10 December 2012

സ്പൈഡര്‍മാന്‍

മാറാലകെട്ടിയ ഓര്‍മകളില്‍
മനസ്സെന്നൊരു സ്പൈഡര്‍മാന്‍
തക്കം പാര്‍ത്തിരിക്കുന്നുണ്ട്.
ഏതോ ഒരിരയെതേടി.

വലിച്ചെറിഞ്ഞു കെട്ടിയ
ഓർമകളിൽ തൂങ്ങിപ്പിടിച്ച്
നൊടിയിട പോലുമിടറാതെ പതറാതെ
ജീവനില്‍ നിന്ന് ജീവനിലേക്കു
കാലത്തില്‍ നിന്ന് കാലത്തിലേക്ക്‌
പ്രയാണം മതിയാവാത്തൊരു സ്പൈഡര്‍മാന്‍ . 

കാലത്തിന്‍ ചുമരുകളിലള്ളിപ്പിടിച്ചു
പൊയ്മുഖമഴിക്കാതെ
എത്ര പടര്‍ന്നു കയറിയിട്ടും
മതിയാവാത്തൊരു സ്പൈഡര്‍മാന്‍ .

ഒടുവിലൊരു തിരിച്ചു വരവിനാകാതെ
ഒടുക്കവും തുടക്കവുമറിയാതെ
മാറാലകളില്‍ നിന്ന് മാറാലകളിലേക്ക്
നെയ്ത്തുവെടി നിലയ്ക്കുംവരെ
തക്കങ്ങള്‍ പാര്‍ത്തിരിക്കുന്നതും
സ്പൈഡര്‍മാന്‍ .

5 December 2012

കവിതാ സമാഹാരം - ഹൃദയാമ്പരത്തി

ഒടുവില്‍ , ചില ഇതളുകള്‍ അകത്തി മാറ്റി എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.എന്റെ ആദ്യത്തെ കവിതാ സമാഹാരം. ഇത് സാധ്യമാക്കിയത്  Insightpublica യാണ്.
വായിച്ചു അഭിപ്രായം പറയുമല്ലോ.

ഹൃദയാംബരത്തി (Malayalam Kavithakal)
ഹേമാംബിക
Rs. 50/-
----------------------
FOR VPP Mail us: insightpublica@gmail.com
Call us: 04954020666
Or Send SMS to +91 9961068576
You can also order your copies here: http://bit.ly/TKiWOn . It is easy and takes only few minutes.



25 November 2012

Bad Neuenahr Ahrweiler

Article published in Mathrubhumi Yathra september 2012 issue. (Please click on the image for better reading)




23 November 2012

അറിവുകള്‍

മഞ്ഞു പെയ്യാന്‍ വെമ്പി നില്‍ക്കുന്ന ഈ അകാശത്തിനും കീഴെ, ശരല്‍ക്കാലത്തിനൊടുവില്‍ ശേഷിച്ച അവസാനത്തെ ചക്രവാകക്കൂട്ടങ്ങളും ചൂളമടിച്ചൂളിയിട്ടീ തണുപ്പിലൂടെയൊഴുകുമ്പോള്‍ നിന്നെയല്ലാതെ ഞാന്‍ ആരെ ഓര്‍ക്കാനാണ് ?

 മഞ്ഞുകാലത്തെ കാത്തിരിക്കുന്ന, വര്‍ണ്ണദളങ്ങള്‍ വിതച്ച വഴിയോരത്തിലൂടെ, കിതപ്പിലൂടെ തണുപ്പിനെ കീറി മുറിച്ചു നടക്കുമ്പോള്‍ , ഇളകിയാടുന്ന, അടരുവാന്‍ വയ്യാത്ത, നിറങ്ങള്‍ കൊയ്തെടുത്ത ഈ ഇലകള്‍ നിന്നെയല്ലാതെ ആരെ ഓര്‍ക്കാനും എന്നോടു പറയുന്നില്ലെന്നും ഞാന്‍ അറിയുന്നു.

 കടന്നു പോകുന്ന ഓരോരുത്തരുടെയും മുഖത്ത് വിരിയുന്ന പുഞ്ചിരി, നിന്റെ ഓര്‍മ്മകളില്‍ വിരിഞ്ഞ പുഞ്ചിരിയുടെ, പ്രതിഫലനമാണെന്നും ഞാന്‍ അറിയുന്നു. :)

8 November 2012

തീയാറ്റ

 അതും ഇതും മറ്റു പലതും, പലരും കേട്ട് മറന്നതായിരുന്നു. അയാളത് കേള്‍ക്കാന്‍ വൈകിയത് തിരക്കുള്ളതുകൊണ്ടായിരുന്നില്ല. ചെവി, പണയം വെച്ചത് കൊണ്ടായിരുന്നു -അവള്‍ പറയുന്നത് കേള്‍ക്കാന്‍ , അവള്‍ പാടുന്നത് കേള്‍ക്കാന്‍ , അവളുടെ നിലവിളികള്‍ , അവളുടെ തേങ്ങലുകള്‍ - അങ്ങനെ അവളുടേതായ ശബ്ദങ്ങള്‍ക്ക് പണയം വെച്ച കാതുമായി, പല ദൂരദേശത്തും അയാള്‍ അലഞ്ഞു.

 അവസാനിക്കാറായ ഒരു കാലത്ത്, ഏതോ ഒരു പേടകത്തില്‍ അയാളുടെ അടുത്തെത്തിയത് അവളായിരുന്നില്ല. പണയം വച്ച കാതുകള്‍ ഉള്ളത് കൊണ്ട് പേടകത്തിന്റെ തുഴച്ചിലും പേടകത്തിലെ ജീവികളുടെ വിളികളും അയാള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ അവസാനിച്ച, ആ കാലത്ത് അയാള്‍ അകപ്പെട്ടത് , പലതരം പക്ഷികളും ചെറുജീവികളും മാത്രമുള്ള ഒരു ദ്വീപിലായിരുന്നു.

ദ്വീപിലെ മണലിലൂടെ പാദുകം നഷ്ടപ്പെട്ട അയാള്‍ ബദ്ദപ്പെട്ടു നടന്നു. ഞെരിഞ്ഞമരുന്ന, സ്വപ്ന ലോകത്ത് നിന്ന് പറിച്ചെയാന്‍ വിധിക്കപ്പെട്ട, മണല്‍ത്തരികളില്‍ ചിലത് രോഷം പ്രകടിപ്പിച്ചു. ഒച്ച വെച്ചു. കാതു പണയപ്പെടുത്തിയവനെ ബധിരന്‍ എന്ന് വിളിച്ചു. അയാള്‍ക്കതൊന്നും കേള്‍ക്കാന്‍ പറ്റില്ലെന്നറിഞ്ഞിട്ടും.

 'ഒന്ന് നിര്ത്തു'

 ശബ്ദമയാള്‍ കേട്ടില്ലെങ്കിലും, തന്റെ ചുമലില്‍ എന്തോ ഒരു ഭാരം അയാള്‍ക്ക് അനുഭവപ്പെട്ടു. അതൊരു തീയാറ്റ പക്ഷിയായിരുന്നു.

 'നീ ഏതു, എന്റ ചുമലിനു ഭാരമാകാതെ പറന്നു പോകു'

 തീയാറ്റ പക്ഷിയുടെ ഉത്തരത്തിനായി, അയാള്‍ കേള്‍വിയുടെ ഒരു തവണ പലിശ അടച്ചു.

 'എനിക്ക് നിന്റെ ചുമലിന്റെ ഭാരമാവണ്ട, പക്ഷെ ഞാന്‍ അവളാണു. അതു പറയാനാണ് ഞാന്‍ വന്നത്.'

 അതും പറഞ്ഞു നീട്ടി ചൂളമടിച്ചു കൊണ്ട് പക്ഷി പറന്നു പോയി. കടല്‍ക്കാക്കളുടെ സീല്‍ക്കാരത്തില്‍ തിരമാലകളുടെ ഗര്‍ജ്ജനങ്ങള്‍ ഇല്ലാതാകുന്നില്ലെന്നു അയാള്‍ അറിഞ്ഞു. ദ്വീപിലെ അനേകം പക്ഷികളുടെ പാട്ടുകളും കടല്‍ കാറ്റിലാടുന്ന മരങ്ങളുടെ തലപ്പുകളുടെ ശ്രുതിയിടലുകളും, മണല്തരികളുടെ കുഞ്ഞു കുഞ്ഞു സ്വപ്ങ്ങളും, പിന്നോട്ടോടുന്ന ഞണ്ടിനു പിറകെ മുന്നോട്ടോടുന്ന നീര്‍നായകളുടെ മുരളലുകളും അയാള്‍ക്ക്‌ കേള്‍ക്കാന്‍ കഴിഞ്ഞു. ശബ്ദമുഖരിതമായ ആ തുരുത്തില്‍ കണ്ണുകള്‍ പതിയെ അടച്ചു അയാള്‍ നടന്നു....

3 November 2012

Der Nachbar -Malayalam translation

Just tried to translate a poem of Rainer Maria Rilke-  "Der Nachbar"- using my poor German :)
Here it goes:

അയല്‍ക്കാരന്‍ 

അജ്ഞാതനായ വയലിന്‍ , 
നീയെന്നെ കേള്‍ക്കുന്നില്ലേ ?
എത്ര അയല്‍ നഗരങ്ങളാണ്  
നിന്റെ ഏകാന്ത രാവുകളെക്കുറിച്ചെന്നോട്  
പറഞ്ഞതെന്നോ ?

നൂറിനു വായിക്കുന്നുവോ നീ, 
അതോ വെറും ഒന്നിന് വേണ്ടി മാത്രം ?

നീയില്ലാത്ത വലിയ നഗരങ്ങള്‍ 
പ്രളയത്തില്‍ മുങ്ങിപ്പോയെന്നോ?
അതെല്ലാമെപ്പോഴും എന്നെ 
ഓര്‍മ്മപ്പെടുത്തുന്നെന്നോ?

എന്താണെനിക്കെപ്പോഴുമീ  ഭീരുക്കളായ അയല്‍ക്കാര്‍ ? 
അവര്‍ നിന്നെ ബലപ്രയോഗത്താല്‍  
ഇങ്ങനെ പാടിക്കുന്നല്ലോ:
എന്തിനേക്കാളും ക്ലേശമേറിയതീ ജീവിതം.


Der Nachbar 

Fremde Geige, gehst du mir nach? 
In wieviel fernen Städten schon sprach 
deine einsame Nacht zu meiner? 
Spielen dich hunderte? Spielt dich einer? 

Gibt es in allen großen Städten 
solche,die sich ohne dich schon 
in den Flüßen verloren hätten? 
Und warum trifft es immer mich? 

 Warum bin ich immer der Nachbar derer, 
die dich bange zwingen zu singen 
und zu sagen: Das Leben ist schwerer 
als die Schwere von allen Dingen.

16 September 2012

മാര്‍സിപാന്‍ ഗണപതി



എന്താന്നല്ലേ, മാര്‍സിപാന്‍ ഗണപതി. പറഞ്ഞുണ്ടാക്കിയത്. ഇനി വേണം കുടവയറന്‍ ഗണപതിയെ അകത്താക്കാന്‍ :) മാര്സിപാനെക്കുറിച്ചു കൂടുതല്‍ ഇവിടെ പോയി നോക്കാം.ഈയിടെ പോയ ഒരു കന്ഫെരന്‍സ് ലെ ഒരു കമ്പനിയുടെ എക്ഷിബിഷന്‍ ഹാളില്‍ ഒരാളിരുന്നു തകര്‍ത്തു മര്സീപാന്‍ രൂപങ്ങള്‍ ഉണ്ടാക്കുന്നു. അവിടുന്ന് പ്രത്യേകം പറഞ്ഞു ഉണ്ടാക്കിച്ചത്.

ചിലര്‍ പക്ഷിയെയും പട്ടിയെയും ഒക്കെ ഉണ്ടാക്കിച്ചു. ഉണ്ടാക്കുന്ന ഷെഫിനോട്   ചോദിച്ചു, അതിനെന്താ, ഏതു നിറം വേണം എന്നൊക്കെ ചിരിച്ചോണ്ട് ചോദിച്ചു പുള്ളി ഉണ്ടാക്കാന്‍ തുടങ്ങി. പാക്ക് ചെയ്തു തന്നു. ഉണ്ടാക്കുന്നത് ഇവിടെ കാണാം:


(ഫോട്ടോയിലെ ഗണപതി വരുന്ന വഴി ബാഗിലിരുന്നു ലേശം ചളുങ്ങിപ്പോയി  :)

21 August 2012

പ്രിയപ്പെട്ട മഴയ്ക്ക്

പ്രിയപ്പെട്ട മഴയ്ക്ക്, 

എനിക്കിവിടെ സുഖമാണു. 
നീ വന്നപ്പോഴൊന്നും ഞാന്‍ കാണാന്‍ നിന്നില്ല, കണ്ടില്ലെന്നു നടിച്ചു. 
എത്രയോ വെറുത്തു, എന്തിനെന്നറിയില്ല. 
ഓരൊ തുള്ളിയും തോണ്ടിയെറിഞ്ഞു, ഓരൊ കാറ്റിനെയും പഴിച്ചു, 
അടരുവാന്‍ വയ്യാത്ത തുള്ളികളെല്ലാം കുലുക്കിയെറിഞ്ഞു,
അറിയാതെ പോലും തൊടാതിരിക്കാന്‍ കൈ വലിച്ചെടുത്തു...
അങ്ങനെ ഞാന്‍ നിന്നോടു മത്സരിച്ചു. 
ക്ഷമിക്കു, ഒരായിരം തുള്ളിതവണ ക്ഷമ ചോദിക്കുന്നു. 
ഞാനിവിടെ കാത്തിരിക്കുകയാണു. നീ വരണം. 
കുടയില്ലാതെ, ചെരുപ്പില്ലാതെ, ഈറനല്ലാത്ത മുടിയുമായി, 
ഒഴുകിയിറങ്ങാന്‍ ഒരു കുങ്കുമപ്പൊട്ടുമണിഞ്ഞു ഞാന്‍ കാത്തിരിക്കയാണു.

ഒരു കോടി തുള്ളി സ്നേഹത്തോടെ,

ഈ ഞാന്‍




9 July 2012

ഞാന്‍ കണ്ട മഴ :-

മഴ കണ്ടിട്ടുണ്ടോ നീ ?


ഞാന്‍ കണ്ട മഴ,
നീ കണ്ടിട്ടില്ല.
നിനക്കതു കാണാനും കഴിയില്ല.

ഈ മഴ,
കണ്ണില്ലാതെ കാണണം
കാതറുത്തു വച്ചു കേള്‍ക്കണം.
ചോര പൊടിയുന്ന കൈ നീട്ടി
മഴയുടെ കൂടെ  ഒഴുക്കണം.
ഓരോ മഴത്തുള്ളിയാല്‍
തുള്ളിയുയര്‍ന്നു വരുന്ന,
നിറം മാഞ്ഞു പോകുന്ന ചോര,
പടര്‍ന്നിറങ്ങണം,
ഭൂമിക്കുള്ളില്‍ .

ഇല്ലാത്ത കാതുകൂര്‍പ്പിച്ച്,
കാണാത്ത കണ്ണ് ചുഴറ്റി,
തെറിക്കുന്ന തുള്ളികളെ,
ചുണ്ടുകള്‍ കൊണ്ടൊപ്പിയെടുത്ത്,
അറിയണം ഈ മഴയെ!

ഞാന്‍ കണ്ട മഴ
നീ കണ്ടിട്ടില്ല !!

3 June 2012

ഡ്രീംസ് ഒഫ് ഡ്രംസ്

പിന്നെ
അവസാനത്തെ അടിയും 
എറ്റു വാങ്ങിയ ഡ്രം, 
മൗനം കൊണ്ട് 
നീരുകെട്ടി
കനം തൂങ്ങി
വേദനിച്ച്
തികട്ടി വന്ന നിലവിളി
ബൽബുകൽ കത്താത്ത
ഇരുണ്ട ഇടവഴിയിലും
മഞ്ഞിൻ ചലമൊഴുക്കിക്കളഞ്ഞു
ഇലകൾ തിങ്ങിയ
ഉയരമില്ലാത്ത മരങ്ങളുടെ
ചില്ലകളിലുമൊളിപ്പിച്ച
രാത്രിയുടെ
ഞരക്കത്തിനിടയ്കെപ്പൊഴൊ,
പബിന്റെ,
വെളിച്ചം
ചൂഴ്ന്നു നോക്കാത്ത
മൂലയിലൊളിച്ചിരുന്നു
തേങ്ങിയുറങ്ങി.
പിറ്റേന്നുള്ള ഷോ
സ്വപ്നം കണ്ടുകൊണ്ട്.

ഗുരു ദക്ഷിണ




ഗുരോ,

ഇതാ എന്റെ പെരുവിരല്‍
അങ്ങിതു സ്വീകരിച്ചാലും

*

കാലത്തെയറിഞ്ഞതിനാല്‍
പെരുവിരലില്ലാതെയും
ഞാനെയ്തു ശീലിച്ചിരുന്നു 

17 May 2012

തുളയളവിന്റെ ജന്മങ്ങൾ


ഉത്തരഭാഗത്തുള്ള നിങ്ങളെ 
നദീതീരത്തു വച്ച്
അവര്‍ എണ്ണിത്തിട്ടപ്പെടുത്തും.
പിന്നീടവര്‍ നിങ്ങളെ 
രണ്ടുവട്ടം മൊഴിചൊല്ലുമ്പോഴേക്കും
നിങ്ങള്‍ മധ്യഭാഗം സ്പർശിക്കാതെ
ദക്ഷിണഭാഗത്തെത്തുക.
അവിടെ നിങ്ങള്‍ക്ക് 
ചുണ്ണാമ്പിനാല്‍ ദ്വാരങ്ങളടച്ച 
പേടകം കാത്തിരിപ്പുണ്ട്.
സൂര്യനും ചൂടുപറ്റും മുന്നെ
മൊഴിചൊല്ലിനിടവേളകള്‍ 
തീരും മുന്നെ
നിങ്ങള്‍ തുഴയാന്‍ ശ്രമിക്കുക.



              *

ആ മുഖം പൊലുമവളിനി 
കാണരുതെന്ന
അരുളപ്പാടിനെ അനുസരിച്ചതിനു.

നീറിയലിയുന്നുല്ലൊ ചുണ്ണാമ്പ്.

ഇനി നിങ്ങളാകയ്യിലെ
കട്ടപിടിച്ച രക്തം കൊണ്ട്
പേടകത്തിന്‍ തുളകളടയ്ക്കുക.
ആഞ്ഞു തുഴയുക.

3 May 2012

അമ്മയ്ക്ക്

അമ്മയ്ക്ക്, അമ്മയ്ക്കു മാത്രം.


ആത്മാവ് 
പൂക്കുമാവള്ളിയില്‍ 
ഞാനൊരു 
മൊട്ടായിരുന്നതും
പൂവായുറങ്ങിയെണീറ്റതും
പിന്നെ
പൂത്തുലഞ്ഞു ഞാനെൻ
ദളങ്ങളിളക്കിയതും
പിന്നെയടർന്നുവീഴുമ്പോൾ
അമ്മയും
ഞാനുമൊ-
ന്നിച്ചു കരഞ്ഞതും
എല്ലാം ഞാനോർക്കുന്നണ്ടമ്മേ
എപ്പോഴും.

29 March 2012

Deep Pain Stimulation (DPS)


Deep pain stimulation (DPS) is a treatment involving the implantation of a mental device called ‘happy maker’, which sends waves of happiness to the specific part of the pain. DPS in selected pain regions has provided remarkable life benefits. DPS directly changes the pain regions in a controlled manner and its effects are irreversible. The term ‘DPS’ was coined by Hemambika in Journal of Lifebook , 2011. The methods and results will be available online soon.  :-) 

11 March 2012

പ്രാപ്തി


നാരാണേട്ടനു  നടക്കാന്‍ വയ്യ. മുറ്റം മുഴുവന്‍ കൂര്‍ത്ത കല്ലുകള്‍ ഉള്ള അയാളുടെ വീട്ടിനു പരിസരത്ത് ചെടികള്‍ വളരാന്‍ മടിച്ചു. മാറാല കെട്ടിയ കറുത്ത മരത്തിന്റെ ജനലഴികള്‍ പിടിച്ചു ഇടയ്ക്കിടെ അയാള്‍ പുറത്തേക്ക് നോക്കും. റെറ്റിനയെ പ്രചോദിപ്പിക്കുന്ന ഒന്നും അയാള്‍ പ്രത്യേകിച്ചു കാണാറില്ല. മാറാല തുടച്ചു മാറ്റാന്‍ വിറയ്ക്കുന്ന കൈകള്‍ക്ക് സാധിക്കാത്തത് കൊണ്ടു, ഇടയ്ക്കിടെ വരുന്ന തുലാമഴയുടെ കൂടെയുള്ള കൊടുംകാറ്റ്, അത് മഴയുടെ സഹായത്തോടെ പൊട്ടിച്ചു കളയുക പതിവായി. വെയിലും മഴയും മാറി വരുമ്പോഴും കൂര്‍ത്ത കല്ലുകള്‍ നിറഞ്ഞ മുറ്റത്തിന്റെ അതിര്‍ത്തിയില്‍ മഞ്ഞപ്പുക്കള്‍ വിരിയുന്ന പേരറിയാത്ത ഒരു കാടുചെടി മാത്രം എന്നും പൂത്തു നിന്നു. സൂര്യന്റെ അതിതാപത്തെ ഭയന്ന അയാള്‍ നിലാവുള്ള രാത്രിയില്‍ വിറച്ചു വിറച്ചു ഉരുളന്‍ കല്ലുകള്‍ കെട്ടിയ കിണറില്‍ നിന്ന് വെള്ളമെടുത്ത് പൂത്തു നില്‍ക്കുന്ന ആ കാട്ടുചെടിയും , ഇലകളില്ലാത്ത തുളസിയും മറ്റും നനയ്ക്കും. ഒറ്റമുറിയുള്ള,  മണ്ണ് കൊണ്ട് കൂട്ടിയോജിപ്പിച്ച ചെത്തുകല്ലുള്ള ഭിത്തിയുടെ വിടവിലൂടെ ചിലപ്പോഴൊക്കെ എത്തിനോക്കുന്ന പാമ്പിന്‍ കുഞ്ഞുങ്ങളുടെ തലകള്‍ അയാള്‍ നിലാവെട്ടത്തില്‍ കണ്ടിരിക്കും.

നിലാവുള്ള ഒരു രാത്രിയില്‍ , അയാള്‍ പൊടുന്നനെ എഴുന്നേറ്റു. സാക്ഷയില്ലാത്ത വാതില്‍ തുറന്നു കിണറില്‍ നിന്ന് വെള്ളം കോരി തല വഴി മൂന്നു വട്ടം ഒഴിച്ചു. ഉടുമുണ്ടഴിച്ചു  തൊലി തൂങ്ങുന്ന തന്റെ ദേഹം അമര്‍ത്തി തുടച്ചു. ഒടിഞ്ഞു വീഴാറായ മേല്‍ക്കൂരയില്‍ നിന്ന് ആവശ്യത്തിനു വിറകു ശേഖരിച്ചു, മുറ്റത്തിന്റെ ഒത്ത നടുവിലായി ഒരു ചിത ഉണ്ടാക്കി. വീടിനു പിന്നിലെ മൂലയില്‍ ഉണ്ടായിരുന്ന പഴഞ്ചന്‍ ചകിരികള്‍ , ചിരട്ടകള്‍ എല്ലാം ആ ചിതയില്‍ ആവശ്യത്തിനു വിതറി. നീണ്ട ഒരു കമ്പിന്റെ അറ്റത്ത്‌ മുറ്റത്തെ അയയില്‍ നിന്ന് ഒരു തുണിയെടുത്ത് ചുറ്റി. വിളക്കിലെ അവശേഷിച്ച എണ്ണ അതില്‍ പുരട്ടി, ചിതയ്കരികില്‍ ചാരി വെച്ചു. പിന്നീട്  കരി പിടിച്ച ആ ജനല്‍ അയാള്‍ വിറയ്ക്കുന്ന കൈകളോടെ ഭിത്തിയിലെ കല്ലുകള്‍ ഓരോന്നായി മാറ്റി വച്ചു അടര്‍ത്തിയെടുത്തു.

ശേഷം,ഭസ്മതട്ടില്‍ നിന്ന് നുള്ള് ഭസ്മമെടുത്ത്‌, മേലാകെ പൂശി. പല പ്രാവശ്യം പടുതിരി കത്തിയ നിലവിളക്കില്‍ അയാള്‍ തിരികള്‍ തെളിച്ചു. ചിതയുടെ അടുത്ത് ഭക്തിയോടെ കൊണ്ടു വച്ചു, ചിതയെയും വിളക്കിനേയും സാഷ്ടാംഗം നമസ്കരിച്ചു. പിന്നിത്തുടങ്ങിയ ഉടുതുണി കീറി, പിരിച്ചു കയറാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് എന്തോ ആലോചിച്ചു ആ ശ്രമം ഉപേക്ഷിച്ചു. കിണരിനരികിലെ മരത്തില്‍ പടര്‍ന്നു കയറിയ വയസ്സന്‍ കുരുമുളക് വള്ളി അടര്ത്തിയെടുക്കുമ്പോള്‍ അയാളുടെ കൈകള്‍ക്ക് പണ്ടത്തെക്കാളും ശക്തി വന്നത് പോലെ തോന്നി. ആ വള്ളികള്‍ കൊണ്ടു, അടര്‍ത്തി വച്ച ജനാലയെ തന്റെ മുതുകത്ത് വച്ചു കെട്ടി. അത് താങ്ങി ക്ലേശിച്ചു ചിതയില്‍ കയറി കിടന്നു.   ചിതയ്കരികില്‍ ചാരി വച്ച എണ്ണ മുക്കിയ കമ്പ് നീട്ടിപിടിച്ചു നിലവിളക്കില്‍ നിന്നും അതിലേക്കു തീ പകര്‍ന്നു. അതെ കിടപ്പ് കിടന്നു കൊണ്ട് ,കത്തുന്ന കമ്പ് നീട്ടി പിടിച്ചു ചിതയുടെ ആവുന്നത്ര സ്ഥലത്തെല്ലാം അയാള്‍ തീ കൊളുത്തി. ചിരട്ടയുടെ തീ ആളിപ്പടരുമ്പോള്‍ കണ്ണുകള്‍ അമര്‍ത്തിയടച്ചു . കൈകള്‍ ശുഷ്കിച്ച തുടകളില്‍ ആഞ്ഞമര്‍ത്തിപ്പിടിച്ചു.

തീയുടെ ആളല്‍ കൂടുന്നതനുസരിച്ച്, മുറ്റത്തിനപ്പുറത്തുള്ള കാട്ടു മഞ്ഞപ്പുക്കള്‍ വാടികരിഞ്ഞു കൊണ്ടിരിക്കുകയും നിലവിളക്കില്‍ പടുന്തിരി കത്തുകയും ചെയ്തു കൊണ്ടിരുന്നു.

Related Posts with Thumbnails