26 June 2013

നടനം

ഉറക്കം നടിച്ചാണു കിടന്നതു.
നാട്യത്തിന് മീതെ
കബളിപ്പിക്കാനറിയാത്ത
അനേകം രക്താണുക്കൾ
നേർത്ത രക്തക്കുഴലുകളിലൂടെ
അരിച്ചരിച്ചു നീങ്ങി
കണ്‍പോളകളുടെ മധ്യഭാഗത്തായി
കാത്തിരുന്നു.

പിന്നീട് മഴ പെയ്തിരുന്നു.

തണുത്തതും ചൂടുള്ളതുമായ
ജലത്തിനിടയിൽക്കിടന്നു
നൂതനമായൊരനുഭൂതിയിൽ
രക്താണുക്കൾ കുത്തി മറിഞ്ഞു.

മഴയുടെ ഏറ്റവും മീതെയായാണു 
കറുത്ത പക്ഷികൾ പറന്നിരുന്നത്.
അവയെ കാണരുതെന്നു
നടനത്തിനു നേത്രുത്വം നല്കിയ മസ്തിഷ്കം
ഒന്നുകൂടി ആഞ്ഞാഹ്വാനം ചെയ്തു.

7 June 2013

നിനക്ക് ശേഷം

പണ്ട് പണ്ട് ... ഓ, അത്രയ്ക്ക് പണ്ടൊന്നുമല്ല. ഒരു പതിനാറു മണിക്കൂർ മുൻപ്.-ഒരു മനുഷ്യനുണ്ടായിരുന്നു. പാട്ട് കേൾക്കുകയും, അതിനനുസരിച്ചു മുട്ടിൻ ചിരട്ടയിൽ താളം പിടിക്കുകയും, അത് ശരിക്കുമൊരു ചിരട്ടയാണൊ, അതിനകത്ത് തേങ്ങപ്പൂളുകൾ തിങ്ങി നി റ ഞ്ഞിട്ടുണ്ടെന്നോ ഒക്കെ  അയാള് ഇടയ്ക്കിടെ പാടുന്നതിനിടയിൽ ഉമിനീരിറക്കി ആലോചിച്ചിരുന്നു. ഒരു പാട്ടും, നാല് വരിയിൽ കൂടുതൽ പാടാൻ അയാൾക്ക്‌ സാധിച്ചില്ല. നാല് വരിക്കു ശേഷം, യേശുദാസോ എസ്പിബിയോ ഒറ്റയ്ക്കു പാടേണ്ടിയും വന്നു. അവരതു, അയാളുടെ ചൂണ്ടു വിരലിനനുസരിച്ചും സർക്കാരിന്റെ വൈദ്യുതിക്കനുസരിച്ചും പാടി.


അങ്ങിനെയിരിക്കുമ്പോഴാണ് ഉടുക്ക് പഠിക്കണമെന്ന ആഗ്രഹവുമായി മറ്റൊരാൾ, അയാളോട് കാശു കടം ചോദിച്ചതു.

അതിനു ശേഷം, പതിനാറു മണിക്കൂറിന്റെ പകുതിയിലെവിടെയൊ അയാൾ ആത്മഹത്യ ചെയ്തു. ആ സമയത്ത് എസ്പിബിയോ യേശുദാസൊ പാടിയില്ല, പാടാൻ സർക്കാരൊട്ടു സമ്മതിച്ചതുമില്ല.  

ഇത്രയും സംഭവിച്ചതു കൊണ്ട്, എനിക്ക് പതിനാറു മണിക്കൂർ , പതിനാറു വര്ഷമാക്കാൻ പറ്റുമോ? 
ഇല്ല. 

അത് വെറും പതിനാറു മണിക്കൂറല്ല, മറിച്ച്  പതിനാറു ഗുണിക്കണം അറുപതു ഗുണിക്കണം അറുപതു സെക്കന്റുകളൊ മിനുട്ടുകളൊ  ആണെന്ന് ഞാനിപ്പോ അയാളുടെ ആത്മാവുമായി വാദിച്ചു   കൊണ്ടിരിക്കുകയാണ്. 

Related Posts with Thumbnails