരെങ്കിലും കുവി ചോദിക്കും

''ഒയ് കൂയ് എന്നാ ഏടത്തി ആട ഇരുന്നു പണിയെടുക്കുന്നത് ' എന്ന് .

അതു മിക്കവാറും ചോദിച്ചിരുന്നത് കുന്നുമ്മല്‍ വീട്ടിലെ മോഹനേട്ടന്‍ ആയിരുന്നു. മോഹനേട്ടന്‍ അന്ന് നാട്ടിലുള്ള പത്തോ പന്ദ്രണ്ടോ  ബി ജെ പി ക്കാരില്‍ ഒരാളായിരുന്നു. നെറ്റിയില്‍ ചുവന്ന നീണ്ട കുറിയും താടിയും ഒക്കെയായി മെലിഞ്ഞ നീണ്ട ഒരു മനുഷ്യന്‍ . അന്ന് സ്വതവേ നാണക്കാരിയായ എനിക്ക് അങ്ങനെ ഒരു ചോദ്യം തന്നെ ധാരാളം..പിന്നെ അവിടുന്ന് എണീറ്റ്‌ ഓടെടാ ഓട്ടം.

വീട്ടില്‍ നിന്നു നോക്കിയാല്‍ അങ്ങ് ദൂരെ പച്ച നിറഞ്ഞ കുന്നുകള്‍ കാണാം. എപ്പോഴും വിചാരിക്കും, ആ കുന്നിന്റെ അപ്പുറത്ത് എന്താണ് എന്ന് പോയി നോക്കണം എന്ന്. അമ്മയോട് പറയുമ്പോള്‍ അമ്മ പറയും ,

 'അവിടെയൊക്കെ ഭ്രാന്തന്മാര്‍ ഉണ്ടാകും ..പിന്നെ കുറുക്കന്‍ ‍, കടിക്കുന്ന പട്ടികള്‍ ഒക്കെയുണ്ടാവും'.

അതുകൊണ്ട് പോയില്ല. പകരം രണ്ടു പറമ്പിനു അപ്പുറത്തുള്ള പൊളിഞ്ഞു കിടക്കുന്ന ആ വീട്ടില്‍ പോകും. അവിടെ ഒരു പൊട്ടകിണര്‍ ഉണ്ട്. നന്നായി കെട്ടി ഒതുക്കിയ കിണര്‍ . കാട് പിടിച്ചു പാരോത്തില മരം വളര്‍ന്നു പന്തലിച്ചിട്ടുണ്ട് അവിടെ. പിന്നെ പൊളിഞ്ഞ വീടു എന്ന് പറയാന്‍ മാത്രം ഇല്ല. ഒരു ചെറിയ ചുമര്‍ മാത്രമേ ബാക്കി ഉള്ളൂ. പണ്ട് ഏതാണ്ട് അമ്പതോ നൂറോ കൊല്ലം മുന്‍പ് ആ വീട്ടിലെ താമസക്കാര്‍ക്കൊക്കെ വസൂരി വന്നു മരിച്ചു പോയത്രേ. ശവം ദഹിപ്പിക്കാന്‍ ആര്‍ക്കും ധൈര്യം ഇല്ലാത്തതു കൊണ്ടു ചുമരോക്കെ ഇളക്കി ആളുകളുടെ മേല്‍ ഇട്ടു. അങ്ങനെ അടക്കം ചെയ്തത്രേ. ഞാന്‍ ആ പരിസരത്ത് വെറുതെ ചുറ്റി നടക്കും. ഒന്നും അവിടെ കാണാനില്ല , പക്ഷെ അവിടുത്തെ ആളുകളെക്കുരിച്ചോക്കെ ഓര്‍ത്തു കൊണ്ടു. അവിടുത്തെ കുട്ടികള്‍ എങ്ങനെയായിരിക്കും, അവരൊക്കെ എന്ത് വേഷമായിരിക്കും അന്ന് ഇട്ടിരിക്കുക..അങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. അതിനടുത് വേറെയും ചില കിണറുകള്‍ ഉണ്ട് . വല്യ കണ്ടുപിടുത്തം പോലെ ഞാന്‍ അമ്മയോട് ചെന്ന്‌ പറയും.

'അമ്മെ, കേട്ടോ അവിടെയൊക്കെ വേറെ വീടുകള്‍ ഉണ്ടായിരിക്കില്ലേ? അവരൊക്കെ വസൂരി വന്നായിരിക്കുമോ മരിച്ചത് ..നശിച്ചത് '
അമ്മ എന്നെ നോക്കി ചിരിക്കും..'നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു' എന്നൊരു ചോദ്യവും.
                                    കാമന്‍ - ശ്രീലാല്‍ എടുത്ത ഫോട്ടോ. (ഞാന്‍ കട്ടെടുത്തതാ ;)

വീടു കഴിഞ്ഞു മമ്മാലിയുടെ വയസ്സന്‍ റബ്ബര്‍ തോട്ടവും കഴിഞ്ഞാല്‍ ' കാവ് ആണ്. മണ്ണിന്റെ ചുറ്റുമതില്‍ കെട്ടി ഒതുക്കി നിര്‍ത്തിയ കാവില്‍ നിന്നും പച്ച  ജടപ്പു വിരിയുന്ന മരം കുടപോലെ പോലെ ടാറിടാത്ത റോഡിലേക്ക് ചാഞ്ഞു നിന്നിരുന്നു. സ്കൂള്‍ അടച്ച സമയത്ത് ജടപ്പു പൂക്കും. ആ സമയത്ത് അതു വഴി പോകുമ്പോ അവിടെ കുത്തിയിരുന്നു ഞാന്‍ ജടപ്പു പൊറുക്കും. ഒരു ദിവസം പത്രോസ് ചേട്ടായി കളിയാകിയത് ഇപ്പോഴും ഓര്‍മയുണ്ട്. കാരണം ഉണ്ട് , അന്ന് അച്ചമ്മ തന്ന പഴുത്ത ഒരു മുറി ചക്ക- അതും റോഡിന്റെ നടുക്ക് വച്ചിട്ടാണ് ജടപ്പു പൊറുക്കുന്നതു. മണ്ണിന്റെ കാമനെ ഉണ്ടാക്കുമ്പോള്‍ അതിന്റെ പ്രധാന അലങ്കാരം ആയിരുന്നു ജടപ്പു മുടി. അന്ന് വല്യ ഫാഷന്‍ കാരോക്കെയാ കടലാസ്സ്‌ പൂ മുടിയായി വക്കുക.
 'നമ്മള്‍ക്കു അതു മതി, അതാ ഭംഗി. പച്ച മുടി.'
കാമന്റെ കൊച്ചരി പല്ലിനു പകരം പച്ചരി അതിന്റെ മുഖത്ത് അമര്ത്തി അമര്ത്തി വക്കുമ്പോ അമ്മ പറഞ്ഞു. താണ് നോക്കിക്കൊണ്ട്‌ ഞാനും പറഞ്ഞു,
'ശരിയാ ഇതാ ഭംഗി..ഇതു തന്നെയാ ഭംഗി...കടലാസ്സ്‌ പൂ ഒക്കെ പ്ലാസ്റിക് കുട പോലെ ഉണ്ട്...ഇതെന്തു ഭംഗിയാ'. അമ്മ തിരിഞ്ഞു നോക്കി ചിരിക്കും.

കാവില് നിറമാല വരുമ്പോ താലപ്പൊലി എടുക്കും. അതിനു എനിക്ക് അച്ഛമ്മയുടെ കസവ് വേഷ്ടി തന്നെ വേണം. പിന്നെ അച്ഛമ്മയുടെ വല്യ സ്വര്‍ണ നിറമുള്ള താലവും. അതിനായി നിറമാലയുടെ  തലേന്ന് തറവാട്ടിലേക്ക് ഓടി ചെല്ലും. അച്ചമ്മ കൂറമുട്ടായി മണക്കുന്ന മരത്തിന്റെ പെട്ടിയില്‍ നിന്നു വേഷ്ടി എടുത്തു തന്നോണ്ട്‌ പറയും,

'മണ്ണും ചളിയും ഒന്നും ആക്കരുത്, സൂക്ഷിക്കണം'.
അപ്പൊ ഞാന്‍ പറയും 'ഉം... ഈ അച്ഛമ്മയ്ക്ക് എന്നെ ഒരു വിശ്വാസവും ഇല്ല, എപ്പോഴും ഇങ്ങന' എന്ന്.

നിറമാലക്ക് ഉറഞ്ഞു തുള്ളുന്നവരില്‍ പ്രധാനി രാജീവന്‍ സ്വാമി ആയിരുന്നു. എനിക്ക് പേടിയായിരുന്നു ഉറഞ്ഞു തുള്ളുന്ന അയ്യപ്പ സ്വാമികളെ. അതുകൊണ്ട് താലപ്പൊലി വരിയുടെ കുറെ പിറകിലായി നിക്കും. അമ്മ പുറകില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞു തിരഞ്ഞു നോക്കും..

അങ്ങനെ അങ്ങനെ കുറെ പറയാനുണ്ട്‌. ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് ആ ജന്മത്തിലും ഒരു പെണ്‍കുട്ടിയായി തന്നെ ജനിച്ചാല്‍ മതി.. കുപ്പിവളകളൊക്കെ ഇട്ടു പാദസ്വരവും കിലുക്കി ഓടി നടക്കാന്‍ ... :))

 ഈ പാട്ടിന്റെ ട്രാന്‍സ്ലേഷന്‍ കൂടി ഇടട്ടെ, (യാഹൂ ഗൃപ്പില്‍ നിന്നു കിട്ടിയതാണ് )

The Moon is shining,
The time is passing,
oh, but nobody is enjoying it.
Yet, these eyes will see you (my eyes)

The breeze is flowing,
The gardens are smiling,
yet, there is none enjoying it.
but these hands will touch you (my eyes).
The Wind will blow, the sunshine will be there,
there is no change in that.
The Sky & Land will tell us to live.
those wishing will not cease forever.

There it is, the dear Cloud
Seek for the rain
Here it is, the cuckoo's song
Seek the Music in it.

This world is a garden,
Seek your Flowers in it.
This life is a Gift,
Ask for your needs.......
                                                            ;-)

8 October 2010

എന്റെ ശ്വാസം കാറ്റു ഏറ്റെടുക്കുന്ന കാലത്ത്..

എന്ത് , എപ്പോ , എങ്ങനെ സംഭവിക്കും എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. പ്രത്യേകിച്ച് അടുത്ത നിമിഷത്തെ കുറിച്ച് ചിന്തിക്കാതെ ഓരോ നിമിഷവും ജീവിച്ചു തീര്‍ക്കുന്നവര്‍ക്ക്..ഇത് കേള്‍ക്കു...
                       ---------------------------------------------------------------

ഒരിക്കല്‍ ,
എന്റെ ശ്വാസം കാറ്റു ഏറ്റെടുക്കും
എന്റെ ഹൃദയത്തിന്റെ സ്പന്ദനം
തുടികൊട്ടുന്ന മേഘത്തില്‍ അലിയും
എന്റെ കാതുകളില്‍ അപ്പൊ കടലിന്റെ
ഇരമ്പല്‍ മാത്രമേ ഉണ്ടാവു.
എന്റെ കൈകാലുകള്‍ തണുപ്പിനെ പുണരും
എന്റെ കണ്ണുകള്‍ REM  ഇല്‍ നിന്ന് NREM ലേക്ക് പോകും
മസ്തിഷ്ക കോശങ്ങള്‍ മരവിച്ചു പേടിച്ചു ഒതുങ്ങും.

ആ സമയം വരുമ്പോള്‍ , നിങ്ങളില്‍ ആരെങ്കിലും ഒര്മിചെങ്കില്‍ എനിക്ക് വേണ്ടി ചെയ്യേണ്ടത് ഇതാണ്:

എന്റെ ശരീരം,
ഒരു ഈച്ചയും തൊടുന്നതിനു മുന്‍പ്
കത്തിച്ചു ഭസ്മമാക്കണം.
വേനലില്‍ ചുവന്ന പൂക്കള്‍ വിരിയുന്ന,മുള്ളുള്ള,
ആരാലും വെറുക്കുന്ന ഒരു മുരിക്ക്‌ മരം മതി.
അഗ്നി ആകാശത്തേക്ക് ഉയരുമ്പോള്‍
സൌപര്‍ണികാമ്രിത വീചികള്‍ പാടുന്ന പാട്ടു
നിങ്ങള്‍ ഉറക്കെ പാടനം.

പിന്നീടു,
ഒരു പിടി ചാരം നിറഞ്ഞ
ആ കുഴി നിങ്ങള്‍ മൂടുമ്പോള്‍
അതിനു മുകളിലും, അതിനു ചുറ്റും
നിറയെ നിറയെ നിറയെ...
കാക്കുപ്പു വിരിയുന്ന
ആ ചെറിയ ചെടികള്‍ നട്ടു പിടിപ്പിക്കണം.

പിന്നെ,
വര്‍ഷത്തിലൊരിക്കല്‍
കാക്കപ്പുവുകള്‍ വിരിയുന്ന നേരത്ത്
നിങ്ങള്‍ അവിടെ വരണം...

നിങ്ങള്‍ ,
അവിടെയിരുന്നു അതിനെ ക്യാമറകളില്‍ ഒപ്പിയെടുക്കും
അതിനെക്കുറിച്ച് വര്‍ണിക്കും
അതിന്റെ ശാസ്ത്രങ്ങള്‍ വിസ്തരിക്കും.

അപ്പോള്‍ ഞാന്‍ ,
ആ ഓരോ പൂവിലും ഒളിച്ചിരുന്ന്
നിങ്ങളെ, നിങ്ങള്‍ കാണാതെ
ഞാന്‍ നോക്കി കണ്ണിറുക്കും.
നിങ്ങളുടെ കുഞ്ഞുങ്ങള്‍ മാത്രം
അത് കണ്ടുപിടിക്കും.
അവര്‍ എന്റെ നേരെ കൈ നീട്ടും..
അപ്പോള്‍ അതില്‍ ചിലത്
നിങ്ങളാ കുഞ്ഞുങ്ങള്‍ക്ക്‌ പറിച്ചു കൊടുക്കണം .....

വേറൊന്നും വേണ്ട!

4 September 2010

പറന്നു പോയി തിരിച്ചു വന്ന 'വിഷ് '

ഒരു കാര്യം കേള്‍ക്കണോ?

ഇന്ന് എനിക്ക് നല്ല സന്തോഷം തോന്നുന്നു. കുറച്ചു മുന്‍പ് എനിക്കൊരു ഇമെയില്‍ കിട്ടി. കഴിഞ്ഞ ആഴ്ച ഞാന്‍ കല്യാണത്തിന് പോയ എന്റെ സുഹൃത്തായ, വധുവിന്റെ ഇമെയില്‍.

അവര്‍ക്ക് ഒരു ചടങ്ങ് ഉണ്ടായിരുന്നു. കല്യാണത്തിന് വന്ന എല്ലാര്ക്കും ഓരോ ഹേര്‍ട്ട് ബലൂണ്‍ കൊടുക്കും. എല്ലാവരും അതിന്റെ അറ്റത്ത്‌ ഒരു കാര്‍ഡില്‍ വിഷ് എഴുതണം. എന്നിട്ട് അവസാനം കൂട്ടത്തോടെ അത് പറത്തി വിടും. ബലൂണ്‍ ഏറെ ദൂരം സഞ്ചരിച്ചു ആര്‍ക്കെങ്കിലും കിട്ടിയാല്‍ അവര്‍ ചിലപ്പോ ആ വിഷ് കാര്‍ഡ്‌ ഈ ദമ്പതികള്‍ക്ക് അയച്ചു കൊടുക്കും. അതാണ് കഥ....

ഏതാണ്ട് 150  കിലോമീറ്റര്‍ സഞ്ചരിച്ച എന്റെ കാര്‍ഡ്‌ ആണ് അവര്‍ക്ക് ആദ്യം കിട്ടിയത്.അതില്‍ ഞാന്‍ എഴുതിയ വിഷ് ഇതാരുന്നു ' ഒരിക്കലും പിരിയാത്ത ഇണകള്‍ ആകട്ടെ നിങ്ങള്‍..നിനക്ക് മൂന്നു കുട്ടികള്‍ ഉണ്ടാകട്ടെ...എന്നൊക്കെ.. ' അവള്‍ക്കു കുട്ടികളെ ഒരുപാടു ഇഷ്ടമാണ്. പക്ഷെ കുറച്ചു വയസ് കൂടിയത് കാരണം നല്ല വിഷമവും ഉണ്ട്. ഒന്നില്‍ കൂടുതല്‍ നടക്കുമോ എന്നൊക്കെ..അപ്പോള്‍ ഇതില്‍ കൂടുതല്‍ എന്ത് വിഷ് ആണ് ഞാന്‍ അവള്‍ക്കു എഴുതുക...

 അറ്റത്ത്‌ കെട്ടിയിട്ട ആശംസകളുമായി പറക്കുന്ന ബലൂണുകള്‍..അന്ന് കല്യാണത്തിന് എടുത്തത്‌...

കൊച്ചു കൊച്ചു കാര്യങ്ങള്‍ നല്‍കി എന്നെ സന്തോഷിപ്പിച്ചു എനിക്ക് ചുറ്റും പറക്കുന്ന ഏതു ചൈതന്യമാണോ....അതിനെ ഞാന്‍ സ്നേഹിക്കുന്നു..അതിനോട് ഞാന്‍ നന്ദി പറയുന്നു..

23 August 2010

ലെവല്‍ ക്രോസിലെ മഞ്ഞപ്പൂക്കള്‍

ഭംഗിയുള്ള ആ സ്മശാനത്തിനു അരികില്‍ തന്നെയാണ് ലെവല്‍ ക്രോസിംഗ്. ഞാന്‍ ക്രോസ് ചെയ്തു പോകുകയായിരുന്നു. നീല വസ്ത്രം ധരിച്ച രണ്ടു സ്ത്രീകള്‍ കാര്യമായി റെയില്‍ പാളങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ പൂച്ചെടികള്‍ നട്ടു പിടിപ്പിക്കുന്നുണ്ടായിരുന്നു. കൂടാതെ കൊച്ചു പുല്‍ത്തകിടികളും നിരത്തി വക്കുന്നുണ്ട്. അവിടെ ഇടയ്ക്കിടെ മഞ്ഞ പൂക്കള്‍ ഉണ്ടായിരുന്നു. അവര്‍ ആ മഞ്ഞ പൂക്കള്‍ വിരിഞ്ഞ ചെടിയെ സൂഷ്മതയോടെ കളയാതെയാണ് പുന്തോട്ടം ഉണ്ടാക്കുന്നത്.

ഞാന്‍ ചോദിച്ചു, 'എവിടുന്നാ  എന്താ' എന്നൊക്കെ.
അവര്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു, 'ഓ ഇതു ഞങ്ങള്‍ വോളന്റിയര്‍ വര്‍ക്കായി ആണ് ചെയ്യുന്നത്'.
'ഞാനും കൂടട്ടെ ചെടി നടാന്‍' എന്ന് ചോദിച്ചു. അതവര്‍ തീരെ മൈന്‍ഡ് ചെയ്തില്ല.
'എന്നാപ്പിന്നെ എനിക്ക് ഇരിക്കാന്‍ ഒരിടം തരുമോ, ഞാന്‍ ഇരുന്നു നോക്കിക്കൊള്ളാം' എന്നായി ഞാന്‍.

അവര്‍ എനിക്കൊരു പെട്ടി തന്നു, ഏതാണ്ട് ഒരു സ്യുട്ട് കേസ്‌ പോലുള്ളത്. ഞാന്‍ വെറുതെ തുറന്നു നോക്കി..അതില്‍ നിറയെ കൊച്ചു കൊച്ചു ശവപെട്ടികള്‍ ആയിരുന്നു. അതിനുമുള്ളില്‍ എന്താണെന്നു ഞാന്‍ നോക്കിയില്ല. വിഷമത്തോടെ ശപിച്ചു കൊണ്ടു ആ പെട്ടി ഇരിപ്പിടമാക്കി അതില്‍ ഇരുന്നു കുറെ നേരം...

ചിലപ്പോ എനിക്ക് വെറുപ്പാണ് എന്റെ സ്വപ്നങ്ങളെ..കീറി മുറിച്ചു കൊണ്ടു ഉറക്കത്തില്‍ അലഞ്ഞു വരുന്നവ....മഞ്ഞ പൂക്കള്‍ എനിക്ക് ഒരുപാടു ഇഷ്ടമാണ്..പക്ഷെ അത് കാണാന്‍ ശവപ്പെട്ടികളെ സഹിക്കണം എന്ന് വച്ചാല്‍ ?

22 August 2010

അജ്ഞാതനായ ഡല്‍ഹിയിലെ ഒരു ടാക്സിക്കാരന്

ഒരു ചെറിയ അത്ഭുതത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു എന്ന് മോഹന്‍ലാല്‍ പാടി കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ അനുഭവിച്ചു.
സംഭവം ഇങ്ങനെ:

എന്റെ പര്സും മൊബൈലും എല്ലാം നഷ്ടപെട്ടു ഇതിനിടെ. ഒരു കോണ്ടാക്റ്റ് നമ്പര്‍ പോലും കയ്യില്‍ ഇല്ല. നഷ്ടപ്പെട്ടു എന്നറിഞ്ഞ അതെ സമയം തന്നെ വീട്ടിലേക്ക് ഓടി. ആരേം വിളിക്കാം എന്ന് വച്ചാല്‍ ഫോണ്‍ ഇല്ല. രാത്രി സമയം. അടുത്തുള്ള വിദേശി അയല്‍ക്കാരനെ തട്ടി വിളിച്ചു. ലിയോ എന്നാണ് പേരു. അയാള്‍ എന്തോ കാര്യമായ പണിയില്‍ ആണ്. രാവിലെ കണ്ടപ്പോ കുറെ പണിയുണ്ടെന്നു പറഞ്ഞിരുന്നു. ഞാന്‍ കാര്യങ്ങള്‍ എല്ലാം ധരിപ്പിച്ചു. ലിയോ തന്നെ എന്റെ ബാങ്കിലെക്കൊക്കെ വിളിച്ചു അക്കൗണ്ട്‌ ക്ലോസ് ചെയ്തു. ആ വിളി വളരെ ചെലവ് കൂടിയ വിളി ആണ്. അയാള്‍ അതു കാര്യക്കിയില്ല. കൂടാതെ, എന്റെ ഭാഷ കമ്മി ആയതു കൊണ്ട്  വെബില്‍ നിന്നു പല ഇന്ഫോര്‍മെഷനും നോക്കി വച്ചു. പോലീസിനെ കോണ്ടാക്റ്റ് ചെയ്യേണ്ടേ നമ്പര്‍ കണ്ടു പിടിച്ചു.പോലീസ് സ്റെഷനില്‍ കൂടെ വരാന്‍ പോലും സമ്മതിച്ചു. കൂടാതെ അയാളുടെ വക്കീല്‍ സുഹൃത്തിനെയും അച്ഛനെയും വിളിച്ചു കാര്യങ്ങള്‍ തിരക്കി. അങ്ങനെ ഒരു മടിയും കൂടാതെ എല്ലാം ചെയ്തു തന്നു. എനിക്ക് കാണാം അയാളുടെ മേശമേല്‍ നിറഞ്ഞിരിക്കുന്ന പേപ്പര്‍ വര്‍ക്കുകള്‍..എന്നിട്ട് കൂടി....സാധാരണ ഇത്തരം സഹായങ്ങള്‍ ഇവിടെ ഒരു വിദേശിയില്‍ നിന്നും പ്രതീക്ഷിക്കയെ വേണ്ട.

അവസാനം ഞാന്‍ എങ്ങനെ നന്ദി പറയണം എന്ന് എനിക്കി അറിയില്ല..എന്നാലും ഞാന്‍ പറയുന്നു എന്ന് പറഞ്ഞു.
അപ്പൊ, ലിയോ പറഞ്ഞു: 'വേണ്ട എനിക്ക് നന്ദി വേണ്ട. നിങ്ങളുടെ രാജ്യം എന്നെയും ഒരു പാട് സഹായിച്ചിട്ടുണ്ട്. അതിനൊക്കെ ഞാന്‍ എങ്ങനെ തിരിച്ചു നല്‍കും? '
ഇയാള്‍ ഇന്ത്യയും പാകിസ്ഥാനും ഒക്കെ വിസിറ്റ് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മൂപ്പര്‍ക്ക് ഡല്‍ഹിയില്‍ നിന്നും എയര്‍പോര്‍ട്ട് വരെ പോണം. കയ്യില്‍ കാശില്ല. ഉള്ള കാശു കൊണ്ട് ട്രെയിന്‍ പിടിച്ചു ഒരു നിശ്ചിത പോയിന്റ് വരെ എത്തി. അവിടുന്ന് ഒരു മണിക്കൂര്‍ ഉണ്ട് എയര്‍പോര്‍ട്ട് ലേക്ക്. അങ്ങനെ വല്യ ബാഗൊക്കെ തുക്കി വിഷമിച്ചു ഇരിക്കുമ്പോള്‍ ഒരു ടാക്സിക്കാരന്‍ വന്നു ചോദിച്ചു, എവിടെയാ പോകേണ്ടത് എന്ന്. കയ്യില്‍ കാശു ഇല്ലെന്നും പക്ഷെ എയര്‍പോര്‍ട്ടില്‍ അത്യാവശ്യമായി പോണം എന്നും ലിയോ പറഞ്ഞു. ടാക്സിക്കാരന്‍ പറഞ്ഞു, സാരമില്ല ഞാന്‍ കൊണ്ടുവിടാം. അത്യാവശ്യമല്ലേ. കാശൊന്നും വേണ്ട. അങ്ങനെ അയാള്‍ ലിയോയെ എയര്‍ പോര്‍ട്ടില്‍ കൊണ്ടു വിട്ടു. കൂടാതെ ചിലവിനായി ഏതാണ്ട് 200  രൂപയും കൊടുത്തു....
വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു അല്ലെ. ലിയോ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയും കൂടെ ആണ്.

ഈ കഥ പറഞ്ഞിട്ടു എന്നോട് ഇങ്ങനെ പറഞ്ഞു. 'നോക്കു, എനിക്ക് ഏതായാലും ആ ടാക്സിക്കാരന് ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. ഇനി അതിനു കഴിയുകയും ഇല്ല. അപ്പൊ ഇങ്ങനെയൊക്കെയല്ലേ ആ നന്ദി എനിക്ക് പ്രകടിപ്പിക്കാന്‍ പറ്റു ?'
എന്റെ കണ്ണുകള്‍ നിറഞ്ഞു. അജ്ഞാതനായ ഡല്‍ഹിയിലെ ആ ടാക്സിക്കാരന് ഒരായിരം നന്ദി പറഞ്ഞു. ഇന്ന് കൂടി എന്റെ പ്രാര്‍ത്ഥനകളില്‍ അയാള്‍ ഉണ്ടായിരുന്നു....

ഈ ലോകം ഇങ്ങനെയൊക്കെ വര്‍ത്തിക്കുന്നത് കണ്ടു കണ്ണ് മിഴിച്ചു അലീസിനെപ്പോലെ നില്‍ക്കുകയാണ് ഞാന്‍ !

26 July 2010

ഒരു വീടും കുറച്ചു സന്തോഷങ്ങളും

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് :
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ സ്വപ്നം.


വിശാലമായ മുറികളുള്ള ഒരു വീട്. കാവിയിട്ട മിനുസമുള്ള തറ,ഗ്ലാസ്‌ കൊണ്ടുള്ള തുറന്ന ജനാലകള്‍.അവിടെ പതിഞ്ഞ ശബ്ദത്തില്‍ സംഗീതം നിറഞ്ഞു നിന്നു.എന്റെ വീടാണ്. പഠനത്തിനിടക്ക്‌ ഞാന്‍ പോയതായിരുന്നു അച്ഛനേം അമ്മയേം കാണാന്‍.വീട്ടില്‍ ധാരാളം ആള്‍ക്കാര്‍, പ്രസരിപ്പുള്ള മനുഷ്യര്‍. അമ്മ പതിവിലുമധികം സുന്ദരിയായിരുന്നു, ഓടി നടന്നു എല്ലാരോടും വിശേഷങ്ങള്‍ ചോദിക്കുന്നു. അച്ഛന്‍ ഇന്‍റര്‍നെറ്റില്‍ മുഴുകിയിരിക്കുന്നു, വീഡിയോകളൊക്കെ അപ്ലോഡ് ചെയ്യുന്നു.

ഇടയ്ക്കു പോലീസുകരെപ്പോലെ തോന്നിപ്പിക്കുന്ന ചിലര്‍ വരുന്നു. ഞാന്‍ പേടിച്ചു, പക്ഷെ അവര്‍ അച്ഛന്റെ അടുത്ത് ചെന്ന് വളരെ സൌഹൃദമായി സംസാരിക്കുന്നു, ചായ കുടിക്കുക്കുന്നു. ആളുകള്‍ സ്വന്തം വീട് പോലെ പെരുമാറുന്നു. ഞാന്‍ ആരുമല്ലാത്ത പോലെ തോന്നി, ഒരു പരിചയക്കുറവു. പുതിയ വീട് ആയതു കൊണ്ടാവാം. എന്നാലും എല്ലാരും എന്നെ നന്നായി കെയര്‍ ചെയ്യുന്നു. പലതും ചോദിക്കുന്നു.

ആരോ എന്നെ ജനാല വഴിയുള്ള കാഴ്ചകള്‍ കാണിച്ചു തന്നെ. അങ്ങകലെ ഒരു പുഴ, പച്ചപ്പ്‌ ..വളരെ നിറമാര്‍ന്ന പ്രകൃതി..ഒരു സ്വര്‍ഗത്തിന്റെ ഫീലിംഗ്. ഞാന്‍ ചിന്തിച്ചു ..ഉം ഫോട്ടോ പിടിക്കാന്‍ പോകണം അവിടെ, പറയുകയും ചെയ്തു. ആരോ പറഞ്ഞു, അതിനെന്താ എപ്പോ വേണേലും പോകാല്ലോ...

നേര്‍ത്ത ഒരു മഴ പെഴ്ത് തോര്‍ന്ന നനുത്ത തണുപ്പുള്ള ഭുമി.പിന്നെയും പലരും വീട്ടില്‍ വന്നും പൊന്നും കൊണ്ടിരുന്നു.
ഒരു വേള എല്ലാരും പുറത്തു പോയി. കാര്യമായി എന്തോ സംഘടിക്കുകയാണ്, മറ്റൊരു വീട്ടിലേക്കു അല്ലെങ്കില്‍ എന്തോ മീറ്റിങ്ങിനു ആണ് പോവുന്നത്. എനിക്ക് പരിചയമില്ലാത്തത് കൊണ്ട് ഞാന്‍ പോയില്ല. അങ്ങനെ ഞാന്‍ അവിടെ തനിച്ചായി. വീട് പൂട്ടിയിരുന്നു, എനിക്കത് സാധാരണ പോലെ തോന്നി. ഞാന്‍ പുറത്തു പലരോടും സംസാരിച്ചു കൊണ്ടിരുന്നു, ആ നനുത്ത തണുപ്പില്‍.....

പെട്ടെന്ന് തുറന്നു വിട്ട ആട്ടിന്‍ കൂട്ടം പോലെ കുറെ യുവാക്കള്‍ അവിടെ എത്തി. ഭംഗിയായി വസ്ത്രം ധരിച്ച മാലാഖയെ പോലെ തോന്നിപ്പുക്കുന്ന പെണ്‍കുട്ടികള്‍, വളരെ കളര്‍ഫുള്‍ ആയ വസ്ത്രം ധരിച്ചവര്‍..ഡാന്‍സ് ചെയ്യാന്‍ പോകുന്ന പോലെ. ചില ആണ്‍കുട്ടികള്‍ ഇയര്‍ ഫോണ്‍ വച്ച് പാട്ടുകേട്ട് തല കുലുക്കുന്നു.മൊത്തം ഒരു ജിപ്സി അന്തരീക്ഷം. വീട്ടിലേക്കാണ് അവര്‍ പോകുന്നത്, അവര്‍ക്കറിയാം എവിടെയാണ് താക്കോല്‍ വച്ചത് എന്ന്, അതെടുത്തു ഒന്നും സംഭവിക്കാത്തത് പോലെ വാതില്‍ തുറന്നു അവര്‍ അകത്തേക്ക് പോയി. ഞാന്‍ അന്തം വിട്ടു നിന്നു.

ആരോ പറഞ്ഞു, അതിവിടെ നിത്യ സംഭവം ആണ്. വീട് ഒഴിഞ്ഞു കിടക്കുന്ന നേരങ്ങളില്‍ അവര്‍ക്ക് പാടാനും ആടാനും ഈ വീട് വിട്ടു കൊടുക്കാറുണ്ട് എന്ന്. നല്ലോരറിവ് തന്നെ. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി, സന്തോഷം കൊണ്ടോ ..ആശ്ചര്യം കൊണ്ടോ.......!

18 July 2010

കടലോളം സ്നേഹം

" പലര്‍ക്കും സ്നേഹം ഒരു പാത്രത്തിലെ വെള്ളം പോലെയാണ്. അന്നന്നെക്കുള്ള ആവശ്യത്തിനു അവര്‍ അതിനെ ഉപയോഗിക്കുന്നു. പക്ഷെ എനിക്ക് നിന്നോടുള്ള സ്നേഹം ഒരു തടാകം പോലെയാണ്. തടാകത്തിനെ വീട്ടിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലല്ലോ "

അതെ, 
തടാകത്തെക്കാളും  വേണമെങ്കില്‍ ഒരു കടലോളം എനിക്ക് സ്നേഹം കരുതി വയ്ക്കുന്ന രണ്ടു പേരുണ്ട്. എന്റെ അച്ഛനമ്മമാര്‍. സ്വാര്ത്വത ഇല്ലാത്ത സ്നേഹം എന്നെ പഠിപ്പിച്ചത് അവരാണ്. ഒരു പക്ഷെ എല്ലാര്ക്കും ഇതു പോലെ തന്നെയാകും. കടലോളം സ്നേഹം തരുന്നവര്‍!

എനിക്ക് അവരോടുള്ള സ്നേഹം വാനം പോലെയാണ്. ഏറെ അകലെയാണെങ്കിലും അവരെ ഞാന്‍ എന്നും നോക്കിക്കൊണ്ടിരിക്കുന്നു, അവരുടെ പ്രതീക്ഷകള്‍ക്കും കടലോളമുള്ള സ്നേഹത്തിനും മീതെ ഞാനുണ്ട് ഒരു കുടപോലെ, എന്നും.

അവര്‍ക്ക് വേണ്ടി ഈ സുന്ദര ഗാനം. എന്നെക്കൊതിപ്പിക്കുന്ന, ഇല്ലെങ്കില്‍ ഏവരെയും കൊതിപ്പിക്കുന്ന ഒരു പാട്ട്. കേട്ട് നോക്കു. :)




നിങ്ങള്‍ ഒരു അച്ഛനോ അമ്മയോ ആണോ ?
എങ്കില്‍ ഞാന്‍ നിങ്ങളെയും സ്നേഹിക്കുന്നു.....:)

4 July 2010

പ്രളയവും വിരുന്നും


ഇന്ന് രാവിലെ ഏകദേശം ആറു ഏഴ് മണി സമയം.


ചെത്തുകല്ലുകള്‍ കൊണ്ടുള്ള ഒരു വീട്. സാമാന്യം വലുപ്പമുള്ള ആ വീട്ടില്‍ മുറികള്‍ കുറവായിരുന്നു. ഉള്ള മുറികള്‍ വിശാലമായതും. അവിടെ ഞാനടക്കം എനിക്ക് വേണ്ടപ്പെട്ടവരും കൂടി കുറച്ചു ആള്‍ക്കാര്‍. എന്തോ പാര്‍ട്ടിയോ മറ്റോ ആണ്. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. ഇടിയും മിന്നലും അകെ കൂടി പേടിപ്പെടുത്തുന്ന മഴ. ചെങ്കല്ലുകള്‍ക്കിടയിലൂടെ മഴവെള്ളം ഊര്ന്നിറങ്ങുണ്ടായിരുന്നു. തണുപ്പ് മാറ്റാന്‍ ആളുകള്‍ തീയ്ക്കു ചുറ്റും കൂടി. കലങ്ങിയ മഴവെള്ളം വീടിനു ചുറ്റും കൂടി, പച്ചപ്പുല്ലുകളെ മൂടിക്കൊണ്ട്.
നേരം ഏറെയായി. ഇനി പോയേക്കാം അതിഥികള്‍ വിചാരിച്ചു. വീടിനു പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് കാര്യം പിടികിട്ടിയത്. വീടും അതു നില്‍ക്കുന്ന കുറച്ചു സ്ഥലവും മാത്രം. ബാക്കി കണ്ണെത്താ ദൂരം വെള്ളം മാത്രം. നല്ല തെളിഞ്ഞ വെള്ളം. വീടിന്റെ അടിഭാഗം നല്ല കല്ലുകള്‍ ഉണ്ട്, അതുകൊണ്ട് ആ പ്രളയത്തില്‍ വീട് മാത്രം ബാക്കിയായി. അതിഥികള്‍ നില വിളിക്കാന്‍ തുടങ്ങി.

ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. പുറത്തെ തെളിഞ്ഞ വെള്ളത്തില്‍ ആളുകള്‍ പ്രാണന് വേണ്ടി പിടയുന്നു. ചിലര്‍ ആവും വിധം നീന്തുന്നു. ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍, അതാ അവിടെ ഒരു ഹെലികോപ്ടര്‍. അവര്‍ ചെറിയ കോട്ടകള്‍ പോലുള്ള ഒന്ന് കയറിലൂടെ  താഴേക്കിട്ടു നീന്തുന്നവരെ രക്ഷിക്കയാണ്. അങ്ങകലെ ഇവിടേയ്ക്ക് ലക്ഷ്യം വച്ചു വരുന്ന ചെറിയ ചെറിയ ബോട്ടുകള്‍ കണ്ടു. അതിഥികള്‍ നിലവിളി മാറ്റി ആശ്വാസ വാചങ്ങള്‍ പറഞ്ഞു. 

ഞാന്‍ അത്ഭുതപെട്ടു. ഈ വീടിനു ചുറ്റും വെള്ളം മൂടാത്ത ഒരു സ്ഥലം പോലുമില്ല. പിന്നെ ഇവര്‍ എവിടെക്കാണ്‌ ഞങ്ങളെ രക്ഷിച്ചു കൊണ്ട് പോകുന്നത് ?

26 April 2010

രാജാവ്

എനിക്കീയിടെ ഭയങ്കര പരാതികളാണ്.
അമ്മാ, ജോലിയുടെ ടെന്‍ഷനുകള്‍, ജോലിയില്ലെങ്കിലുള്ള ടെന്‍ഷനുകള്‍
അങ്ങനെ ഇന്നത്‌ എന്നൊന്നും ഇല്ലാ .

ഇപ്പോഴാണ്‌ ഞാന്‍ എന്റെ ഒരു കെമിസ്ട്രി സാറിനെ ഓര്‍ക്കുന്നത് .
സാറ് പറയും , ഭാഗ്യം എന്നത് ഒന്നില്ല പക്ഷെ നിര്‍ഭാഗ്യം എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന് . സാറിനു അക്കാലത്തു പിരിച്ചു വിടല്‍ ഭീഷണി ഉണ്ടായിക്കാണും എന്ന് ഞങ്ങള്‍ വിചാരിച്ചു. പക്ഷെ ഏറെ നാളുകള്‍ക്കു ശേഷം കണ്ടു മുട്ടിയപ്പോഴും സാറിന്റെ ആ ചിന്തക്ക് ഒരു കോട്ടവും തട്ടിയില്ല .

അമ്മയോട് പറയാം എന്ന് കരുതിയാണ് ഞാന്‍ വിളിച്ചത് . അമ്മക്ക് പണ്ടത്തെപ്പോലെ ടെന്‍ഷനുകള്‍ ഇല്ല .
പണ്ട് അമ്മയുടെ ടെന്‍ഷനുകള്‍ , വേണ്ടത്ര നെല്ല് കിട്ടീല്ല , ചീരക്കു പുഴു വന്നു, റോസാപ്പൂക്കള്‍ കുട്ട്യോളൊക്കെ ഓടിച്ചു കൊണ്ടുപോകുന്നു, അച്ഛന്‍ കൊണ്ടന്ന സാരിയുടെ കളറ് പോര , അമ്മ വീട്ടിലില്ലാത്ത നേരത്ത് ആരുടെയോ പയ്ക്കള്‍ വാഴയോക്കെ ഓടിച്ചത് ..അങ്ങനെ അങ്ങനെ ..

ഇപ്പൊ അമ്മക്ക് വിവരം വച്ചു. ഒരു ടെന്‍ഷനും ഇല്ല . ഞാന്‍ പുര നിറയുകയാണെങ്കില്‍ വീട്ടിലിരുന്നു കള്ളക്കഥകള്‍ എഴുതി വല്ല വാരികക്കും അയച്ചു കൊടുത്തു കാശുണ്ടാക്കി അവനവനെ നോക്കണം എന്ന് ചിലപ്പോ പറയും.
എന്താ മനസ്സിലിരിപ്പ് .... (പണ്ടെങ്ങോ ബാലരമേല്‍ എന്റെ എന്തോ ഒരു പൊട്ടത്തരം അച്ചടിച്ച്‌ വന്നതിനാ ഈ അഹംകാരം )

അതൊക്കെ പോട്ടെ , പരാതിപ്പെട്ടി തുറന്നപ്പോ ഇപ്രാവശ്യം അമ്മ പറഞ്ഞത് : ജീവിതം ഇത്രേ ഉള്ളൂ , അതു ഓരോ ദിവസോം രാജാവിനെപ്പോലെ ജീവിച്ചു തീര്‍ക്കണം എന്നാണ് . എനിക്ക് ചിരി പൊട്ടി .
ഇതു ആരെങ്കിലും സംകടപ്പെട്ടിരുന്നാല്‍ ഒരു മഹതിയെപ്പോലെ ഞാന്‍ ഓതി കൊടുക്കുന്ന വാക്കുകളാണല്ലോ ഈശ്വരാ ... ചിലപ്പോ ഞാന്‍ അമ്മയോടും പറഞ്ഞു കാണും . അന്ന് അമ്മ നോട്ടു ചെയ്തിരിക്കണം...

അമ്മ തുടരുകാണ്, ഇന്ന് കഴിഞ്ഞാ നാളെ , നാളെ കഴിഞ്ഞ മറ്റന്നാള്‍ ..എല്ലാ ദിവസോം രാജാവ്‌ .
കഞ്ഞി കുടിച്ചിട്ടാനെങ്കില്‍ പോലും.
അമ്മ പറഞ്ഞതല്ലേ , അങ്ങനെ ഞാന്‍ രാജാവാകാന്‍ തീരുമാനിച്ചു !

കുറെ നാളുകള്‍ക്ക് ശേഷം ചാറ്റിനു വന്ന ഒരു ബാംഗലൂര്‍ ഐ ടി അധോലോക സുഹൃത്ത്‌ പറഞ്ഞു

' ഓ നമ്മളിങ്ങനെ അമ്ബാനിയെപ്പോലെ കഞ്ഞി കുടിച്ചു ഇവിടെ കഴിയുന്നു ...'

Related Posts with Thumbnails