6 July 2014

പൊട്ടാസുകൾ പൊട്ടിക്കുന്നത്

പണ്ട്
പൊട്ടാസ് തോക്കിലിട്ട്
എത്ര പേരെ കൊന്നിരിക്കുന്നു.

ഇന്നു
അതുപോലൊന്നെങ്കിലും ഉണ്ടെങ്കിൽ
എത്ര പേരെ കൊല്ലാനുണ്ട്.

മനുഷ്യരെ കൊല്ലുംമ്മുന്നേ
ദൈവങ്ങളെ കൊല്ലേണ്ടതുണ്ട്.
മെച്ചമെന്തെന്നു വച്ചാൽ,
അവര്ക്കാർക്കും
പരിചകളും ബുള്ളറ്റ് പ്രൂഫുകളുമില്ല.
എളുപ്പമായിരിക്കും.

ആയിരം കൈകളിൽ
പരിചകളും ആയുധങ്ങളും
പലതരം പ്രൂഫുകളും
വാഴത്തപ്പെടലുകളുമായി
നിറഞ്ഞിരിക്കുന്ന മനുഷ്യനെ
ചൂണ്ടുന്നതെങ്ങനെ?

പിന്നെയുള്ളതു മൃഗങ്ങളാണു.
പതിവുപോലെ ഞാനൊടുക്കം
അവയെ തേടിത്തന്നെയാകും പോവുക.

ആശ്വാസമുണ്ടിപ്പൊ.
ആശ്വാസത്തിൽ നിന്നെനിക്കു പതിവുപോലെ
ആദർശങ്ങളെ വീണ്ടെടുക്കാനായേക്കും.


എങ്കിലും ആദ്യത്തെ വരിയിലെവിടേയോ
പൊട്ടാസുകൾ എന്നെ നോക്കി പൊട്ടുന്നു.

3 March 2014

തേങ്ങ, പൊതിക്കൽ

തേങ്ങ പൊതിക്കുന്ന നേരത്താണു ചോദ്യം
എന്താനമുട്ടയാടൊ നീയൊക്കെ ഉണ്ടാക്യേ? 

ഞാനൊന്നീ തേങ്ങ പൊതിച്ചു തീർത്തോട്ടങ്ങുന്നെ,
എന്നിട്ടു പോരെ?

തേങ്ങ
ഒരുഗ്രൻ പൊതിക്കെട്ടെന്നു
ഞാൻ മനസ്സിലാക്കി വരുമ്പോഴായിരുന്നു
ഇറങ്ങിപ്പോകുന്ന മുറുക്കാൻ
ആഞ്ഞു കാർക്കിച്ച് 
മുറുക്കാന്റെ കൂടെയുള്ളൊരാ
വഴുവഴുക്കൻ ചോദ്യം.
ചാരുകസേര ഒന്നു കിരുങ്ങി.

തേങ്ങയുടെ പൊതിത്തരത്തെക്കുറിച്ചു
ഘട്ടമായി പഠിച്ചു വരുന്ന കാര്യവും
ചകിരികൾ കൂട്ടിവെച്ചാലുള്ള ബലത്തെക്കുറിച്ചും
തുറിച്ചു നോക്കുന്ന
മൂന്നു കണ്ണിന്റെ കാഠിന്യത്തെക്കുറിച്ചും
വളരെ കഷ്ടപ്പെട്ടാണു
പൊതിത്തരത്തിന്റെ തൊട്ടു താഴെ
നമ്പറിട്ടു മഷികുടഞ്ഞുഞാനെഴുതിയതു.

പൊതിച്ചു തീർന്നിട്ടു വേണം
അകം തുളച്ചു നോക്കാനെന്നു
കുറിച്ചിട്ടിരിക്കയായിരുന്നു ഞാൻ.
തേങ്ങകൾ കാതോടു ചേർത്തു
മാറി മാറി കുലുക്കി
നീരിന്റെ തിരയിളക്കവും
പൊങ്ങിന്റെ അതിക്രമങ്ങളും
ഞാൻ മനക്കോട്ടകൾ കെട്ടി.

നാലു തേങ്ങകൾ
അതാണിനി ബാക്കിയുള്ളതു.
അതു തീർക്കുമ്മുന്നെയാണീയക്രമം.
വീണ്ടും തികട്ടുന്നൊരു
ചുണാമ്പു വഴുവഴുപ്പൻ ചോദ്യത്തിന്റെ കൂടെ
ഞാനായിട്ടിനി തെളിനീരു കലക്കേണ്ടെന്നും തോന്നി. 

ഇല്ല.
പൊതിച്ചു തീർക്കാൻ വിടില്ല.

ആനമുട്ടയല്ലെടൊ അങ്ങുന്നെ,
അതുണ്ടാക്കാൻ നാളിത്തിരി പിടിക്കുമെന്നു പറഞ്ഞതു
ചെഞ്ചോപ്പൻ നാക്കിനറ്റം കാണാനായിരുന്നില്ല.
തേങ്ങപിളർന്നാ തെളിനീരു മുഖത്തടിക്കാനായിരുന്നു.

3 November 2013

ഒളിപ്പിക്കൽ

ദൈവമേ,
എത്രയെത്ര ഇസങ്ങളിലാണു
നിന്നെയിവർ ഒളിപ്പിച്ചിരിക്കുന്നതു?

എങ്കിലും
എത്ര വരികളാണു
നിനക്കായിവർ അർപ്പിച്ചിരിക്കുന്നതു?

എഴുതിപ്പിടിപ്പിച്ചതെല്ലാം
നുണകളാണെന്നു വിളിച്ചു പറയാൻ
ഒളിസങ്കേതങ്ങൾ വിട്ടു
എന്നാണു നീ എഴുന്നള്ളുന്നതു?



24 October 2013

എണ്ണും നേരങ്ങൾ

1.
ആറു മണിക്കൂർ മുന്നെ
തിരിച്ചു വച്ച അപശബ്ദത്തിനെ
അമർത്തിയമർത്തി
തറയോടുകൾക്കുള്ളിലേക്ക്
ചവുട്ടിത്തൂത്ത്
തലയോട്ടിയൊന്നു ചുരണ്ടി
ഇന്നിനെയങ്ങുറപ്പുവരുത്തി.

2.
ഇന്നലെവലിച്ചെറിഞ്ഞ
കമ്പിളിക്കുപ്പായം
ഇന്നത്തേയുമെന്ന്
തിരിച്ചറിയുന്ന നേരമാണു
 ഇന്നലെയുക്കുറിച്ചു
ചിന്തിച്ചതു തന്നെ.

3.
നേരങ്ങൾക്കു വേർതിരിവില്ലാത്ത
ഇന്നിൽ അലിഞ്ഞഴുകുമ്പോൾ
ആരെങ്കിലും പറഞ്ഞേക്കാം
നാളെയാണു നിന്റെയൂഴമെന്ന്.
നാളെയൊന്നില്ലാത്തതിനാൽ
ഊഴങ്ങളിന്നു തന്നെ തുടങ്ങുമല്ലോ.

4.
ആമാശയമറിയിക്കുന്ന
നേരങ്ങൾക്കൊടുവിലറിയാറുണ്ട്
കമ്പിളിക്കുപ്പായത്തിന്നുള്ളിലെ
ഞാനെന്നൊരാളെ.

5.
ഇവിടെയിപ്പോളുണ്ട്
കമ്പിളിക്കുപ്പായം വാറ്റിയെടുത്ത
ചൂടുകുറഞ്ഞൊരുദേഹം,
സാദൃശമല്ലാത്ത കാലുറകളിട്ട
സമത്വമുള്ള രണ്ടുകാലുകൾ,
ഒരു കോപ്പസൂപ്പിലൊരു റൊട്ടി.

 *
എല്ലാം തിരികെയുണ്ട്
നാളെയില്ലാത്ത ഇന്നിനൊടുവിൽ.

20 September 2013

ഈവനിങ്ങ് സ്നാക്ക്

എല്ലാ കിളികളും ചത്തു വീഴുമ്പോൾ
ഇവിടെ വരണമെന്ന്
നേരത്തെ വിചാരിച്ചതാണ്.
അതുകൊണ്ടു തന്നെയാവും
അവസാനത്തെ കിളി
എന്റെ വീട്ടിലെ മാഞ്ചില്ലയിൽ കൂടുകെട്ടിയതും മുട്ടയിട്ടു പറന്നു പോയതും.
മുട്ടയ്ക്കടയിരിക്കാൻ വയ്യാത്ത കാലത്ത്,
അതേ കിളിയെ തേടി നടക്കേണ്ടതും
എന്റെ യോഗമായതു.

കിളികൾ മരിച്ചു കഴിഞ്ഞിരുന്നു
 അല്ല, ചത്തു കഴിഞ്ഞിരുന്നു
അവസാനത്തെ കിളിയുടെ വാല്ക്കഷ്ണം ഇപ്പോഴും പിടയ്ക്കുന്നുണ്ട്.

മുട്ട തന്നെയായിരുന്നു എന്റെ റ്റുടുലിസ്റ്റിലൊന്നാമതു
 യെല്ലോ സ്റ്റിക്കി നോട്ട്, 
ഒട്ടുന്നു കുപ്പായക്കീശയിൽ നിന്ന്.
ഒട്ടിയൊട്ടിപ്പറയുന്നു വിരലുകളോട്
മുട്ടയാണൊന്നാമതെന്നു

അതെ, മുട്ട.
ചത്ത, അല്ല, മരിച്ച കിളിയുടെ മുട്ട.
അതിനിയെന്താകുമെന്നു മാത്രമായിരുന്നെന്റെ ചിന്ത. 

കിളികൾ ചത്തൊടുങ്ങിയത്
ആര്യങ്കാവിനടുത്തുള്ള വിളയൊഴിഞ്ഞ വയലിലാണ് 
അല്ലാതെ, നിങ്ങൾ വിചാരിക്കുന്നപോലൊരു
കോണ്ക്രീറ്റ് ടെറസ്സിലല്ല.
മുട്ടയിട്ടതൊരു ഇലക്ട്രിക് പോസ്റ്റിലുമല്ല.
എന്റെ വീട്ടിലെ മാഞ്ചില്ലയിലാണു.

 ചത്ത കിളികളെ കണ്ടു തിരിച്ചു വരണമെന്ന്
ഞാനൊരിക്കൽ നിരീച്ചതാണു.
അതാണിപ്പൊ ഇങ്ങനെ ഈ വയൽ വരമ്പിലൂടെ നടക്കാൻ കാരണം.
ഇതും സ്റ്റിക്കി നോട്ടിലുണ്ടാവണം.
തിരിച്ചു വരവ് മാഞ്ചോട്ടിൽ അവസാനിക്കുന്നതും 
എന്റെ തന്നെ അടുക്കളയിൽ നിന്നൊരു
'ബുൾസൈ' യുടെ മണമടിക്കുന്നതും
അത് തീൻ മേശയിലേക്ക്,
അതുപോലൊരു കണ്ണുകളുടെ നിയമപ്രകാരം
കിളികളുടെ ചിത്രമുള്ള ചൈനാക്ലേ പാത്രത്തിൽ നീങ്ങി വരുന്നതും
കുരുമുളകിലും ഉപ്പിലും ആ കണ്ണുകൾ' പുകഞ്ഞു നീറുന്നതും 
എല്ലാമുണ്ടായിരുന്നു സ്റ്റിക്കി' നോട്ടിൽ.

വയൽവരമ്പിലൂടെ നടന്നയെനിക്ക്
കാലു കഴുകണമല്ലോ.
ചത്ത കിളികളെക്കാണാൻ പോയാൽ
കുളിക്കണമെന്നാരും പറയാത്തത്
കൊണ്ട് ഞാൻ അവയെ മരണത്തിൽ നിന്നും ചാവിലേക്ക് തള്ളിയിട്ടു!

13 September 2013

ഞാൻ സ്ത്രീ, 16 വയസ്സ്. ഞാൻ ആണ്‍കുട്ടി, 18 വയസ്സ് .

പണ്ടുകാലങ്ങളിൽ, കോടതികളും ജനാധിപത്യവും ഇല്ലാത്ത കാലത്ത്, ഭീകരമായ കുറ്റം ചെയ്തവരെ നാടുകടത്തുകയോ,നാടുവിട്ടുപോകാൻ പറയുകയോ ചെയ്യുമായിരുന്നു. അതായതു, ഹീനകൃത്യങ്ങൾ ചെയ്തവരെ ആ നാടിനാവശ്യമില്ലെന്നു സ്പഷ്ടം. അങ്ങിങ്ങായി ചിലപ്പോഴൊക്കെ ഇങ്ങനെയുള്ള വാർത്തകൾ നമ്മൾ കേൾക്കുന്നുണ്ടെങ്കിലും,ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ രാജ്യം അതേ വലിപ്പത്തോടെ തന്നെ ഹീനകുറ്റകൃത്യങ്ങൾ ചെയ്ത തന്റെ പൗരനെ എല്ലാ ഇളവുകളും കൊടുത്തു സംരക്ഷിക്കുന്നു എന്നതു ഏതു രാജ്യാന്തര കുറ്റവാളികൾക്കും ഇങ്ങോട്ടു ചേക്കേറാനുള്ള ഒരു അപ്പക്കഷ്ണം തന്നെ.


അതിക്രൂരമായി ഒരുകൂട്ടം ആൾക്കാർ ഒരു സ്ത്രീയെ പിച്ചിച്ചീന്തുകയും കൊല്ലുകയും, അതു കേട്ട് ലോകം മുഴുവൻ കണ്ണും കാതും പൊത്തേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തിട്ടും 17 വയസ്സെന്ന ഇളവിൽ, കുട്ടിയെന്നു പ്രഖ്യാപിച്ച് ആ കുറ്റവാളിക്കു പരമോന്നനീതിന്യായം കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണു മൂന്നു വർഷത്തെ ദുർഗുണപരിഹാരപാഠശാല വിദ്യാഭ്യാസം. മറ്റുപ്രതികളെക്കാളേറെ മേൽപ്പറഞ്ഞ കുറ്റവാളിയാണു കൂടുതൽ ഉപദ്രവങ്ങൾ ചെയ്തതെന്നു സാക്ഷിമൊഴി വേറെയും. വയസ്സിളവു കൊണ്ട് പരമോന്നതനീതി ഉദ്ദേശിച്ചതെന്തായിരിക്കും? 18 വയസ്സിൽ മാത്രമാണു മാനസിക വളർച്ച പൂർത്തിയാകുന്നെതെന്നൊ? പ്രസ്തുത വയസ്സുള്ള 'കുട്ടി' മോഷ്ടിക്കുന്നതും കൊല്ലുന്നതും സ്തീകളെ അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്നതും മാനസികവളർച്ചയില്ലാത്തതു കൊണ്ട് ചെയ്യുന്നതെന്നൊ? ആറുമാസം കൂടുതൽ പ്രായം ഉണ്ടെങ്കിൽ ഇതേ 'കുട്ടി' ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും നിയമം മനസ്സിലാക്കുമെന്നും നമ്മുടെ നീതിന്യായം നമ്മെ വിശ്വസിപ്പിക്കുന്നു.

ഇതേ നീതിന്യായത്തിന്റെ ബാക്കി പത്രമാണു മുസ്ലിം പെൺകുട്ടികൾക്ക് വിവാഹപ്രായം 16 വയസ്സ് ആക്കി കൊണ്ടുള്ളസർക്കാറിന്റെ ആടുത്തിറങ്ങിയ സർക്കുലറും അതിനു ഒത്താശ നിൽക്കുന്ന മതപുരോഹിതന്മാരും. ജൈവശാസ്ത്രപരമായിട്ടുള്ള വളർച്ചകൊണ്ട് ഇവിടെ പെൺകുട്ടി, 'ചൈൽഡ്'' അല്ലാതാകുകയും ചെയ്യുന്നു. 'ജുവനൈൽ ജസ്റ്റിസ്', 18 വയസ്സിൽ താഴെയുള്ളവരെ 'ചൈൽഡ്' എന്നു വിശേഷിപ്പിക്കുമ്പോൾ, ഇമ്മോറൽ ട്രാഫിക് പ്രിവെൻഷൻ ആക്ട്' പറയുന്നതു 16 വയസ്സിൽ താഴെയുള്ളവരാണു 'ചൈൽഡ് ' എന്നാണു. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ ഇങ്ങനെ തോന്നിയില്ലെങ്കിലേ അൽഭുതമുള്ളു: 12 വയസ്സിൽ ജൈവപരമായ വളർച്ച പ്രാപിച്ച ഒരു കുട്ടിക്ക്, അവന്റെ 'കൗതുങ്ങൾക്ക് ' 18 വയസ്സു വരെ എന്തും കാട്ടിക്കൂട്ടാം, നമ്മുടെ നിയമം അവനു വേണ്ട പരിരക്ഷ നൽകുന്നതാണു.

കാലം മാറുന്നതിനനുസരിച്ച് നമ്മൾ എല്ലാറ്റിനെയും പരിഷ്കരിക്കുമ്പോൾ, കരി പിടിച്ച നിയമങ്ങൾ നമ്മളെ നയിക്കുന്നു എന്നതു എന്തൊരു വിരോധാഭാസമാണു. നിയമം കണ്ണും പൂട്ടി നടപ്പാക്കേണ്ടതു തന്നെയാണു, എന്നാൽ കാതും കണ്ണും തുറന്നു വച്ചു തന്നെ അതിനെ പരിഷ്കരിക്കേണ്ടതുണ്ട്. സൈബർ ലോകം ഇല്ലാത്തൊരു കാലത്ത്, അല്ലെങ്കിൽ അതിന്റെ സാധ്യതകൾ കുറഞ്ഞ കാലത്ത്, നമുക്ക് സൈബർ അക്രമങ്ങൾക്ക് നിയമങ്ങൾ ഇല്ലായിരുന്നു. അതുപോലെ തന്നെയാണു പരിഷ്കരിച്ച റോഡു നിയമങ്ങളും മറ്റും. ഒരു കുറ്റകൃത്യം ക്രമാതീതമായി കൂടുന്നു എന്നതിനർത്ഥം അതിനുള്ള സാഹചര്യങ്ങൾ വർദ്ധിക്കുന്നു എന്നും, ആ കുറ്റകൃത്തിനു നിയമപരിരക്ഷ ലഭിക്കുന്നു എന്നു തന്നെയാണു.

സ്ത്രീകൾ കരുതി നടക്കണമെന്നു ന്യായത്തിന്റെയും അധികാരത്തിന്റെയും അധിപന്മാർ വെളിപ്പെടുത്തുന്നിടത്തോളം കാലം കുറ്റവാളികളുടെ എണ്ണം കൂടുകയും അവർക്കു പ്രായം-ശാരീരിക വൈകല്യം- ജാതി-സ്ഥലം എന്നിവ വേർതിരിച്ച് സംരക്ഷണം നൽകുകയും ചെയ്യുന്നതു നമ്മളിനിയും കുറേയേറെ കാണാനുണ്ടെന്നതുറപ്പാണു. 

26 June 2013

നടനം

ഉറക്കം നടിച്ചാണു കിടന്നതു.
നാട്യത്തിന് മീതെ
കബളിപ്പിക്കാനറിയാത്ത
അനേകം രക്താണുക്കൾ
നേർത്ത രക്തക്കുഴലുകളിലൂടെ
അരിച്ചരിച്ചു നീങ്ങി
കണ്‍പോളകളുടെ മധ്യഭാഗത്തായി
കാത്തിരുന്നു.

പിന്നീട് മഴ പെയ്തിരുന്നു.

തണുത്തതും ചൂടുള്ളതുമായ
ജലത്തിനിടയിൽക്കിടന്നു
നൂതനമായൊരനുഭൂതിയിൽ
രക്താണുക്കൾ കുത്തി മറിഞ്ഞു.

മഴയുടെ ഏറ്റവും മീതെയായാണു 
കറുത്ത പക്ഷികൾ പറന്നിരുന്നത്.
അവയെ കാണരുതെന്നു
നടനത്തിനു നേത്രുത്വം നല്കിയ മസ്തിഷ്കം
ഒന്നുകൂടി ആഞ്ഞാഹ്വാനം ചെയ്തു.

7 June 2013

നിനക്ക് ശേഷം

പണ്ട് പണ്ട് ... ഓ, അത്രയ്ക്ക് പണ്ടൊന്നുമല്ല. ഒരു പതിനാറു മണിക്കൂർ മുൻപ്.-ഒരു മനുഷ്യനുണ്ടായിരുന്നു. പാട്ട് കേൾക്കുകയും, അതിനനുസരിച്ചു മുട്ടിൻ ചിരട്ടയിൽ താളം പിടിക്കുകയും, അത് ശരിക്കുമൊരു ചിരട്ടയാണൊ, അതിനകത്ത് തേങ്ങപ്പൂളുകൾ തിങ്ങി നി റ ഞ്ഞിട്ടുണ്ടെന്നോ ഒക്കെ  അയാള് ഇടയ്ക്കിടെ പാടുന്നതിനിടയിൽ ഉമിനീരിറക്കി ആലോചിച്ചിരുന്നു. ഒരു പാട്ടും, നാല് വരിയിൽ കൂടുതൽ പാടാൻ അയാൾക്ക്‌ സാധിച്ചില്ല. നാല് വരിക്കു ശേഷം, യേശുദാസോ എസ്പിബിയോ ഒറ്റയ്ക്കു പാടേണ്ടിയും വന്നു. അവരതു, അയാളുടെ ചൂണ്ടു വിരലിനനുസരിച്ചും സർക്കാരിന്റെ വൈദ്യുതിക്കനുസരിച്ചും പാടി.


അങ്ങിനെയിരിക്കുമ്പോഴാണ് ഉടുക്ക് പഠിക്കണമെന്ന ആഗ്രഹവുമായി മറ്റൊരാൾ, അയാളോട് കാശു കടം ചോദിച്ചതു.

അതിനു ശേഷം, പതിനാറു മണിക്കൂറിന്റെ പകുതിയിലെവിടെയൊ അയാൾ ആത്മഹത്യ ചെയ്തു. ആ സമയത്ത് എസ്പിബിയോ യേശുദാസൊ പാടിയില്ല, പാടാൻ സർക്കാരൊട്ടു സമ്മതിച്ചതുമില്ല.  

ഇത്രയും സംഭവിച്ചതു കൊണ്ട്, എനിക്ക് പതിനാറു മണിക്കൂർ , പതിനാറു വര്ഷമാക്കാൻ പറ്റുമോ? 
ഇല്ല. 

അത് വെറും പതിനാറു മണിക്കൂറല്ല, മറിച്ച്  പതിനാറു ഗുണിക്കണം അറുപതു ഗുണിക്കണം അറുപതു സെക്കന്റുകളൊ മിനുട്ടുകളൊ  ആണെന്ന് ഞാനിപ്പോ അയാളുടെ ആത്മാവുമായി വാദിച്ചു   കൊണ്ടിരിക്കുകയാണ്. 

28 April 2013

ഞാനൊരാളെ

 ഒരു വീട്. പണ്ടവിടെ താമസിച്ചിരുന്നതു ഒരച്ചനമ്മമ്മയും രണ്ടു പെണ്മക്കളും പിന്നൊരാൺകുട്ടിയും ആയിരുന്നു.അമ്മ കിണറിൽ നിന്നു വെള്ളമെടുക്കുന്ന സീനിലും, അച്ചൻ തലയില് ചുറ്റിയ കെട്ടഴിച്ച വരുന്ന സീനിലും, മകൻ വിയർത്തു കുളിച്ച് വയലിലെ കളി കഴിഞ്ഞ് ഓടി വരുന്ന സീനിലും മൂത്ത മകൽ പുള്ളിപ്പൂക്കളുള്ള കറുത്ത നീളൻ പാവാടയുടുത്ത് പാലു വാങ്ങി വരുന്ന സീനിലും ഏറ്റവും ഇളയ മകൽ പെറുക്കിയെടുത്ത മാങ്ങകളിൽ കേടായ മാങ്ങകൽ തിരഞ്ഞെനിക്കു തരുന്ന സീനിലുമാണു പ്രത്യക്ഷപ്പെടാറുള്ളതു. വരിക്കപ്ലാവിനെ ചുറ്റാതെ പാതിചാരി നിന്നു നോക്കുമ്പോൾ കോവക്കപടർത്തിയ കിണറാണു സീനിൽ. ആ സീൻ മാത്രം ഞാനെന്നും മുറിച്ചെടുക്കുമായിരുന്നു. ഉച്ചകഴിഞ്ഞ നേരത്ത്, ആലയിൽ പോയിരുന്നു നോക്കുമ്പോൾ പിന്നെയും സീൻ മാറും. കിണറ്റുവെള്ളം കോരുന്ന അമ്മ കുളിമുറിയിൽ നിന്നു പുറത്തു വരുന്നതും തലയിലെ കെട്ടഴിച്ചു വരുന്ന അച്ചനു കുളിക്കാൻ നിറുകയിലൂടെ വെള്ളം കോരി ഒഴിക്കുന്നതും കാണാം. ചിലപ്പോൾ അച്ചൻ അമ്മയുടെ നേർക്ക് വെള്ളം തെറിപ്പിച്ച് അമ്മയെ ദേഷ്യം പിടിപ്പിക്കുകയും ചെയ്യുന്നതു കാണാം. പച്ചയും ചുവന്നു പഴുത്തതുമായ കോവക്ക വിരിഞ്ഞ വള്ളികൽക്കുള്ളിലൂടെ സീനിലേക്കുള്ള ജലപ്രവാഹം എന്നെ രസിപ്പിച്ചിരുന്നു.

*

*
ഇന്നലെ രാത്രി ഞാനൊരാളെ കൊന്നു. ചോര ചർദ്ദിച്ചായിരുന്നു അയാൾ മരിച്ചതു. എന്നെ പോലീസ് പിടിക്കില്ലായിരുന്നു. പക്ഷെ ഒരു കൂട്ടം ആളുകൾ തേടി വരാൻ സാധ്യതയുള്ളതുകൊണ്ട് ഞാൻ തറവാട്ടിലെ ഇരുട്ടകങ്ങളിൾ ഒളിച്ചിരുന്നു. ഇരുട്ടിലൂടെ എന്നെയന്നേഷിക്കുന്ന ആളുകളെ ഭയന്നു, വയസ്സായി ഉണങ്ങി മാങ്ങവറ്റിയ മാവിൻ ചോട്ടിലൂടെ പശുക്കളില്ലാത്ത ആലയും പുല്ലു വളർന്നു പച്ചച്ച ചാണകക്കുഴിയും കടന്ന് ഞാൻ ഒളിച്ചോടി. കുണ്ടു കടന്നു ചാടി ഓടിക്കയറിയ ആ വീട്ടിലെ കിണറിനെ മൂടിക്കൊണ്ട് കോവക്കവള്ളികൽ ഇല്ലായിരുന്നു. പകരം, കാട്ടുവള്ളിപ്പടർപ്പുകൾ പടർന്നു പന്തലിച്ചു, കി്ണറെന്നൊരു സീനിനെ മായ്ച്ചു കളഞ്ഞിരുന്നു. പിക്സലേറ്റഡ് ആയ ആ സീനും കഴിഞ്ഞു ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത അടുക്കളവശങ്ങളൂടെ സീനിലേക്ക് നടന്നു കയറി. പച്ചപുതച്ച വീടിന്റെ  ഉൾസീനിലേക്ക് നുഴഞ്ഞു കയറി അതിന്റെ തട്ടിൻപുറത്തു നിലയുറപ്പിച്ചു.

എന്റെ ക്യാമറക്കണ്ണൂകളിലേക്ക് തട്ടിൻപുറത്തെ നനഞ്ഞു പൊടിഞ്ഞ ചാണകത്തറയുടെയും മാറാലകളുടെയും അപരിചിത ഗന്ധങ്ങളൂം ഇരുട്ടും കടന്നു വന്ന് വീഡിയോകൾ അവസാനിക്കാൻ തുടങ്ങിയിരുന്നു.

28 February 2013

ശരികളുടെ ആറടി

പൂത്തുലയുന്ന ഈ ജീവിതത്തിനപ്പുറം
ആത്മാവിനു പൂക്കാനറിയില്ലെന്നു പറഞ്ഞു തന്നത്
ഒരു മൊട്ടായി നിന്നിലിരുന്നപ്പോഴാണു.

വിരിയിക്കാതെ
നിന്റെ ദലങ്ങളിലൊളിപ്പിച്ച്
സ്നേഹിച്ചു കൊന്നതും
നീ തന്നെയെന്നേയറിവുള്ളു.
















വെളിച്ചം നയിക്കുന്നില്ലെന്നും
ആറടി മണ്ണിനടിയില്‍
മിന്നാമിനുങ്ങുകള്‍ കടന്നു വരില്ലെന്നും
ഞാന്‍ എങ്ങനെ നിനക്ക് പറഞ്ഞു തരാനാണ്?

ഭൂവതിര്‍ത്തിയിലൂടെ
ഒരു ´പോക്കുവരവി*നുതകാനൊരുതീയുമെന്നിലില്ലെന്നു
ഞാനെങ്ങനെ നിനക്ക് പറഞ്ഞു തരാനാണ്? 

മണ്ണിനടിയില്‍ പുഴുക്കളുണ്ടെന്നു പറഞ്ഞത്
നുണയാണെന്ന്
ഉറുമ്പിന്‍കൂടുകളുടെ ജനലുകളിവിടിരുന്നെണ്ണുമ്പോള്‍
നിന്നോട് പറയാന്‍ തോന്നി.
അവര്‍ ഭക്ഷണം തേടിപ്പോവുകയും,
അതു കൊണ്ടുവരുമ്പോള്‍
ആര്‍പ്പുവിളിയോടെ മറ്റുള്ളവ എതിരേല്‍ക്കുന്നതും
മുട്ടകള്‍ വിരിയിക്കുന്നതും
കുഞ്ഞുറുമ്പുകള്‍ ജന്മമെടുക്കുന്നതും
എനിക്കിവിടിരുന്നു കാണാമെന്നു
ഞാനെങ്ങനെയാണു നിന്നോട് പറയുക?

പൂക്കാനറിയാത്ത ആത്മാവിനു
മഞ്ഞു മഴയും നിലാവുമൊന്നും
അറിയില്ലെന്നു നീ പറഞ്ഞതും നുണ തന്നെയെന്ന്
എങ്ങനെയാണു ഞാന്‍ നിന്നോട് പറയുക?

മഞ്ഞു പെയ്യുമ്പോള്‍
ഈ മണ്ണിലേക്കു തണുപ്പിന്റെ പാതകള്‍ താനെ തുറക്കുന്നതും
മഴത്തുള്ളികള്‍
ആറടി മണ്ണെന്നറിയാതെയൊഴുകി വരുന്നതും
നിലാനൃത്തം കഴിഞ്ഞു ഉറുമ്പുകള്‍ തിരിച്ചു വരുന്നതും
എനിക്കറിയാന്‍ കഴിയുന്നെന്ന്
എങ്ങനെയാണ് ഞാന്‍ നിന്നോട് പറയുക?

                                                                                 
എന്റെ ആറടി മണ്ണിനു മീതെ
നീ നട്ട കാക്കപ്പൂചെടികളുടെ വേരുകള്‍
എന്നെതേടി വരുന്നതെന്തൊരാശ്വാസമെന്നൊ?
വേരുകള്‍ കൈകളെന്നൊ കാലുകളെന്നോ-
യറിയാതെ കിടക്കുന്നൊരെന്നെ
അവയെല്ലാം നീട്ടി നീട്ടി വന്നു തൊടുമ്പോള്‍
എനിക്കിതൊക്കെ പറയണം.

പിന്നീടവ പൂക്കുമ്പോള്‍ 
ആത്മാവ് പൂക്കില്ലെന്ന
നിന്റെയാവാദവും ശരിയാകില്ലല്ലോ.

നിനക്കൊളിപ്പിക്കാന്‍ മോട്ടുകളില്ലാതെ
ആ പൂത്തതൊക്കെയും ഞാനാകും....

10 December 2012

സ്പൈഡര്‍മാന്‍

മാറാലകെട്ടിയ ഓര്‍മകളില്‍
മനസ്സെന്നൊരു സ്പൈഡര്‍മാന്‍
തക്കം പാര്‍ത്തിരിക്കുന്നുണ്ട്.
ഏതോ ഒരിരയെതേടി.

വലിച്ചെറിഞ്ഞു കെട്ടിയ
ഓർമകളിൽ തൂങ്ങിപ്പിടിച്ച്
നൊടിയിട പോലുമിടറാതെ പതറാതെ
ജീവനില്‍ നിന്ന് ജീവനിലേക്കു
കാലത്തില്‍ നിന്ന് കാലത്തിലേക്ക്‌
പ്രയാണം മതിയാവാത്തൊരു സ്പൈഡര്‍മാന്‍ . 

കാലത്തിന്‍ ചുമരുകളിലള്ളിപ്പിടിച്ചു
പൊയ്മുഖമഴിക്കാതെ
എത്ര പടര്‍ന്നു കയറിയിട്ടും
മതിയാവാത്തൊരു സ്പൈഡര്‍മാന്‍ .

ഒടുവിലൊരു തിരിച്ചു വരവിനാകാതെ
ഒടുക്കവും തുടക്കവുമറിയാതെ
മാറാലകളില്‍ നിന്ന് മാറാലകളിലേക്ക്
നെയ്ത്തുവെടി നിലയ്ക്കുംവരെ
തക്കങ്ങള്‍ പാര്‍ത്തിരിക്കുന്നതും
സ്പൈഡര്‍മാന്‍ .

5 December 2012

കവിതാ സമാഹാരം - ഹൃദയാമ്പരത്തി

ഒടുവില്‍ , ചില ഇതളുകള്‍ അകത്തി മാറ്റി എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.എന്റെ ആദ്യത്തെ കവിതാ സമാഹാരം. ഇത് സാധ്യമാക്കിയത്  Insightpublica യാണ്.
വായിച്ചു അഭിപ്രായം പറയുമല്ലോ.

ഹൃദയാംബരത്തി (Malayalam Kavithakal)
ഹേമാംബിക
Rs. 50/-
----------------------
FOR VPP Mail us: insightpublica@gmail.com
Call us: 04954020666
Or Send SMS to +91 9961068576
You can also order your copies here: http://bit.ly/TKiWOn . It is easy and takes only few minutes.



25 November 2012

Bad Neuenahr Ahrweiler

Article published in Mathrubhumi Yathra september 2012 issue. (Please click on the image for better reading)




23 November 2012

അറിവുകള്‍

മഞ്ഞു പെയ്യാന്‍ വെമ്പി നില്‍ക്കുന്ന ഈ അകാശത്തിനും കീഴെ, ശരല്‍ക്കാലത്തിനൊടുവില്‍ ശേഷിച്ച അവസാനത്തെ ചക്രവാകക്കൂട്ടങ്ങളും ചൂളമടിച്ചൂളിയിട്ടീ തണുപ്പിലൂടെയൊഴുകുമ്പോള്‍ നിന്നെയല്ലാതെ ഞാന്‍ ആരെ ഓര്‍ക്കാനാണ് ?

 മഞ്ഞുകാലത്തെ കാത്തിരിക്കുന്ന, വര്‍ണ്ണദളങ്ങള്‍ വിതച്ച വഴിയോരത്തിലൂടെ, കിതപ്പിലൂടെ തണുപ്പിനെ കീറി മുറിച്ചു നടക്കുമ്പോള്‍ , ഇളകിയാടുന്ന, അടരുവാന്‍ വയ്യാത്ത, നിറങ്ങള്‍ കൊയ്തെടുത്ത ഈ ഇലകള്‍ നിന്നെയല്ലാതെ ആരെ ഓര്‍ക്കാനും എന്നോടു പറയുന്നില്ലെന്നും ഞാന്‍ അറിയുന്നു.

 കടന്നു പോകുന്ന ഓരോരുത്തരുടെയും മുഖത്ത് വിരിയുന്ന പുഞ്ചിരി, നിന്റെ ഓര്‍മ്മകളില്‍ വിരിഞ്ഞ പുഞ്ചിരിയുടെ, പ്രതിഫലനമാണെന്നും ഞാന്‍ അറിയുന്നു. :)

8 November 2012

തീയാറ്റ

 അതും ഇതും മറ്റു പലതും, പലരും കേട്ട് മറന്നതായിരുന്നു. അയാളത് കേള്‍ക്കാന്‍ വൈകിയത് തിരക്കുള്ളതുകൊണ്ടായിരുന്നില്ല. ചെവി, പണയം വെച്ചത് കൊണ്ടായിരുന്നു -അവള്‍ പറയുന്നത് കേള്‍ക്കാന്‍ , അവള്‍ പാടുന്നത് കേള്‍ക്കാന്‍ , അവളുടെ നിലവിളികള്‍ , അവളുടെ തേങ്ങലുകള്‍ - അങ്ങനെ അവളുടേതായ ശബ്ദങ്ങള്‍ക്ക് പണയം വെച്ച കാതുമായി, പല ദൂരദേശത്തും അയാള്‍ അലഞ്ഞു.

 അവസാനിക്കാറായ ഒരു കാലത്ത്, ഏതോ ഒരു പേടകത്തില്‍ അയാളുടെ അടുത്തെത്തിയത് അവളായിരുന്നില്ല. പണയം വച്ച കാതുകള്‍ ഉള്ളത് കൊണ്ട് പേടകത്തിന്റെ തുഴച്ചിലും പേടകത്തിലെ ജീവികളുടെ വിളികളും അയാള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ അവസാനിച്ച, ആ കാലത്ത് അയാള്‍ അകപ്പെട്ടത് , പലതരം പക്ഷികളും ചെറുജീവികളും മാത്രമുള്ള ഒരു ദ്വീപിലായിരുന്നു.

ദ്വീപിലെ മണലിലൂടെ പാദുകം നഷ്ടപ്പെട്ട അയാള്‍ ബദ്ദപ്പെട്ടു നടന്നു. ഞെരിഞ്ഞമരുന്ന, സ്വപ്ന ലോകത്ത് നിന്ന് പറിച്ചെയാന്‍ വിധിക്കപ്പെട്ട, മണല്‍ത്തരികളില്‍ ചിലത് രോഷം പ്രകടിപ്പിച്ചു. ഒച്ച വെച്ചു. കാതു പണയപ്പെടുത്തിയവനെ ബധിരന്‍ എന്ന് വിളിച്ചു. അയാള്‍ക്കതൊന്നും കേള്‍ക്കാന്‍ പറ്റില്ലെന്നറിഞ്ഞിട്ടും.

 'ഒന്ന് നിര്ത്തു'

 ശബ്ദമയാള്‍ കേട്ടില്ലെങ്കിലും, തന്റെ ചുമലില്‍ എന്തോ ഒരു ഭാരം അയാള്‍ക്ക് അനുഭവപ്പെട്ടു. അതൊരു തീയാറ്റ പക്ഷിയായിരുന്നു.

 'നീ ഏതു, എന്റ ചുമലിനു ഭാരമാകാതെ പറന്നു പോകു'

 തീയാറ്റ പക്ഷിയുടെ ഉത്തരത്തിനായി, അയാള്‍ കേള്‍വിയുടെ ഒരു തവണ പലിശ അടച്ചു.

 'എനിക്ക് നിന്റെ ചുമലിന്റെ ഭാരമാവണ്ട, പക്ഷെ ഞാന്‍ അവളാണു. അതു പറയാനാണ് ഞാന്‍ വന്നത്.'

 അതും പറഞ്ഞു നീട്ടി ചൂളമടിച്ചു കൊണ്ട് പക്ഷി പറന്നു പോയി. കടല്‍ക്കാക്കളുടെ സീല്‍ക്കാരത്തില്‍ തിരമാലകളുടെ ഗര്‍ജ്ജനങ്ങള്‍ ഇല്ലാതാകുന്നില്ലെന്നു അയാള്‍ അറിഞ്ഞു. ദ്വീപിലെ അനേകം പക്ഷികളുടെ പാട്ടുകളും കടല്‍ കാറ്റിലാടുന്ന മരങ്ങളുടെ തലപ്പുകളുടെ ശ്രുതിയിടലുകളും, മണല്തരികളുടെ കുഞ്ഞു കുഞ്ഞു സ്വപ്ങ്ങളും, പിന്നോട്ടോടുന്ന ഞണ്ടിനു പിറകെ മുന്നോട്ടോടുന്ന നീര്‍നായകളുടെ മുരളലുകളും അയാള്‍ക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞു. ശബ്ദമുഖരിതമായ ആ തുരുത്തില്‍ കണ്ണുകള്‍ പതിയെ അടച്ചു അയാള്‍ നടന്നു....

3 November 2012

Der Nachbar -Malayalam translation

Just tried to translate a poem of Rainer Maria Rilke-  "Der Nachbar"- using my poor German :)
Here it goes:

അയല്‍ക്കാരന്‍ 

അജ്ഞാതനായ വയലിന്‍ , 
നീയെന്നെ കേള്‍ക്കുന്നില്ലേ ?
എത്ര അയല്‍ നഗരങ്ങളാണ്  
നിന്റെ ഏകാന്ത രാവുകളെക്കുറിച്ചെന്നോട്  
പറഞ്ഞതെന്നോ ?

നൂറിനു വായിക്കുന്നുവോ നീ, 
അതോ വെറും ഒന്നിന് വേണ്ടി മാത്രം ?

നീയില്ലാത്ത വലിയ നഗരങ്ങള്‍ 
പ്രളയത്തില്‍ മുങ്ങിപ്പോയെന്നോ?
അതെല്ലാമെപ്പോഴും എന്നെ 
ഓര്‍മ്മപ്പെടുത്തുന്നെന്നോ?

എന്താണെനിക്കെപ്പോഴുമീ  ഭീരുക്കളായ അയല്‍ക്കാര്‍ ? 
അവര്‍ നിന്നെ ബലപ്രയോഗത്താല്‍  
ഇങ്ങനെ പാടിക്കുന്നല്ലോ:
എന്തിനേക്കാളും ക്ലേശമേറിയതീ ജീവിതം.


Der Nachbar 

Fremde Geige, gehst du mir nach? 
In wieviel fernen Städten schon sprach 
deine einsame Nacht zu meiner? 
Spielen dich hunderte? Spielt dich einer? 

Gibt es in allen großen Städten 
solche,die sich ohne dich schon 
in den Flüßen verloren hätten? 
Und warum trifft es immer mich? 

 Warum bin ich immer der Nachbar derer, 
die dich bange zwingen zu singen 
und zu sagen: Das Leben ist schwerer 
als die Schwere von allen Dingen.

16 September 2012

മാര്‍സിപാന്‍ ഗണപതി



എന്താന്നല്ലേ, മാര്‍സിപാന്‍ ഗണപതി. പറഞ്ഞുണ്ടാക്കിയത്. ഇനി വേണം കുടവയറന്‍ ഗണപതിയെ അകത്താക്കാന്‍ :) മാര്സിപാനെക്കുറിച്ചു കൂടുതല്‍ ഇവിടെ പോയി നോക്കാം.ഈയിടെ പോയ ഒരു കന്ഫെരന്‍സ് ലെ ഒരു കമ്പനിയുടെ എക്ഷിബിഷന്‍ ഹാളില്‍ ഒരാളിരുന്നു തകര്‍ത്തു മര്സീപാന്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അവിടുന്ന് പ്രത്യേകം പറഞ്ഞു ഉണ്ടാക്കിച്ചത്.

ചിലര്‍ പക്ഷിയെയും പട്ടിയെയും ഒക്കെ ഉണ്ടാക്കിച്ചു. ഉണ്ടാക്കുന്ന ഷെഫിനോട്   ചോദിച്ചു, അതിനെന്താ, ഏതു നിറം വേണം എന്നൊക്കെ ചിരിച്ചോണ്ട് ചോദിച്ചു പുള്ളി ഉണ്ടാക്കാന്‍ തുടങ്ങി. പാക്ക് ചെയ്തു തന്നു. ഉണ്ടാക്കുന്നത് ഇവിടെ കാണാം:


(ഫോട്ടോയിലെ ഗണപതി വരുന്ന വഴി ബാഗിലിരുന്നു ലേശം ചളുങ്ങിപ്പോയി  :)

21 August 2012

പ്രിയപ്പെട്ട മഴയ്ക്ക്

പ്രിയപ്പെട്ട മഴയ്ക്ക്, 

എനിക്കിവിടെ സുഖമാണു. 
നീ വന്നപ്പോഴൊന്നും ഞാന്‍ കാണാന്‍ നിന്നില്ല, കണ്ടില്ലെന്നു നടിച്ചു. 
എത്രയോ വെറുത്തു, എന്തിനെന്നറിയില്ല. 
ഓരൊ തുള്ളിയും തോണ്ടിയെറിഞ്ഞു, ഓരൊ കാറ്റിനെയും പഴിച്ചു, 
അടരുവാന്‍ വയ്യാത്ത തുള്ളികളെല്ലാം കുലുക്കിയെറിഞ്ഞു,
അറിയാതെ പോലും തൊടാതിരിക്കാന്‍ കൈ വലിച്ചെടുത്തു...
അങ്ങനെ ഞാന്‍ നിന്നോടു മത്സരിച്ചു. 
ക്ഷമിക്കു, ഒരായിരം തുള്ളിതവണ ക്ഷമ ചോദിക്കുന്നു. 
ഞാനിവിടെ കാത്തിരിക്കുകയാണു. നീ വരണം. 
കുടയില്ലാതെ, ചെരുപ്പില്ലാതെ, ഈറനല്ലാത്ത മുടിയുമായി, 
ഒഴുകിയിറങ്ങാന്‍ ഒരു കുങ്കുമപ്പൊട്ടുമണിഞ്ഞു ഞാന്‍ കാത്തിരിക്കയാണു.

ഒരു കോടി തുള്ളി സ്നേഹത്തോടെ,

ഈ ഞാന്‍




9 July 2012

ഞാന്‍ കണ്ട മഴ :-

മഴ കണ്ടിട്ടുണ്ടോ നീ ?


ഞാന്‍ കണ്ട മഴ,
നീ കണ്ടിട്ടില്ല.
നിനക്കതു കാണാനും കഴിയില്ല.

ഈ മഴ,
കണ്ണില്ലാതെ കാണണം
കാതറുത്തു വച്ചു കേള്‍ക്കണം.
ചോര പൊടിയുന്ന കൈ നീട്ടി
മഴയുടെ കൂടെ  ഒഴുക്കണം.
ഓരോ മഴത്തുള്ളിയാല്‍
തുള്ളിയുയര്‍ന്നു വരുന്ന,
നിറം മാഞ്ഞു പോകുന്ന ചോര,
പടര്‍ന്നിറങ്ങണം,
ഭൂമിക്കുള്ളില്‍ .

ഇല്ലാത്ത കാതുകൂര്‍പ്പിച്ച്,
കാണാത്ത കണ്ണ് ചുഴറ്റി,
തെറിക്കുന്ന തുള്ളികളെ,
ചുണ്ടുകള്‍ കൊണ്ടൊപ്പിയെടുത്ത്,
അറിയണം ഈ മഴയെ!

ഞാന്‍ കണ്ട മഴ
നീ കണ്ടിട്ടില്ല !!

3 June 2012

ഡ്രീംസ് ഒഫ് ഡ്രംസ്

പിന്നെ
അവസാനത്തെ അടിയും 
എറ്റു വാങ്ങിയ ഡ്രം, 
മൗനം കൊണ്ട് 
നീരുകെട്ടി
കനം തൂങ്ങി
വേദനിച്ച്
തികട്ടി വന്ന നിലവിളി
ബൽബുകൽ കത്താത്ത
ഇരുണ്ട ഇടവഴിയിലും
മഞ്ഞിൻ ചലമൊഴുക്കിക്കളഞ്ഞു
ഇലകൾ തിങ്ങിയ
ഉയരമില്ലാത്ത മരങ്ങളുടെ
ചില്ലകളിലുമൊളിപ്പിച്ച
രാത്രിയുടെ
ഞരക്കത്തിനിടയ്കെപ്പൊഴൊ,
പബിന്റെ,
വെളിച്ചം
ചൂഴ്ന്നു നോക്കാത്ത
മൂലയിലൊളിച്ചിരുന്നു
തേങ്ങിയുറങ്ങി.
പിറ്റേന്നുള്ള ഷോ
സ്വപ്നം കണ്ടുകൊണ്ട്.

Related Posts with Thumbnails