24 October 2013

എണ്ണും നേരങ്ങൾ

1.
ആറു മണിക്കൂർ മുന്നെ
തിരിച്ചു വച്ച അപശബ്ദത്തിനെ
അമർത്തിയമർത്തി
തറയോടുകൾക്കുള്ളിലേക്ക്
ചവുട്ടിത്തൂത്ത്
തലയോട്ടിയൊന്നു ചുരണ്ടി
ഇന്നിനെയങ്ങുറപ്പുവരുത്തി.

2.
ഇന്നലെവലിച്ചെറിഞ്ഞ
കമ്പിളിക്കുപ്പായം
ഇന്നത്തേയുമെന്ന്
തിരിച്ചറിയുന്ന നേരമാണു
 ഇന്നലെയുക്കുറിച്ചു
ചിന്തിച്ചതു തന്നെ.

3.
നേരങ്ങൾക്കു വേർതിരിവില്ലാത്ത
ഇന്നിൽ അലിഞ്ഞഴുകുമ്പോൾ
ആരെങ്കിലും പറഞ്ഞേക്കാം
നാളെയാണു നിന്റെയൂഴമെന്ന്.
നാളെയൊന്നില്ലാത്തതിനാൽ
ഊഴങ്ങളിന്നു തന്നെ തുടങ്ങുമല്ലോ.

4.
ആമാശയമറിയിക്കുന്ന
നേരങ്ങൾക്കൊടുവിലറിയാറുണ്ട്
കമ്പിളിക്കുപ്പായത്തിന്നുള്ളിലെ
ഞാനെന്നൊരാളെ.

5.
ഇവിടെയിപ്പോളുണ്ട്
കമ്പിളിക്കുപ്പായം വാറ്റിയെടുത്ത
ചൂടുകുറഞ്ഞൊരുദേഹം,
സാദൃശമല്ലാത്ത കാലുറകളിട്ട
സമത്വമുള്ള രണ്ടുകാലുകൾ,
ഒരു കോപ്പസൂപ്പിലൊരു റൊട്ടി.

 *
എല്ലാം തിരികെയുണ്ട്
നാളെയില്ലാത്ത ഇന്നിനൊടുവിൽ.

Related Posts with Thumbnails