4 September 2010

പറന്നു പോയി തിരിച്ചു വന്ന 'വിഷ് '

ഒരു കാര്യം കേള്‍ക്കണോ?

ഇന്ന് എനിക്ക് നല്ല സന്തോഷം തോന്നുന്നു. കുറച്ചു മുന്‍പ് എനിക്കൊരു ഇമെയില്‍ കിട്ടി. കഴിഞ്ഞ ആഴ്ച ഞാന്‍ കല്യാണത്തിന് പോയ എന്റെ സുഹൃത്തായ, വധുവിന്റെ ഇമെയില്‍.

അവര്‍ക്ക് ഒരു ചടങ്ങ് ഉണ്ടായിരുന്നു. കല്യാണത്തിന് വന്ന എല്ലാര്ക്കും ഓരോ ഹേര്‍ട്ട് ബലൂണ്‍ കൊടുക്കും. എല്ലാവരും അതിന്റെ അറ്റത്ത്‌ ഒരു കാര്‍ഡില്‍ വിഷ് എഴുതണം. എന്നിട്ട് അവസാനം കൂട്ടത്തോടെ അത് പറത്തി വിടും. ബലൂണ്‍ ഏറെ ദൂരം സഞ്ചരിച്ചു ആര്‍ക്കെങ്കിലും കിട്ടിയാല്‍ അവര്‍ ചിലപ്പോ ആ വിഷ് കാര്‍ഡ്‌ ഈ ദമ്പതികള്‍ക്ക് അയച്ചു കൊടുക്കും. അതാണ് കഥ....

ഏതാണ്ട് 150  കിലോമീറ്റര്‍ സഞ്ചരിച്ച എന്റെ കാര്‍ഡ്‌ ആണ് അവര്‍ക്ക് ആദ്യം കിട്ടിയത്.അതില്‍ ഞാന്‍ എഴുതിയ വിഷ് ഇതാരുന്നു ' ഒരിക്കലും പിരിയാത്ത ഇണകള്‍ ആകട്ടെ നിങ്ങള്‍..നിനക്ക് മൂന്നു കുട്ടികള്‍ ഉണ്ടാകട്ടെ...എന്നൊക്കെ.. ' അവള്‍ക്കു കുട്ടികളെ ഒരുപാടു ഇഷ്ടമാണ്. പക്ഷെ കുറച്ചു വയസ് കൂടിയത് കാരണം നല്ല വിഷമവും ഉണ്ട്. ഒന്നില്‍ കൂടുതല്‍ നടക്കുമോ എന്നൊക്കെ..അപ്പോള്‍ ഇതില്‍ കൂടുതല്‍ എന്ത് വിഷ് ആണ് ഞാന്‍ അവള്‍ക്കു എഴുതുക...

 അറ്റത്ത്‌ കെട്ടിയിട്ട ആശംസകളുമായി പറക്കുന്ന ബലൂണുകള്‍..അന്ന് കല്യാണത്തിന് എടുത്തത്‌...

കൊച്ചു കൊച്ചു കാര്യങ്ങള്‍ നല്‍കി എന്നെ സന്തോഷിപ്പിച്ചു എനിക്ക് ചുറ്റും പറക്കുന്ന ഏതു ചൈതന്യമാണോ....അതിനെ ഞാന്‍ സ്നേഹിക്കുന്നു..അതിനോട് ഞാന്‍ നന്ദി പറയുന്നു..

23 August 2010

ലെവല്‍ ക്രോസിലെ മഞ്ഞപ്പൂക്കള്‍

ഭംഗിയുള്ള ആ സ്മശാനത്തിനു അരികില്‍ തന്നെയാണ് ലെവല്‍ ക്രോസിംഗ്. ഞാന്‍ ക്രോസ് ചെയ്തു പോകുകയായിരുന്നു. നീല വസ്ത്രം ധരിച്ച രണ്ടു സ്ത്രീകള്‍ കാര്യമായി റെയില്‍ പാളങ്ങളിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ പൂച്ചെടികള്‍ നട്ടു പിടിപ്പിക്കുന്നുണ്ടായിരുന്നു. കൂടാതെ കൊച്ചു പുല്‍ത്തകിടികളും നിരത്തി വക്കുന്നുണ്ട്. അവിടെ ഇടയ്ക്കിടെ മഞ്ഞ പൂക്കള്‍ ഉണ്ടായിരുന്നു. അവര്‍ ആ മഞ്ഞ പൂക്കള്‍ വിരിഞ്ഞ ചെടിയെ സൂഷ്മതയോടെ കളയാതെയാണ് പുന്തോട്ടം ഉണ്ടാക്കുന്നത്.

ഞാന്‍ ചോദിച്ചു, 'എവിടുന്നാ  എന്താ' എന്നൊക്കെ.
അവര്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു, 'ഓ ഇതു ഞങ്ങള്‍ വോളന്റിയര്‍ വര്‍ക്കായി ആണ് ചെയ്യുന്നത്'.
'ഞാനും കൂടട്ടെ ചെടി നടാന്‍' എന്ന് ചോദിച്ചു. അതവര്‍ തീരെ മൈന്‍ഡ് ചെയ്തില്ല.
'എന്നാപ്പിന്നെ എനിക്ക് ഇരിക്കാന്‍ ഒരിടം തരുമോ, ഞാന്‍ ഇരുന്നു നോക്കിക്കൊള്ളാം' എന്നായി ഞാന്‍.

അവര്‍ എനിക്കൊരു പെട്ടി തന്നു, ഏതാണ്ട് ഒരു സ്യുട്ട് കേസ്‌ പോലുള്ളത്. ഞാന്‍ വെറുതെ തുറന്നു നോക്കി..അതില്‍ നിറയെ കൊച്ചു കൊച്ചു ശവപെട്ടികള്‍ ആയിരുന്നു. അതിനുമുള്ളില്‍ എന്താണെന്നു ഞാന്‍ നോക്കിയില്ല. വിഷമത്തോടെ ശപിച്ചു കൊണ്ടു ആ പെട്ടി ഇരിപ്പിടമാക്കി അതില്‍ ഇരുന്നു കുറെ നേരം...

ചിലപ്പോ എനിക്ക് വെറുപ്പാണ് എന്റെ സ്വപ്നങ്ങളെ..കീറി മുറിച്ചു കൊണ്ടു ഉറക്കത്തില്‍ അലഞ്ഞു വരുന്നവ....മഞ്ഞ പൂക്കള്‍ എനിക്ക് ഒരുപാടു ഇഷ്ടമാണ്..പക്ഷെ അത് കാണാന്‍ ശവപ്പെട്ടികളെ സഹിക്കണം എന്ന് വച്ചാല്‍ ?

22 August 2010

അജ്ഞാതനായ ഡല്‍ഹിയിലെ ഒരു ടാക്സിക്കാരന്

ഒരു ചെറിയ അത്ഭുതത്തെക്കുറിച്ചാണ് ഞാന്‍ പറയാന്‍ പോകുന്നത്. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു എന്ന് മോഹന്‍ലാല്‍ പാടി കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ അനുഭവിച്ചു.
സംഭവം ഇങ്ങനെ:

എന്റെ പര്സും മൊബൈലും എല്ലാം നഷ്ടപെട്ടു ഇതിനിടെ. ഒരു കോണ്ടാക്റ്റ് നമ്പര്‍ പോലും കയ്യില്‍ ഇല്ല. നഷ്ടപ്പെട്ടു എന്നറിഞ്ഞ അതെ സമയം തന്നെ വീട്ടിലേക്ക് ഓടി. ആരേം വിളിക്കാം എന്ന് വച്ചാല്‍ ഫോണ്‍ ഇല്ല. രാത്രി സമയം. അടുത്തുള്ള വിദേശി അയല്‍ക്കാരനെ തട്ടി വിളിച്ചു. ലിയോ എന്നാണ് പേരു. അയാള്‍ എന്തോ കാര്യമായ പണിയില്‍ ആണ്. രാവിലെ കണ്ടപ്പോ കുറെ പണിയുണ്ടെന്നു പറഞ്ഞിരുന്നു. ഞാന്‍ കാര്യങ്ങള്‍ എല്ലാം ധരിപ്പിച്ചു. ലിയോ തന്നെ എന്റെ ബാങ്കിലെക്കൊക്കെ വിളിച്ചു അക്കൗണ്ട്‌ ക്ലോസ് ചെയ്തു. ആ വിളി വളരെ ചെലവ് കൂടിയ വിളി ആണ്. അയാള്‍ അതു കാര്യക്കിയില്ല. കൂടാതെ, എന്റെ ഭാഷ കമ്മി ആയതു കൊണ്ട്  വെബില്‍ നിന്നു പല ഇന്ഫോര്‍മെഷനും നോക്കി വച്ചു. പോലീസിനെ കോണ്ടാക്റ്റ് ചെയ്യേണ്ടേ നമ്പര്‍ കണ്ടു പിടിച്ചു.പോലീസ് സ്റെഷനില്‍ കൂടെ വരാന്‍ പോലും സമ്മതിച്ചു. കൂടാതെ അയാളുടെ വക്കീല്‍ സുഹൃത്തിനെയും അച്ഛനെയും വിളിച്ചു കാര്യങ്ങള്‍ തിരക്കി. അങ്ങനെ ഒരു മടിയും കൂടാതെ എല്ലാം ചെയ്തു തന്നു. എനിക്ക് കാണാം അയാളുടെ മേശമേല്‍ നിറഞ്ഞിരിക്കുന്ന പേപ്പര്‍ വര്‍ക്കുകള്‍..എന്നിട്ട് കൂടി....സാധാരണ ഇത്തരം സഹായങ്ങള്‍ ഇവിടെ ഒരു വിദേശിയില്‍ നിന്നും പ്രതീക്ഷിക്കയെ വേണ്ട.

അവസാനം ഞാന്‍ എങ്ങനെ നന്ദി പറയണം എന്ന് എനിക്കി അറിയില്ല..എന്നാലും ഞാന്‍ പറയുന്നു എന്ന് പറഞ്ഞു.
അപ്പൊ, ലിയോ പറഞ്ഞു: 'വേണ്ട എനിക്ക് നന്ദി വേണ്ട. നിങ്ങളുടെ രാജ്യം എന്നെയും ഒരു പാട് സഹായിച്ചിട്ടുണ്ട്. അതിനൊക്കെ ഞാന്‍ എങ്ങനെ തിരിച്ചു നല്‍കും? '
ഇയാള്‍ ഇന്ത്യയും പാകിസ്ഥാനും ഒക്കെ വിസിറ്റ് ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മൂപ്പര്‍ക്ക് ഡല്‍ഹിയില്‍ നിന്നും എയര്‍പോര്‍ട്ട് വരെ പോണം. കയ്യില്‍ കാശില്ല. ഉള്ള കാശു കൊണ്ട് ട്രെയിന്‍ പിടിച്ചു ഒരു നിശ്ചിത പോയിന്റ് വരെ എത്തി. അവിടുന്ന് ഒരു മണിക്കൂര്‍ ഉണ്ട് എയര്‍പോര്‍ട്ട് ലേക്ക്. അങ്ങനെ വല്യ ബാഗൊക്കെ തുക്കി വിഷമിച്ചു ഇരിക്കുമ്പോള്‍ ഒരു ടാക്സിക്കാരന്‍ വന്നു ചോദിച്ചു, എവിടെയാ പോകേണ്ടത് എന്ന്. കയ്യില്‍ കാശു ഇല്ലെന്നും പക്ഷെ എയര്‍പോര്‍ട്ടില്‍ അത്യാവശ്യമായി പോണം എന്നും ലിയോ പറഞ്ഞു. ടാക്സിക്കാരന്‍ പറഞ്ഞു, സാരമില്ല ഞാന്‍ കൊണ്ടുവിടാം. അത്യാവശ്യമല്ലേ. കാശൊന്നും വേണ്ട. അങ്ങനെ അയാള്‍ ലിയോയെ എയര്‍ പോര്‍ട്ടില്‍ കൊണ്ടു വിട്ടു. കൂടാതെ ചിലവിനായി ഏതാണ്ട് 200  രൂപയും കൊടുത്തു....
വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു അല്ലെ. ലിയോ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയും കൂടെ ആണ്.

ഈ കഥ പറഞ്ഞിട്ടു എന്നോട് ഇങ്ങനെ പറഞ്ഞു. 'നോക്കു, എനിക്ക് ഏതായാലും ആ ടാക്സിക്കാരന് ഒന്നും കൊടുക്കാന്‍ കഴിഞ്ഞില്ല. ഇനി അതിനു കഴിയുകയും ഇല്ല. അപ്പൊ ഇങ്ങനെയൊക്കെയല്ലേ ആ നന്ദി എനിക്ക് പ്രകടിപ്പിക്കാന്‍ പറ്റു ?'
എന്റെ കണ്ണുകള്‍ നിറഞ്ഞു. അജ്ഞാതനായ ഡല്‍ഹിയിലെ ആ ടാക്സിക്കാരന് ഒരായിരം നന്ദി പറഞ്ഞു. ഇന്ന് കൂടി എന്റെ പ്രാര്‍ത്ഥനകളില്‍ അയാള്‍ ഉണ്ടായിരുന്നു....

ഈ ലോകം ഇങ്ങനെയൊക്കെ വര്‍ത്തിക്കുന്നത് കണ്ടു കണ്ണ് മിഴിച്ചു അലീസിനെപ്പോലെ നില്‍ക്കുകയാണ് ഞാന്‍ !

26 July 2010

ഒരു വീടും കുറച്ചു സന്തോഷങ്ങളും

ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് :
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ സ്വപ്നം.


വിശാലമായ മുറികളുള്ള ഒരു വീട്. കാവിയിട്ട മിനുസമുള്ള തറ,ഗ്ലാസ്‌ കൊണ്ടുള്ള തുറന്ന ജനാലകള്‍.അവിടെ പതിഞ്ഞ ശബ്ദത്തില്‍ സംഗീതം നിറഞ്ഞു നിന്നു.എന്റെ വീടാണ്. പഠനത്തിനിടക്ക്‌ ഞാന്‍ പോയതായിരുന്നു അച്ഛനേം അമ്മയേം കാണാന്‍.വീട്ടില്‍ ധാരാളം ആള്‍ക്കാര്‍, പ്രസരിപ്പുള്ള മനുഷ്യര്‍. അമ്മ പതിവിലുമധികം സുന്ദരിയായിരുന്നു, ഓടി നടന്നു എല്ലാരോടും വിശേഷങ്ങള്‍ ചോദിക്കുന്നു. അച്ഛന്‍ ഇന്‍റര്‍നെറ്റില്‍ മുഴുകിയിരിക്കുന്നു, വീഡിയോകളൊക്കെ അപ്ലോഡ് ചെയ്യുന്നു.

ഇടയ്ക്കു പോലീസുകരെപ്പോലെ തോന്നിപ്പിക്കുന്ന ചിലര്‍ വരുന്നു. ഞാന്‍ പേടിച്ചു, പക്ഷെ അവര്‍ അച്ഛന്റെ അടുത്ത് ചെന്ന് വളരെ സൌഹൃദമായി സംസാരിക്കുന്നു, ചായ കുടിക്കുക്കുന്നു. ആളുകള്‍ സ്വന്തം വീട് പോലെ പെരുമാറുന്നു. ഞാന്‍ ആരുമല്ലാത്ത പോലെ തോന്നി, ഒരു പരിചയക്കുറവു. പുതിയ വീട് ആയതു കൊണ്ടാവാം. എന്നാലും എല്ലാരും എന്നെ നന്നായി കെയര്‍ ചെയ്യുന്നു. പലതും ചോദിക്കുന്നു.

ആരോ എന്നെ ജനാല വഴിയുള്ള കാഴ്ചകള്‍ കാണിച്ചു തന്നെ. അങ്ങകലെ ഒരു പുഴ, പച്ചപ്പ്‌ ..വളരെ നിറമാര്‍ന്ന പ്രകൃതി..ഒരു സ്വര്‍ഗത്തിന്റെ ഫീലിംഗ്. ഞാന്‍ ചിന്തിച്ചു ..ഉം ഫോട്ടോ പിടിക്കാന്‍ പോകണം അവിടെ, പറയുകയും ചെയ്തു. ആരോ പറഞ്ഞു, അതിനെന്താ എപ്പോ വേണേലും പോകാല്ലോ...

നേര്‍ത്ത ഒരു മഴ പെഴ്ത് തോര്‍ന്ന നനുത്ത തണുപ്പുള്ള ഭുമി.പിന്നെയും പലരും വീട്ടില്‍ വന്നും പൊന്നും കൊണ്ടിരുന്നു.
ഒരു വേള എല്ലാരും പുറത്തു പോയി. കാര്യമായി എന്തോ സംഘടിക്കുകയാണ്, മറ്റൊരു വീട്ടിലേക്കു അല്ലെങ്കില്‍ എന്തോ മീറ്റിങ്ങിനു ആണ് പോവുന്നത്. എനിക്ക് പരിചയമില്ലാത്തത് കൊണ്ട് ഞാന്‍ പോയില്ല. അങ്ങനെ ഞാന്‍ അവിടെ തനിച്ചായി. വീട് പൂട്ടിയിരുന്നു, എനിക്കത് സാധാരണ പോലെ തോന്നി. ഞാന്‍ പുറത്തു പലരോടും സംസാരിച്ചു കൊണ്ടിരുന്നു, ആ നനുത്ത തണുപ്പില്‍.....

പെട്ടെന്ന് തുറന്നു വിട്ട ആട്ടിന്‍ കൂട്ടം പോലെ കുറെ യുവാക്കള്‍ അവിടെ എത്തി. ഭംഗിയായി വസ്ത്രം ധരിച്ച മാലാഖയെ പോലെ തോന്നിപ്പുക്കുന്ന പെണ്‍കുട്ടികള്‍, വളരെ കളര്‍ഫുള്‍ ആയ വസ്ത്രം ധരിച്ചവര്‍..ഡാന്‍സ് ചെയ്യാന്‍ പോകുന്ന പോലെ. ചില ആണ്‍കുട്ടികള്‍ ഇയര്‍ ഫോണ്‍ വച്ച് പാട്ടുകേട്ട് തല കുലുക്കുന്നു.മൊത്തം ഒരു ജിപ്സി അന്തരീക്ഷം. വീട്ടിലേക്കാണ് അവര്‍ പോകുന്നത്, അവര്‍ക്കറിയാം എവിടെയാണ് താക്കോല്‍ വച്ചത് എന്ന്, അതെടുത്തു ഒന്നും സംഭവിക്കാത്തത് പോലെ വാതില്‍ തുറന്നു അവര്‍ അകത്തേക്ക് പോയി. ഞാന്‍ അന്തം വിട്ടു നിന്നു.

ആരോ പറഞ്ഞു, അതിവിടെ നിത്യ സംഭവം ആണ്. വീട് ഒഴിഞ്ഞു കിടക്കുന്ന നേരങ്ങളില്‍ അവര്‍ക്ക് പാടാനും ആടാനും ഈ വീട് വിട്ടു കൊടുക്കാറുണ്ട് എന്ന്. നല്ലോരറിവ് തന്നെ. എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി, സന്തോഷം കൊണ്ടോ ..ആശ്ചര്യം കൊണ്ടോ.......!

18 July 2010

കടലോളം സ്നേഹം

" പലര്‍ക്കും സ്നേഹം ഒരു പാത്രത്തിലെ വെള്ളം പോലെയാണ്. അന്നന്നെക്കുള്ള ആവശ്യത്തിനു അവര്‍ അതിനെ ഉപയോഗിക്കുന്നു. പക്ഷെ എനിക്ക് നിന്നോടുള്ള സ്നേഹം ഒരു തടാകം പോലെയാണ്. തടാകത്തിനെ വീട്ടിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലല്ലോ "

അതെ, 
തടാകത്തെക്കാളും  വേണമെങ്കില്‍ ഒരു കടലോളം എനിക്ക് സ്നേഹം കരുതി വയ്ക്കുന്ന രണ്ടു പേരുണ്ട്. എന്റെ അച്ഛനമ്മമാര്‍. സ്വാര്ത്വത ഇല്ലാത്ത സ്നേഹം എന്നെ പഠിപ്പിച്ചത് അവരാണ്. ഒരു പക്ഷെ എല്ലാര്ക്കും ഇതു പോലെ തന്നെയാകും. കടലോളം സ്നേഹം തരുന്നവര്‍!

എനിക്ക് അവരോടുള്ള സ്നേഹം വാനം പോലെയാണ്. ഏറെ അകലെയാണെങ്കിലും അവരെ ഞാന്‍ എന്നും നോക്കിക്കൊണ്ടിരിക്കുന്നു, അവരുടെ പ്രതീക്ഷകള്‍ക്കും കടലോളമുള്ള സ്നേഹത്തിനും മീതെ ഞാനുണ്ട് ഒരു കുടപോലെ, എന്നും.

അവര്‍ക്ക് വേണ്ടി ഈ സുന്ദര ഗാനം. എന്നെക്കൊതിപ്പിക്കുന്ന, ഇല്ലെങ്കില്‍ ഏവരെയും കൊതിപ്പിക്കുന്ന ഒരു പാട്ട്. കേട്ട് നോക്കു. :)




നിങ്ങള്‍ ഒരു അച്ഛനോ അമ്മയോ ആണോ ?
എങ്കില്‍ ഞാന്‍ നിങ്ങളെയും സ്നേഹിക്കുന്നു.....:)

4 July 2010

പ്രളയവും വിരുന്നും


ഇന്ന് രാവിലെ ഏകദേശം ആറു ഏഴ് മണി സമയം.


ചെത്തുകല്ലുകള്‍ കൊണ്ടുള്ള ഒരു വീട്. സാമാന്യം വലുപ്പമുള്ള ആ വീട്ടില്‍ മുറികള്‍ കുറവായിരുന്നു. ഉള്ള മുറികള്‍ വിശാലമായതും. അവിടെ ഞാനടക്കം എനിക്ക് വേണ്ടപ്പെട്ടവരും കൂടി കുറച്ചു ആള്‍ക്കാര്‍. എന്തോ പാര്‍ട്ടിയോ മറ്റോ ആണ്. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ പെയ്യാന്‍ തുടങ്ങി. ഇടിയും മിന്നലും അകെ കൂടി പേടിപ്പെടുത്തുന്ന മഴ. ചെങ്കല്ലുകള്‍ക്കിടയിലൂടെ മഴവെള്ളം ഊര്ന്നിറങ്ങുണ്ടായിരുന്നു. തണുപ്പ് മാറ്റാന്‍ ആളുകള്‍ തീയ്ക്കു ചുറ്റും കൂടി. കലങ്ങിയ മഴവെള്ളം വീടിനു ചുറ്റും കൂടി, പച്ചപ്പുല്ലുകളെ മൂടിക്കൊണ്ട്.
നേരം ഏറെയായി. ഇനി പോയേക്കാം അതിഥികള്‍ വിചാരിച്ചു. വീടിനു പുറത്തിറങ്ങാന്‍ നോക്കുമ്പോഴാണ് കാര്യം പിടികിട്ടിയത്. വീടും അതു നില്‍ക്കുന്ന കുറച്ചു സ്ഥലവും മാത്രം. ബാക്കി കണ്ണെത്താ ദൂരം വെള്ളം മാത്രം. നല്ല തെളിഞ്ഞ വെള്ളം. വീടിന്റെ അടിഭാഗം നല്ല കല്ലുകള്‍ ഉണ്ട്, അതുകൊണ്ട് ആ പ്രളയത്തില്‍ വീട് മാത്രം ബാക്കിയായി. അതിഥികള്‍ നില വിളിക്കാന്‍ തുടങ്ങി.

ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. പുറത്തെ തെളിഞ്ഞ വെള്ളത്തില്‍ ആളുകള്‍ പ്രാണന് വേണ്ടി പിടയുന്നു. ചിലര്‍ ആവും വിധം നീന്തുന്നു. ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍, അതാ അവിടെ ഒരു ഹെലികോപ്ടര്‍. അവര്‍ ചെറിയ കോട്ടകള്‍ പോലുള്ള ഒന്ന് കയറിലൂടെ  താഴേക്കിട്ടു നീന്തുന്നവരെ രക്ഷിക്കയാണ്. അങ്ങകലെ ഇവിടേയ്ക്ക് ലക്ഷ്യം വച്ചു വരുന്ന ചെറിയ ചെറിയ ബോട്ടുകള്‍ കണ്ടു. അതിഥികള്‍ നിലവിളി മാറ്റി ആശ്വാസ വാചങ്ങള്‍ പറഞ്ഞു. 

ഞാന്‍ അത്ഭുതപെട്ടു. ഈ വീടിനു ചുറ്റും വെള്ളം മൂടാത്ത ഒരു സ്ഥലം പോലുമില്ല. പിന്നെ ഇവര്‍ എവിടെക്കാണ്‌ ഞങ്ങളെ രക്ഷിച്ചു കൊണ്ട് പോകുന്നത് ?

30 June 2010

ആമ്സ്ടര്‍ഡാം - ഭാഗം1

കുറച്ചു നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഹോളണ്ടിലെ (നെതര്‍ലാന്ഡ് ) അമ്സ്ടര്‍ഡാമില്‍ പോകണമെന്ന്. പ്രത്യേകിച്ച് അവിടുത്തെ തുളിപ്പ് ഗാര്‍ഡന്‍ കാണണം എന്ന്. ജര്‍മനിയുടെ പടിഞ്ഞാറു ഭാഗത്ത്‌ ഒട്ടി നില്‍ക്കുന്ന കൊച്ചു രാജ്യമാണിത്‌.
അങ്ങിനെ ആ സുദിനം വന്നു ചേര്‍ന്നു. ഒരു വ്യാഴാഴ്ചയാണ് തീരുനമാനിച്ചത്. ട്രെയിനില്‍ പോകാം, അതാകുമ്പോള്‍ ഇവിടുന്നു മൂന്നു മൂന്നര മണിക്കൂറെ ഉള്ളൂ. സാധാരണ വീകെണ്ട് ട്രിപ്പുകള്‍ പോകുമ്പോള്‍ വെള്ളിയാഴ്ചയെ കുറ്റീം പറിച്ചോണ്ട് പോകും, കാരണം രണ്ടു മുഴുനീള പകലുകള്‍ കിട്ടുമല്ലോ. ഒട്ടും സമയം നഷ്ടമാകില്ല. ഇക്കുറി ശനിയാഴ്ച രാവിലെ പോകാമെന്ന് വച്ചു.   ശനിയാഴ്ച രാവിലെ ഏതാണ്ട് ആറു മണിക്ക് ഇവിടുന്നു ICE ട്രെയിന്‍ ഉണ്ട്. അതിനു പോയാല്‍ പത്തു മണിക്ക് മുന്‍പ് അമ്സ്ടര്‍ഡാമില്‍ ഏത്തും. വെള്ളിയാഴ്ചരാത്രി ഹോട്ടല്‍ കാശു ലാഭം.:) എല്ലാം കണക്കു കൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു. സീറ്റും റിസേര്‍വ് ചെയ്തു. അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ ട്രെയിനില്‍ കേറി പറ്റി. റിസേര്‍വ് ചെയ്ത സീറ്റില്‍ തന്നെ രണ്ടാമുറക്കത്തിനു ഇരുന്നു.

നേരത്തെ പറഞ്ഞിരുന്ന കാലാവസ്ഥ പ്രവചനത്തിന് വിപരീതമായി അകെ മൂടല്‍ മഞ്ഞും മഴയും. അതു കൊണ്ട് ട്രെയിന്‍ യാത്ര അത്ര കണ്ടു സുഖകരമായില്ല. ഹോളണ്ടിന്റെ ഗ്രാമക്കാഴ്ചകള്‍ എല്ലാം മൂടല്‍ മഞ്ഞില്‍ മാഞ്ഞു പോയി. പെട്ടെന്ന് എന്റെ ട്രെയിനിനെ ഭും.. എന്ന ശബ്ദം കൊണ്ട് പേടിപ്പിച്ചു മറ്റൊരു ട്രെയിന്‍ കടന്നു പോയി. ഈശ്വര, ഇതു തന്നെ 200 ലധികം സ്പീടിലാണ് പോകുന്നത്, അപ്പൊ ആ പോയ പണ്ടാരത്തിന്റെ സ്പീഡ് എന്താവും.......പാവം എന്റെ ഇന്ത്യ. ഇങ്ങനെയുള്ള ഓരോ 'അക്രമവും' കാണുമ്പോള്‍ ഞാന്‍ അറിയാതെ പറയുന്നതാണ് 'പാവം എന്റെ ഇന്ത്യ'.
പറഞ്ഞ സമയത്ത് തന്നെ ട്രെയിന്‍ ആമ്സ്ടര്ടാമില്‍ എത്തി. റെയില്‍വേ സ്റെഷന്റെ അകത്തു തന്നെ ടൂറിസ്റ്റ് ഇന്‍ഫോര്‍മേഷന്‍ കിട്ടുന്ന ഓഫീസ് ഉണ്ടായിരുന്നു. അവിടുന്ന് മാപ്പും മറ്റു വിവരങ്ങളും വാങ്ങി. ട്രെയിനിലും ബസ്സിലും ഫ്രീയായി പോകാവുന്ന ഒരു അമ്സ്ടര്ടാം കാര്‍ഡും എടുത്തു. ഈ കാര്‍ഡ് കാണിച്ചാല്‍ ചില മ്യുസിയത്തിലും മറ്റും ഇളവു കിട്ടുകേം ചെയ്യും, കൂടാതെ കനാലിലൂടെ ഒരു ബോട്ട് യാത്ര സൌജന്യം.


 അമ്സ്ടര്ടാം റെയില്‍വെ സ്റ്റേഷന്‍ 

 റെയില്‍വെ സ്റ്റേഷനും പരിസരവും 

നഗരത്തിന്റെ ഒരു ഏകദേശ രൂപം കിട്ടാന്‍ കുറച്ചു നേരം വെറുതെ നടക്കാമെന്ന് വച്ചു. മറ്റു യൂറോപ്പ്യന്‍ നഗരങ്ങളില്‍ നിന്നും എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഇവിടുത്തെ കനാല്‍ സിസ്റ്റം ആണ്. ഒരു ഏകദേശ രൂപം കിട്ടാന്‍ നഗരത്തിന്റെ മാപ്പ് താഴെ ചേര്‍ക്കുന്നു.
 നീലയില്‍ അടയാളപ്പെടുത്തിയത് കനാലുകളാണ് 

മാലിന്യ വിമുക്തമായ കനാലുകളും അതിലൂടെ നിരന്തരം പാഞ്ഞു കൊണ്ടിരിക്കുന്ന സഞ്ചാര ബോട്ടുകളും അല്ലാത്ത ബോട്ടുകളും രസിപ്പിക്കുന്ന ഒരു കാഴ്ച തന്നെ. ചിത്രത്തില്‍ കാണുന്നത് പോലെ ഏതാണ്ട് 1500 -ലധികം പാലങ്ങളും കനാലുകളെ  ബന്ധിപ്പിച്ചു കൊണ്ട് ചിതറി കിടക്കുന്നു. സ്ട്രീടുകള്‍ക്ക് പേര് കൊടുക്കുന്ന പോലെ ഓരോ കനാലിനും പേരുണ്ട്, gentle mans കനാല്‍ , princes കനാല്‍ എന്നിങ്ങനെ. കനാലുകളുടെ ചരിത്രം പറയുകയാണെങ്കില്‍ ഏതാണ്ട് 17 - ആം നൂറ്റാണ്ടിലാണ് കനാലുകളുടെ നിര്‍മാണം ആരംഭിച്ചത്. വാണിജ്യാവശ്യങ്ങള്‍ക്കും സുരക്ഷയ്ക്കും കൂടിയാണ് കനാലുകളുടെ പണി ആരംഭിച്ചത്. പിന്നീട് പല വര്‍ഷങ്ങളിലായി ഓരോ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

അങ്ങനെ നടന്നു നടന്നു എത്തിയത് I amsterdaam എന്നെഴുതി വച്ച ഒരു ഒരു പഴയ കെട്ടിടത്തിനു മുന്നിലായിരുന്നു.
I amsterdaam എന്നത് അമ്സ്ടര്ടാം ടൂറിസ്റ്റ് കാര്‍ഡിന്റെ പരസ്യം ആണെന്ന് തോന്നുന്നു. പിന്നെ മറ്റു ചിലയിടത്തും അതു കണ്ടു. മറ്റു സഞ്ചാരികളെപ്പോലെ അവിടെ നിന്നും കുറച്ചു ഫോട്ടോകള്‍ എടുത്തു. ഒരു പഴയ കെട്ടിടം കാപ്പിക്കട ആക്കിയതാണെന്ന് തോന്നുന്നു.

 കുറെ ഇന്ത്യന്‍ ചെക്കന്മാര്‍ അവിടെ കിടന്നും ഇരുന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു :)

അവിടെ നിന്നു നടന്നു കേറിയത്‌ റെഡ് സ്ട്രീറ്റില്‍ ആണ്. ഇതിനെക്കുറിച്ച്‌ ഞാന്‍ മുന്‍പ് ഇവിടെ എഴുതിയിട്ടുണ്ട്. അവിടെ നിന്നും എങ്ങനെയൊക്കെയോ തടി കേടാകാതെ പുറത്തു കടന്നു. ഇന്ന് തന്നെ അമ്സ്ടര്ടാമിലുള്ള മിക്ക സ്ഥലങ്ങളിലും പോണം. കാരണം നാളത്തെ ദിവസം ടുളിപ്പു ഗാര്‍ഡന്‍ കാണാന്‍ വേണ്ടി ഒഴിച്ചിട്ടിരിക്കയാണ്‌. അവിടുത്തേക്ക്‌ നഗര മധ്യത്തില്‍ നിന്നും കുറച്ചധികം ദൂരം ഉണ്ട്. ഒരു ദിവസം മുഴുവന്‍ വേണ്ടി വരും അവിടെ ചുറ്റാന്‍.

റെഡ് സ്ട്രീറ്റും കഴിഞ്ഞു ഇടുങ്ങിയ തെരുവുകളിലൂടെ പിന്നെയും കുറെ നടന്നു. കെട്ടിടങ്ങള്‍ തിങ്ങി നില്‍ക്കുന്നു. ഒരു സ്ഥലത്ത് എത്തിയപ്പോള്‍ കുറെയാളുകള്‍ കൂട്ടം കൂട്ടമായി നടന്നു പോകുന്നത് കണ്ടു, സഞ്ചാരികളാണ്. ഏതായാലും അവരുടെ പുറകെ നടന്നാല്‍ എന്തെങ്കിലും തടയാതിരിക്കില്ല. എത്തിപ്പെട്ടത് dam square എന്ന പബ്ലിക് സ്ഥലത്താണ്. അവിടെയാണ് റോയല്‍ പാലസും കുടാതെ ഒരു നാഷണല്‍ മോനുമെന്റും ഉള്ളത്. ഏതാണ്ട് 800 വര്‍ഷങ്ങളുടെ ചരിത്രം പറയാനുണ്ട്‌ ഈ സ്ഥലത്തിന്. ഇവിടെയുള്ള വെള്ള നിറത്തിലുള്ള കരിങ്കല്‍ സ്തൂപം രണ്ടാം ലോക മഹായുദ്ധകാലത്തെ ബലിയാടുകളുടെ ഓര്‍മ്മയ്കായി 1956 -ല്‍  (ഡച്ചു ആര്‍ക്കിടെക്റ്റ് ആയ JJP Oud ) പണിതതാണ്. 1945 ല്‍ ജര്‍മന്‍കാര്‍ ഇവിടെ വച്ചു കുറെ ഡച്ചുകാരുടെ നേരെ നിറയൊഴിച്ചിട്ടുണ്ട്. ഏതാണ്ട് നമ്മുടെ ജാലിയന്‍ വാലാബാഗ് സംഭവം പോലെ ഒന്ന്. ഏതായാലും എന്റെ യാത്രാ ദിവസം, കൊട്ടാരത്തിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ആ ഭാഗത്തേക്ക്‌ പോകേണ്ടി വന്നില്ല :)


 അങ്ങകലെ മൂടിക്കെട്ടി വച്ചതാണ് റോയല്‍ പാലസ് :)

 
 നാഷണല്‍ മോനുമെന്റ്  

അവിടുന്ന് പോട്ടമൊക്കെ പിടിച്ച് വച്ചു പിടിച്ചു Anne Frank മ്യുസിയത്തിലേക്ക്. അന്നയെ ഓര്‍മയില്ലേ, നമ്മള്‍ സ്കൂളില്‍ പഠിച്ച ഡയറിക്കുറിപ്പുകള്‍..ആ കുറിപ്പുകളുടെ ഉടമ തന്നെ. ജുതന്മാരായ മാതാപിതാക്കള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും 1933 -ല്‍  ഒളിച്ചോടി അഭയം തേടിയത് അമ്സ്ടര്ടാമില്‍ ആണ്. പക്ഷെ 1940 -ല്‍ നാസികള്‍ നെതര്‍ലാന്‍ഡ്‌ പിടിച്ചടക്കിയതോടെ വീണ്ടും അവര്‍ കഷ്ടത്തിലായി. ഇന്ന് മ്യുസിയമാക്കിയിരിക്കുന്ന ആ വീട്ടില്‍ ഒളിച്ചു പാര്‍ക്കെയാണ് അവരെ നാസികള്‍ പിടികൂടി കോണ്‍സെന്ട്രെഷന്‍ ക്യാമ്പിലേക്ക് അയച്ചത്. അന്ന ഡയറി എഴുതാന്‍ തുടങ്ങിയത് ഇവിടെ വച്ചാണ്.

 
 അന്നെ ഫ്രാങ്ക്  ഹൌസിനു മുന്നിലുള്ള ക്യു :(, തല്‍കാലം ഈ ഫോട്ടോ കൊണ്ട് തൃപ്തിപ്പെടു. 

പറയേണ്ടതൊക്കെ പറഞ്ഞു, പക്ഷെ കാണേണ്ടത് കണ്ടില്ല എന്ന് പറഞ്ഞാ മതിയല്ല്ലോ. ഞങ്ങള്‍ എത്തിയപ്പോള്‍ അതാ നീണ്ട ക്യു. ആ ക്യുവില്‍ നിന്നാല്‍ പിന്നെ ഇന്ന് വേറൊന്നും കാണാന്‍ പറ്റും എന്ന് തോന്നുന്നില്ല. അതു കൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റി. മറ്റൊരു ദിവസം ..അതുണ്ടാവുമോ എന്നൊന്നും അറിയില്ല. അങ്ങനെ ആ നഷ്ടവും പേറി കനാലിന്റെ തീരത്ത് കൂടെ അടുത്ത ലക്ഷ്യത്തിലേക്ക് നടന്നു. ഹൌസ് ബോട്ട് മ്യുസിയം കാണാന്‍ വേണ്ടി.അന്നയുടെ വീടിന്റെ അടുത്ത് തന്നെയാണ് അതു. എന്തോ സംഭവം ആണെന്ന് വച്ചാ പോയത്. പക്ഷെ അടുത്ത് പോയപ്പോഴാണ് മനസ്സിലായത്. നമ്മുടെ കേരളത്തിലെ ഹൌസ് ബോട്ടിന്റെ ഒരു അയലത്ത്  പോലും നിക്കില്ല. അതും ഒഴിവാക്കി കുറച്ചു കൂടി കനാല്‍ തീരത്ത് കൂടി നടന്നു.

 ഈ വല്യ ബോട്ടിന് അപ്പുറത്ത് കാണുന്ന ഇമ്മിണി വല്യ ബോട്ടാണ് ഹൌസ് ബോട്ട് മ്യുസിയം 


 

ഇന്ന് ആകെക്കൂടി ഗതി കെട്ട ദിവസം തന്നെ.ആ ഗതികേടിന്റെ അന്ത്യം രാത്രി ഒരു മണിക്കേ തീര്ന്നുള്ളൂ, അക്കഥ പിന്നെ പറയാം...
അടുത്ത ട്രാം സ്റ്റേഷനില്‍ നിന്നു ട്രാം പിടിച്ചു ബോട്ട് യാത്രക്കുള്ള സ്ഥലത്ത് എത്തി. ഏതായാലും ബോട്ട് യാത്രക്കുള്ള ഫ്രീ ടിക്കറ്റ്‌ ഉണ്ട്, അതു കഴിക്ക തന്നെ. വെറുതെ നടന്നു കാല് കഴക്കേം വേണ്ട.ഒരു വിധം എല്ലാ കാഴ്ചകളും കാണാം. ബോട്ടില്‍ കേറാനും നല്ല ക്യു ഉണ്ട്. പല ബോട്ട് സര്‍വീസുകള്‍ ഉണ്ട്, നഗരത്തിലെ മിക്കവാറും സ്ഥലം കാണാന്‍ പറ്റുന്ന ഒരു ബോട്ടില്‍ തന്നെ കേറി പറ്റി. ഏതാണ്ട് ഒന്നര മണിക്കൂര്‍ ബോട്ട് യാത്ര. പ്രധാന സ്ഥലങ്ങളെക്കുറിച്ച് റെക്കോര്‍ഡ്‌ ചെയ്ത വിവരണവും ഉണ്ടായിരുന്നു. അങ്ങനെ കനാലുകളില്‍ നിന്നു കനലുകളിലേക്ക്, ഓരോ പാലങ്ങളും കടന്നു കടന്നു ഒരു യാത്ര. ചെറിയ കനാലിലൂടെ അതി വിദഗ്ധമായി എങ്ങും തട്ടാതെ മുട്ടാതെ ഡ്രൈവര്‍ ഓടിച്ചു. ആ ബോട്ട് യാത്ര ശരിക്കും ആസ്വദിച്ചു. മൂടിക്കെട്ടിയ ആകാശമൊക്കെ പോയി നല്ല വെയിലും. കനാല്‍ തീരത്ത് ബിയര്‍ അടിക്കുന്നവര്‍ റ്റാറ്റയൊക്കെ തന്നു :). തിരിച്ചും.
കുറച്ചു പടങ്ങള്‍ ഇതാ.


 ബോട്ട് യാത്രയുടെ തുടക്കം ഇവിടെ നിന്നു 
 
 എന്തൊരു ഒരുമ. താഴെ ബോട്ട് , മുകളില്‍ ട്രാം. എത്ര കുറഞ്ഞ സ്ഥലത്ത് കൂടിയാണ് ബോട്ട് വരുന്നത് എന്ന് നോക്കൂ.


 
 ഈ ഫോട്ടോയില്‍ കനാലിലൂടെയുള്ള നാല് പാലങ്ങള്‍ കാണാം .

 
 സൈക്കിളും ബോട്ടുമാണ് കാറിനെക്കാളും ഡിമാന്റ് 
 
 കനാലിലേക്ക് കാലും നീട്ടി ബിയര്‍ അടിക്കുന്നവര്‍ :)

ഇനിയും എഴുതിയാല്‍ കുറച്ചു കൂടിപ്പോകും. വായിക്കുന്ന നിങ്ങള്‍ക്കും ബോറടിക്കും. അതു കൊണ്ട് ബാക്കി അടുത്ത ഭാഗത്തില്‍. ഇനിയും ഒരുപാടുണ്ട്-ഹോട്ടല്‍ തേടിയലഞ്ഞ കഥ (ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷാപ്പില്‍ പോയില്ലട്ടോ (പ്ലീസ് ചിരിക്കൂ :)), വിന്ഡ് മില്ലുകള്‍ പിന്നെ തുളിപ്പ് ഗാര്‍ഡന്‍. പൂക്കളുടെ ഫോട്ടോസ് ...അപ്പൊ ഇനി അധികം വൈകാതെ കാണാം. (ഈശ്വര ദൈവമേ ..എന്നാണാവോ)

Related Posts with Thumbnails