വളരെ നാളത്തെ ശ്രമത്തിനു ശേഷമാണു ഉയിർത്തെഴുന്നേൽപ്പിന്റെ ഒരു ദിവസം സമാഗതമായതു. അതിന്റെ ആവേശത്തിൽ അയാൾ കാട്ടിലെ വള്ളികളിലൂടെ, ഒരു മൌഗ്ലിയെപ്പോലെ തൂങ്ങിയാടാൻ കൊതിച്ചു. അതാഘോഷിക്കാൻ,മരപ്പൊത്തുകളിൽ നിന്നു തേൻ ആവോളം കുടിക്കാനും വർണ്ണം നിറച്ചു ഒഴുക്കുന്ന പൂമ്പാറ്റകൾക്കു പിറകെ ഓടി കിതയ്ക്കാനും അയാൾക്കു തോന്നി. അങ്ങിനെ തോന്നിയതിൽ, അയാൾക്കും ഒട്ടും അൽഭുതം തോന്നിയില്ല.
കടുത്ത
ഭീതിയുണർത്തുന്നതും, വാ പൊളിച്ചു നിൽക്കുന്നതുമായ ലോറിയൊഹിപ്പോ
പൊട്ടാമസുകൾക്കിടയിലൂടെ, എതിരെ വന്ന സൈക്കിളീയാമ്പാറ്റകളിൽ നിന്നു
രക്ഷപ്പെടാൻ തല വെട്ടിച്ചും കാൽ വെട്ടിച്ചും കൊണ്ട്, പാറ്റകൾക്കും
പ്രാണികൾക്കും ഇഴജന്തുക്കൾക്കും വേണ്ടി തലങ്ങും വിലങ്ങും വെള്ള വരയിട്ടു
വീതിച്ചു കൊടുത്ത നീണ്ടു പരന്നു കിടക്കുന്ന കറുത്ത വള്ളിയിലൂടെ അയാൾ യാത്ര
തുടർന്നു.
ആ വള്ളിയുടെ അറ്റം പിന്നെയും ശാഖകളായി പിരിയുന്നിടത്തു
സംശയിച്ചു നിൽക്കെ രണ്ടു കറുത്തതും ഒരു ചുവന്നതുമായ മൂട്ടകൾ അക്രോശത്തൊടെ
തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പൊയി. സഹനനെല്ലിപ്പലകയുടെ കുരിശിൽ
കൈകാലുകൾ സ്വയം ആണിയടിച്ചു തറപ്പിച്ചു ആ കുരിശുമേന്തി അയാൾ അംബരചുംബികളായ
മരങ്ങൾ വളർന്നു നിൽക്കുന്ന ആ കാടുകളിലേക്കു പ്രാണരക്ഷാർത്തം ഓടി മറഞ്ഞു.
പലവട്ടം ഉയിർത്തെഴുന്നേറ്റിട്ടുള്ള അയാൾ പിന്നീട് ഏതോ ഒരു മരത്തിന്റെ
ചില്ലയിൽ, പല കള്ളന്മാരുടെ ഇടയിൽ കുരിശേറ്റപ്പെട്ടു നിന്നു.
അതിന്റെ പടങ്ങൾ
കാട്ടിലെ പല കഥാപുസ്തകങ്ങളുടെ താളുകളിലും അച്ചടിച്ചു വന്നു. പുസ്തകം വായിച്ചവർ അയാളുടെ കുരിശിന്റെ ബലത്തെ വാനോളം പുകഴ്തി.
മിസ്ടര്‍ ജോണ്‍ സക്കറിയാസ് തിരക്കിലാണ്. കോണ്സുലെറ്റിലെ മറ്റെല്ലാ തിരക്കുകളും മാറ്റി വച്ചു അദ്ദേഹം കമ്പ്യൂട്ടര്‍ കീകളും ടെലിഫോണ്‍ കീ കളും മാറി മാറി കുത്തുന്നു.
ഒന്‍പതു മണി മുതല്‍ പതിനൊന്നു മണി വരെയാണ് സന്ദര്‍ശക സമയം. വെയിറ്റിംഗ്
റൂമില്‍ തിരക്ക് അതിക്രമിക്കാന്‍ തുടങ്ങി. ജനിച്ചു വീണ പിഞ്ചു കുഞ്ഞുങ്ങളെ
രാജ്യത്തോട് അല്ലെങ്കില്‍ തങ്ങളോടു ചേര്‍ക്കാന്‍ എത്തിയവര്‍ , ഭാര്യയുടെ /
ഭര്‍ത്താവിന്റെ പേരുകള്‍ ചേര്‍ക്കാന്‍ എത്തിയവര്‍ , ഭൂമി ഇടപാടുകളില്‍
സ്ടാമ്പുകള്‍ പതിപ്പിച്ചു ബോധ്യപ്പെടുത്താന്‍ എത്തിയവര്‍ , നിര്‍ത്താതെ
സംസാരിച്ചു കൊണ്ടിരിക്കുന്ന തലപ്പാവ് ധരിച്ച സര്‍ദാര്‍ജി, ഫോണിലൂടെ പതിയെ
സംസാരിക്കുന്ന കറുത്ത നീളന്‍ കോട്ടിട്ട കറുത്ത മെലിഞ്ഞ പാലാക്കാരി
സുന്ദരി, സുഖവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പോകാന്‍ തയ്യാറായി
നില്‍ക്കുന്ന കഷണ്ടി കയറിയ തടിച്ച ജര്‍മന്‍ ....അങ്ങനെ സന്ദര്‍ശകനിര
നീണ്ടതാണ്. സക്കറിയാസ് തിരക്ക് പിടിച്ചു കംപ്യുട്ടര്‍ /ഫോണ്‍ കീകള്‍
അമര്‍ത്തി കുത്തുകയാണ്...
ഇടയ്ക്ക് കൌണ്ടറില്‍ പോയി കാര്യം അന്വേഷിച്ച തടിച്ച വയറു ചാടിയ
ആന്ധ്രാക്കാരന്‍ പിറന്നു വീണ അധികം ദിവസം ആകാത്ത കുഞ്ഞിന്റെ കവിളത്ത് തലോടുന്നതിനിടയില്‍
ആരോടെന്നില്ലാതെ പറഞ്ഞു.. 'ഹോ എത്ര ദൂരം യാത്ര ചെയ്താണ് ഇന്ന് ഈ സമയത്ത്
എത്തിപെട്ടത്.. ആ നാശം പിടിച്ച പെണ്ണിന് വണ്ടിയുടെ മുന്നില്‍ ചാടാന്‍ കണ്ട
സമയം' ഇടയ്ക്ക് ആരോ വന്നു അയാളോട് ചോദിച്ചു, എന്താണിത്ര വൈകുന്നത്
എന്ന്. സ്ടുട്ഗര്ട്ട് - ഹൈടെല്‍ബെര്ഗ് ഇടയ്ക്ക് ഏതോ ഒരു പെണ്‍കുട്ടി റോഡു
മുറിച്ചു കടക്കുമ്പോള്‍ വണ്ടി തട്ടിയത്രേ, ഇന്നലെ രാത്രി. മലയാളിയാണ്.
ഇന്ന് രാവിലെയാണ് കോണ്‍സുലേറ്റ് -ല്‍ വിവരം വന്നത്.
കറുത്ത നീളന്‍ കോട്ടിട്ട സുന്ദരി ഫോണില്‍ സംസാരം തുടര്‍ന്നു
കൊണ്ടേയിരുന്നു. സര്‍ദാര്‍ജിയുടെ സംസാരം തീവ്ര വേഗതയില്‍ പോകുന്ന ജര്‍മന്‍
വാഹനങ്ങളെക്കുറിച്ചായി. സക്കരിയാസിന്റെ മുഖത്ത് മടുപ്പിന്റെ വിയര്‍പ്പു പൊടിയാന്‍
തുടങ്ങി. മരിച്ചത് ഏതോ ഒരു പെണ്‍കുട്ടി ആണ്, അയാളുടെ ആ ദിവസം പതിവിലും
തിരക്ക് പിടിച്ചതായി.
അല്ല , ഞാനിവിടെ എന്തിനാണ് വന്നത്? ഇത്രയും യാത്ര ചെയ്തു? പാസ്പോര്‍ട്ട്
പുതുക്കാനോ? അതോ വിസ എടുക്കാനോ? സ്റ്റാമ്പ് പതിക്കാന്‍ ..? എന്തിനാണെന്ന്
ഓര്‍മ കിട്ടുന്നില്ലല്ലോ. വൈയിട്ടിംഗ് റൂമിന്റെ മൂലയ്ക്ക് തലകുത്തി
നിര്‍ത്തിയ വെള്ളസംഭരണിയില്‍ നിന്നു ഡിസ്പോസബിള്‍ ഗ്ലാസ്സിലേക്ക് വെള്ളം
പകരുമ്പോള്‍ ഉണ്ടായ ശബ്ദത്തിനു ശ്വാസം മുട്ടി. ഓര്‍മ വരാന്‍ വേണ്ടി ഞാന്‍ പതിയെ തിരിഞ്ഞു നടന്നു.
പണ്ട് കുട്ടിക്കാലത്ത് ചെയ്യുന്നതാണ്. നടന്നു
പോകുമ്പോള്‍ ഓര്‍ത്തു കൊണ്ടിരുന്നത് ചിലപ്പോ പെട്ടെന്ന് മറക്കും. നാലാം
ക്ലാസ്സില്‍ ഒന്നിച്ചു പഠിച്ച, മള്‍ബറി കായ വിരിയുന്ന വീട്ടിലെ
എല്‍സമ്മയുടെ കൂടെ അന്നു ഓന്തിനെ കൊല്ലാന്‍ പോയിരുന്നു. അവളുടെ ചേട്ടനും
അനിയനും കൂടി കെണി വച്ചു പിടിച്ച ഓന്ത്. അന്ന് മുതലാണോ എന്നറിയില്ല.
ഓന്തിനെ കൊന്നാല്‍ , കൊല്ലാന്‍ കൂട്ട് നിന്നാല്‍ ഇങ്ങനെ മറവി
ഉണ്ടാകുമത്രേ. ശ്ശെ, എല്‍സമ്മ. എത്ര കാലം, എത്ര ദൂരം- എന്തിനാണ് ഞാന്‍
എല്സമ്മയെ ഓര്‍ക്കുന്നത്. കോണ്‍സുലേറ്റ് ന്റെ പ്രധാന വാതില്‍ തനിയെ തുറന്നു
തന്നപ്പോഴാണ് ഓര്‍മ വന്നത്. ഓ! ഞാന്‍ മറന്നു പോയത് ഓര്‍ക്കാന്‍ വേണ്ടി
തിരിച്ചു നടന്നതാണല്ലോ. അതും മറന്നു. ഓര്മ വന്നതും ഇല്ല. വീണ്ടും
തിരിച്ചു നടന്നു വൈയിട്ടിംഗ് റൂമിന്റെ വാതില്‍ ചാരി നിന്നു, അവിടെ കൂടിയവരെ
നോക്കി. ആരും എന്നെ ശ്രദ്ടിച്ചതായി തോന്നിയില്ല. കൌണ്ടറില്‍ നിന്നു പേരും
വിളിച്ചില്ല. നമ്പറും വന്നില്ല.
കൂടിയിരിക്കുന്നവര്‍ ഇന്നലെ രാത്രിയില്‍ ദൂരെയെങ്ങോ വന്ന മരണത്തെ ശപിച്ചു.
പലരും പല ദൂരത്തും നിന്നു വന്നവരാണ്. ഇടയ്ക്കിടെ കൌണ്ടറില്‍ വന്നു എത്തി
നോക്കുന്ന, മുഖത്ത് യാതൊരു ഭാവവും ഇല്ലാത്ത ടൈ കെട്ടിയ വിസ ഓഫീസര്‍ .
അയാള്‍ ഒറ്റ നില്‍പ്പിനു ആ വെയിറ്റിംഗ് റൂം മുഴുവന്‍ കൂമനെ പോലെ അരിച്ചു
പെറുക്കി കണ്ണോടിച്ചു. എല്ലാം പഴയ പോലെ. ജോണ്‍ സക്കറിയാസ് ഇപ്പോള്‍ പതിയെ ആരോടോ
ഫോണില്‍ സംസാരിക്കുന്നുണ്ട് - നെറ്റി ചുളിച്ചു ആരെയോ സ്വാന്തനിപ്പിക്കുന്ന
പോലെ, ഏതോ വിഷമത്തില്‍ പങ്കു ചേരുന്ന പോലെ അയാള്‍ അഭിനയിച്ചു. തന്റെ കയ്യിലുള്ള പേന
വലതു വശത്തുള്ള പേപ്പറില്‍ വട്ടം കറക്കി കൊണ്ടിരുന്നു. ഫോണ്‍ താഴെ വച്ചു,
നെറ്റി ചുളിച്ചു, അയാള്‍ കൌണ്ടര്‍ ന്റെ ചെറിയ ഗ്ലാസ് വിന്‍ഡോ തുറന്നു.
ഞാന്‍ പതുക്കെ ജനലിന്റെ സൈഡിലുള്ള ചുവന്ന കുഷ്യന്‍ ഉള്ള കസേരയില്‍
ചെന്നിരുന്നു. ജനല്പാളിയില്‍ പതുക്കെ വിരലോടിച്ചു. പെട്ടെന്ന് കൈ വലിച്ചു.
ഒരു വലിയ കൂത്താടി! തന്റെ പൊയ്കാലില്‍ താണ്ടവം ആടുന്നു. കയ്യിലിരുന്ന
ടിഷ്യു പേപ്പര്‍ എടുത്തു അതിനെ ആകമാനം ആ പേപ്പറില്‍ കശക്കി ചുരുട്ടി
അടുത്തുള്ള വെസ്റ്റ് കൊട്ടയിലേക്ക് എറിഞ്ഞു. കൌണ്ടരിന്റെ മുകളിലെ ഡിസ്പ്ലേ
ബോര്‍ഡില്‍ അക്കങ്ങള്‍ മാറി മാറി തെളിഞ്ഞു. ഇടയ്ക്ക് വന്ന നമ്പര്‍ എന്റെ
കയ്യിലെ നമ്പര്‍ അല്ലെ? സൂക്ഷിച്ചു നോക്കി, അതെ അതു തന്നെ. കൌണ്ടറിനു
മുന്നില്‍ പകപ്പാടോടെ ചെന്നു നിന്നു.
'ഞാന്‍ ഞാന്‍ ....'
'മലയാളി ആണല്ലേ, എന്താ പര്‍പ്പസ് ?'
'അതു ... എനിക്ക് ...'
നല്ല ഓര്‍മ വന്നില്ല. എത്ര ഒര്മിച്ചിട്ടും ആകെ ഓര്‍ക്കാന്‍ കഴിഞ്ഞത് ഒന്ന്
മാത്രം. തണുത്തു വിറച്ചു, മഴയിലൂടെ...സ്ട്രീറ്റ് ലൈറ്റിലൂടെ എത്ര
തിരഞ്ഞിട്ടും കണ്ടെത്താത്ത എന്തോ തിരഞ്ഞു വീണ്ടും വീണ്ടും നടന്നത്
.... പക്ഷെ ഞാന്‍ എന്തിനാണ് ഇവിടെ? നാലാം ക്ലാസ്സിലെ എല്‍സമ്മയെയും അവള്‍
വന്നു വിളിച്ച, പോക്കുവെയില്‍ നിറഞ്ഞ ആ വൈകുന്നേരത്തെയും മനസാ ശപിച്ചു.
'ഗിവ് മി യുവര്‍ പാസ്പോര്‍ട്ട് '
പോക്കുവെയില്‍ തൂത്തെറിഞ്ഞു വീണ്ടും തിരിച്ചു കൌന്ടരിലേക്ക്. പാസ്പോര്‍ട്ട് അയാള്‍ക്ക് നേരെ നീട്ടുമ്പോഴും മനസ്സില്‍ ശപിക്കുകയായിരുന്നു...
'ഓ! യു ആര്‍ മിസ് ശാലിനി.... റൈറ്റ് ?'
'ഓ അതെ അതെ..പക്ഷെ ഞാന്‍ എന്തിനു....ഇവിടെ ...ഐ ആം സോറി ...ഐ ...'
പറഞ്ഞു മുഴുമിക്കും മുന്‍പേ ഞാന്‍ കൊടുത്ത പാസ്പോര്‍ട്ട് എന്റെ നേരെ നീട്ടി, ജോണ് സക്കറിയാസ് ഭാവവ്യത്യാസമില്ലാതെ മൊഴിഞ്ഞു.
'മിസ് ശാലിനി, നിങ്ങള്‍ ഇരിക്കു. നിങ്ങളുടെ ഡെത്ത് സെര്ടിഫികെറ്റ് ടൈപ്പ്
ചെയ്തു കൊണ്ടിരിക്കുകയയാണ്. ശരിയായി കഴിഞ്ഞാല്‍ ഉടന്‍ വിളിക്കാം'
കറുത്ത കോട്ടിട്ട പെണ്‌കുട്ടിയുടെയും, തലപ്പാവ് ധരിച്ച സര്‍ദാര്‍ജിയുടെയും
ശബ്ദങ്ങള്‍ക്കിടയിലൂടെ ഞാന്‍ ആ പുതിയ സമയത്തിലേക്ക് ഓര്‍മകളെ എല്‍സമ്മയുടെ
ഓന്തിനു വിട്ടു കൊടുത്തു പതുക്കെ നടന്നു, പുതിയ വിസ അടിക്കുന്നതും കാത്ത്.
നേരത്തെ ഇരുന്ന സീറ്റില്‍ കണ്ടാല്‍ വിദ്യാര്‍ത്ഥി എന്ന് തോന്നുന്ന കറുത്ത
മുടിയുള്ള ഒരു പയ്യന്‍ സ്ഥാനം പിടിച്ചിരുന്നു. വെസ്റ്റ് കോട്ടയില്‍ നിന്നു
ചാകാതെ ബാക്കിയായ കൂത്താടി ഏന്തി വലിഞ്ഞു അതിന്റെ വായുടെ അറ്റത്ത്
കഷ്ടപ്പെട്ട് കയറുന്നുണ്ടായിരുന്നു.
ആന്ധ്രക്കാരന്റെ, പിറന്നിട്ടു അധികം ദിവസം എത്തിയിട്ടില്ലാത്ത കുഞ്ഞു കണ്ണു അമര്ത്തി പിടിച്ചു മോണ കാട്ടി കരഞ്ഞു കൊണ്ടിരുന്നു.........
[വിട്ടു പോയത് : ജോണ്‍ സക്കറിയാസ് (John Zacharias ). ഇങ്ങനെ പേരുള്ള ഒരാളെ എനിക്കറിയില്ല. ഞാന്‍ ഇത് വരെ കണ്ടിട്ടില്ല, കേട്ടിട്ടില്ല. ഏതാണ്ട് 30 - 40 കൊണ്ട് എഴുതി തീര്‍ത്തതാണ് . തുടക്കം തന്നെ അങ്ങിനെ ഒരു പേര് വന്നു, ആലോചിച്ചു കണ്ടു പിടിക്കാതെ. അതെന്നെ കുറച്ചു അത്ഭുതപ്പെടുത്തുന്നു. ശാലിനി എന്ന പേര് അങ്ങനെ തനിയെ വന്നതല്ല. എന്തോ ഇതിവിടെ എഴുതണമെന്നു തോന്നി :-) ]
കാണാനും കേള്‍ക്കാനും തുടങ്ങീട്ടു കുറെ കാലായി. എന്തുട്ട ഇതു? അല്ല ,
എന്തിന്നാപ്പാ ഇങ്ങളെല്ലാം കളിച്ചുട്ടുന്നു? അല്ല ഒരിക്കൊക്കെ എന്തിന്റെ
കേടാന്നപ്പ? കുറെ നാളായി പറയണം പറയണം ന്നു വിചാരിക്കുന്നു. പറഞ്ഞിട്ടന്നെ
കാര്യം.
പാവം പയ്യന്‍ ! (സോറി, ചേട്ടായി) എന്തിനാണ് എല്ലാരും ഇങ്ങനെ
ക്രൂശിക്കുന്നത് ? ഇയാളെ എല്ലാരും മുള്‍കിരീടം അണിയിക്കാന്‍ തീരുമാനിച്ചോ?
അല്ല അസൂയക്കാരെ, നിങ്ങള്‍ എന്തിനാ ഇങ്ങനെ ഇന്റര്‍നെറ്റ് മുഴുവന്‍ ആ
പാവത്തിനെ കല്ലെറിഞ്ഞു കൊല്ലുന്നത് ?
മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട് , എനിക്ക് തോന്നുന്നത് ആഗോളതലത്തില്‍
ചിന്തിക്കുന്ന ഒരാള്‍ ആയിട്ടാണ്. നല്ല പ്രൊഫെഷണല്‍ . ഇങ്ങനെ വേണം. പിന്നെ
അഭിനയിക്കുമ്പോള്‍ കുറച്ചു എനെര്‍ജെട്ടിക് ആയി അഭിനയിക്കും, എന്തെ അങ്ങനെ
പാടില്ലേ ? ചിലപ്പോ ഇന്റര്‍വ്യൂവിലും മറ്റും കുറച്ചു എക്സ്പ്രേഷന്‍സ്
കൂടിക്കാണും. അതിനു? അത്തരം ചാപല്യങ്ങള്‍ അല്ലെങ്കില്‍ , എക്സ്പ്രഷനുകള്‍
നമ്മുടെ ഇപ്പോഴത്തെ അങ്കിള്‍ സൂപ്പര്‍ താരങ്ങളും അന്ത കാലത്ത്
കാട്ടികൂട്ടിയിട്ടുണ്ടാകും എന്നത് തീര്‍ച്ചയാണ്. ലാലേട്ടന്റെ ചില പഴയ
പടങ്ങള്‍ കണ്ടാല്‍ ...അയ്യോ ..ഒര്മിപ്പിക്കല്ലേ. എന്തിനു പറയുന്നു ഈ പാട്ട്
ഓര്‍മയില്ലേ? മമ്മുക്കാന്റെ മികവുറ്റ പ്രകടനം :)
ഒരുപാട് ഇഷ്ടമുള്ള പാട്ടാണിത്. യൌടുബില്‍ കണ്ടാല്‍ കണ്ണു പൊത്തും.
പ്രത്യേകിച്ച് മമ്മുക്കാനെ കണ്ടാല്‍ . ആരാണാവോ സംവിധായകന്‍.. ഒരു
പത്തിരുപതു കൊല്ലം വൈകിയ കന്ഗ്രാട്സ് കിടക്കട്ടെ. അതു പോട്ടെ, ഇനിയിപ്പോ
ശവത്തില്‍ (മണ്ണിനടിയിലെ) കുത്തി നോവിക്കുന്നു എന്ന് പറഞ്ഞു ആരെങ്കിലും കേസ് കൊടുത്താല്‍
..ഞാന്‍ നിര്‍ത്തി.
പണ്ട് നന്ദനത്തില്‍ കണ്ട പ്രിത്വി രാജല്ല ഇതു. ആ പടത്തില്‍ കണ്ട
പയ്യന്‍ അല്ല ഇതു...ഈ പടം പോലെ ചെയ്തുടെ...ഏത് അതു ഇതു .. ഹ! സുഹൃത്തെ,
ഒരാള്‍ എന്നും അതെ ടോണില്‍ കറങ്ങി നടക്കണം എന്ന് എന്താണ് നിങ്ങള്ക്ക്
നിര്‍ബന്ധം ? ചില പടങ്ങളില്‍ നമ്മുടെ കുഞ്ഞുഞ്ഞു കുഞ്ചാക്കോ ചേട്ടായി എന്തൊക്കെ
ബോറാണ് ചെയ്യുന്നത് ? അങ്ങേര്‍ക്കു ഒരു കുറ്റോം ഇല്ലേ ? ഏതാണ്ട് അങ്കിള്‍
(സോറി മഞ്ജു :P ) ആയ ദിലീപ് , ജയസൂര്യ ഇങ്ങനെ എത്ര പേര്‍ . അവര്‍ക്ക്
ചെയ്യാന്‍ പറ്റാത്ത എന്തോ ഒന്ന് ഈ ബോറന്‍ ' പയ്യന് ചെയ്യാന്‍ പറ്റുന്നുണ്ട്
എന്നത് തന്നെയാണ് മലയാളി പയ്യന്മാരെ (അങ്കിള്‍ മാരെയും)
ചൊടിപ്പിക്കുന്നത്. ഒരു തരം അല്ല , രണ്ടു തരം...മൂന്നു തരം അസൂയ തന്നെ.
അല്ലാതെ എന്ത് പറയാന്‍ . അതിന്റെ ഭാഗമായി സിനിമയിലെ തന്നെ പല പ്രതിലോമ
ശക്തികളും :) കൂടി നിരന്തരം ചെയ്യുന്നതല്ലേ ഈ പാതകങ്ങള്‍ എന്നൊക്കെ
സംശയം തോന്നിപ്പോകുന്നു. ഇതാ, പ്രതിലോമ ശക്തികള്‍ക്കു പിന്നേം അസൂയ തോന്നാന്‍ ഒരു
പടം.
അന്‍വറിലെ ആ പാട്ട് അതു പ്രിത്വിക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. അതു മറ്റു
ചോക്കലേട്ടുകള്‍ ചെയ്താല്‍ എന്ത് ബോറായിരിക്കും എന്ന് ആലോചിച്ചു കൂടെ ?
എന്റെമ്മോ, മോഹന്‍ലാല്‍ എങ്ങാനും അതു കളിചിരുന്നെങ്കിലോ ? മമ്മുട്ടി
ആണെങ്കില്‍ അങ്ങേരെ ജനം തുക്കി കൊന്നേനെ ;)
റോബിന്‍ ഹൂഡിലെ ഈ പാട്ട് കണ്ടു നോക്കു , അതിനിടയിലെ ഡാന്‍സ് സ്റെപ്പുകള്‍ ,
അതു ഇനി ഷാരൂഖ് മോളീന്ന് ഇങ്ങു താഴോട്ട് ഇറങ്ങി വന്നു ചെയ്താല്‍ കൂടി
ബോറാകും എന്നതില്‍ ഒരു സംശയവും ഇല്ല (അതിലെ ഡാന്‍സ് മാഷിനു/ടീച്ചര്‍ക്ക്
ഒരു വൈകിയ കാന്ഗ്രാട്സ്. സ്പാനിഷ് താളവും മേളവും സ്ടെപ്പും...അടിപൊളി :) പിന്നെ ബാക്ക് ഗ്രൗണ്ടില്‍ കുറച്ചു പച്ചപ്പും കളറ് തേച്ച പെണ്പില്ലേരും ഉണ്ടായതു കൊണ്ട് രക്ഷപ്പെട്ടു എന്നെ പറയേണ്ടു ( സിനിമ എനിക്കിഷ്ടായീട്ടാ).
സൊ , താരങ്ങളെ ബോറാക്കാനും, നന്നാക്കാനും സംവിധായകനും കൂട്ടര്‍ക്കും
പറ്റും. അതു വേറൊരു സത്യം (ഈ അടുത്ത കാലത്ത് മമ്മുക്കാനെയും ലാലേട്ടനെയും ഇവരൊക്കെ കരുതിക്കൂട്ടി കുരുതി കൊടുക്കാണെന്ന് മനസ്സിലായില്ലേ). അതിനു എന്തിനാണ് നടനെ കുറ്റം പറയുന്നത് ? അതു നടന്
ചൂസ് ചെയ്തുടെ എന്നാവും അടുത്ത ചോദ്യം. അല്ല ഹേയ് , സിനിമയുടെ കഥ
മാത്രമല്ല, ഇനി ഡാന്‍സ് സ്റെപ്പുകള്‍ കൂടി ആദ്യം തന്നെ നടനെ
ചെയ്തു കാണിക്കണോ ? ( എല്ലാര്‍ക്കും കിടക്കട്ടെ ഒരു പ്ലസ് മാര്‍ക്ക് :)
ഇതൊന്നുമല്ല
കാര്യം. യെവര്‍ക്കൊന്നും പിടിച്ചില്ല, ആഷിന്റെ കൂടെ അഭിനയിച്ചതും റെഡ്
കാര്‍പെറ്റില്‍ പോയി നടന്നതും മറ്റും. പോയി പണി നോക്കട്ടെന്ന്. മൊത്തം
അസൂയക്കാരാ ചേട്ടായി. അതൊന്നും കാര്യാക്കണ്ട.
കല്യാണം ക്ഷണിച്ചില്ല പോലും. രഹസ്യമാക്കി പോലും. ഓഹോഹോ, എന്തൊക്കെ
പുലിവാല്. ഇതെന്താ പബ്ലിക് പ്രോപെര്ട്ടിയോ, ഇങ്ങനെ പരസ്യമായി കല്യാണം
കഴിക്കാന്‍ ? സീ, അതു അയാളുടെ തികച്ചും പേര്‍സണല്‍ കാര്യം. അല്ലാതെ
പ്രേക്ഷകരെ മുഴുവന്‍ സാക്ഷി നിര്‍ത്തി കല്യാണം കഴിക്കണം എന്ന് പറഞ്ഞാല്‍ ?
അല്ല പിന്നെ! അവരോടും പോവാന്‍ പറ.
തെജാഭായി പൊട്ടിയെ..പൊട്ടിയെ.. എന്ന് ആരൊക്കെയോ യുട്യുബില്‍ വിളിച്ചു പറേണ
കണ്ടു. പൊട്ടിയാലും ഒട്ട്യാലും എല്ലാം ആഘോഷം തന്നിയോ ? എന്തിരെടെയ് ഇതു ?
പ്രിത്വി ചേട്ടായി, പോട്ടുന്നതെല്ലാം പൊട്ടട്ടെ. ഓരോ പൊട്ടലുകളും
വിജയത്തിലേക്ക് പടവുകള്‍ ആവട്ടെ. ഒന്നും കാര്യാക്കണ്ട.
ഞാന്‍ കുറച്ചു ടിപ്സ് തരാം, അസൂയക്കാരില്‍ നിന്നു രക്ഷപ്പെടുകേം ചെയ്യേം.
എല്ലാ രാഹു കേതുക്കളും മാറി, ശുക്രന്‍ പാറി നടക്കും രാശിക്കളം മുഴുവന്‍ .
ഞാന്‍ റിസര്‍ച്ച് ചെയ്തു കണ്ടു പിടിച്ചതാ ;)
ടിപ്സ് ........................
ബോഡി - അതാണ് പ്രധാനം. തോള് ചരിവില്ലാത്തതും പോതോം പോതോം കൈവീശല്‍
ഇല്ലാത്തതും ആയ ഒരു ബോഡിയുണ്ട് ചേട്ടായിക്ക് ( ഓ പിന്നെ ഞാന്‍ ജിമ്മില്‍
പോയി, ഡയട്ടിങ്ങോക്കെ കൊണ്ടാ കൊച്ചെ...എന്ന് പറഞ്ഞു എന്നെ പേടിപ്പിക്കരുത്.
അതു നുമ്മ സമ്മതിച്ചു. കഠിനാദ്വാനം തന്നെ) . അതു ചേട്ടായി കാത്തു സൂക്ഷിക്കണം.
പിന്നെ താടി - ഇടയ്ക്ക് വെക്കണം. ഒന്നിട വിട്ട പടത്തില്‍ വച്ചാല്‍ മതി. ഒരഞ്ചു കൊല്ലം കൂടി കഴിഞ്ഞോട്ടെ , കാലം തെളിയും..അപ്പോളേക്കും.
ആ ജാട - കുറച്ചു ജാടയൊക്കെ വേണം. എങ്ങനെ കേറിയ ആളാ , മഞ്ജു എടതീന്റെ
ഭര്‍ത്താവു .. ഇപ്പൊ എന്ത് ജാടയാ ? കണ്ട മനസിലാവുല്ല. അത്രേം ഒന്നും വേണ്ട , ലേശം മതി. കുറച്ചു
താഴ്ത്തി പിടിക്കണം.
അമ്മോട് - ആ അമ്മോട് മിണ്ടാണ്ടിരിക്കാന്‍ പറയണം. ചുമ്മാ അവിടേം ഇവിടേം
ഓരോന്നും വിളിച്ചു കൂവാതെ. റിയാലിറ്റി ഷോ മാത്രം മതിന്നു പറയണം. അല്ലേല്‍ ,
നമ്മുടെ ചേച്ചിയെക്കൊണ്ട് പറയിപ്പിക്കണം (പോര്..;) അതു സാരമില്ല ആഷും, ജയാന്റിയും
ചെയ്യുന്നു. പിന്നല്ലേ )
ഏട്ടനോട് - വില്ലന്‍ , വില്ലന്‍ ..അതു മാത്രം ചെയ്താല്‍ മതീന്ന് പറയണം. അല്ലാതെ ഹീറോ ചെയ്യാന്‍ പോയാല്‍ ആ സൈനിക് സ്കൂളിലെ പിള്ളേര് തന്നെ മതി. നേരിട്ട് വന്നു വെടി
വച്ചിടും ജാഗ്രതൈ!
ഇനി ഒരു കാര്യം ചെയ്യണം. പണ്ട് , പണ്ടാര പണ്ട്...നമ്മുടെ കലാതിലകം
ചേട്ടായി ചെയ്ത ആ പടമില്ലേ ? സര്‍ഗം. അതുപോലെ ഒരെണ്ണം ചെയ്യണം. താടീം ഒക്കെ
നീട്ടി വളര്‍ത്തി നല്ല വെള്ള മുണ്ടൊക്കെ ഉടുത്തു. നല്ല അടിപൊളി സാ.. പാ.. മാ...
രീ.. ടൈപ്പ് പാട്ടുകളും വേണം. എങ്കില്‍ പിന്നെ ഒരു അഞ്ചു കൊല്ലത്തേക്ക്
തിരിഞ്ഞു നോക്കേണ്ട. ഏതൊക്കെയോ സംവിധായകര് ഇങ്ങനെ ഉള്ള പടം ഈയടുത്ത്
എടുത്തിരുന്നു എന്ന് തോന്നുന്നു. ഒക്കെ പുതു മുഖങ്ങളെ വച്ചു. പോട്ടീന്നു
മാത്രമല്ല , പേര് തന്നെ ആരും കേട്ടില്ല. അതു പോട്ടെ. മറക്കണ്ട, സര്‍ഗം
പോലെ ഒരു പടം. ഓക്കേ?
ഇതൊക്കെ കാര്യയിട്ട് പറഞ്ഞതാ , വേണെങ്കില്‍ കേട്ടാല്‍ മതി. നാട് മുഴുവന്‍ അസൂയക്കാരാ . ആരാ നല്ലത് പറഞ്ഞു തരുക?എനിക്കിങ്ങനെ എഴുതാന്‍ തോന്നീത് ചേട്ടായീടെ ഭാഗ്യം. ഇതൊക്കെ ആ പത്രക്കാരി
ചേടത്തിയെ കൂടെ വായിച്ചു കേപ്പിക്കണം കേട്ടോ. ( എന്റെ പുതിയ റിസര്‍ച്ച് നെ
ക്കുറിച്ച് ചാനലില്‍ ഒരു ഇന്റര്‍വ്യൂവും സംഘടിപ്പിച്ചു തരണം :)
ഉറുമി എനിക്ക് ക്ഷ ഞ്ഹ ഥ പിടിച്ചു. നല്ല പടം...അവസാനം ചാവണ്ടാരുന്നു...അസൂയക്കാര് ആ സീനിനു മാത്രം കയ്യടിച്ചു കാണും.
ചേട്ടായിക്കും പത്രക്കാരി ചേടത്തിക്കും ഒരു പാട്ട് ടെടിക്കെറ്റു ചെയ്തു നിര്‍ത്തട്ടെ :)
എന്നാപ്പിന്നെ എല്ലാം പറഞ്ഞ പോലെ.
അസൂയക്കാരെ വിട / പ്രിത്വി ചേട്ടായി വിട
സ്നേഹത്തോടെ
[നീ പ്ര മു : ഇതെഴുതിയതിനു എനിക്ക് കാശു തന്നീട്ടില്ല...( അസൂയക്കാരുടെ അടി പുറകെ വരുമെന്ന് ഒരു ചാരന്‍ നിസംഗത പ്രകടിപ്പിച്ചു ]
പരുന്തു - കോഴിക്ക് മീതെയാണ് , വട്ടമിട്ടു പറന്നു റാഞ്ചിക്കൊണ്ടു പോകും കോഴികളെ , കുഞ്ഞുങ്ങളെ.
ഈ പ്രവര്‍ത്തി കോഴിക്ക് ചെയ്യാന്‍ കഴിയില്ല.
എലി -പെറ്റു പെരുകും
പൂച്ച - ഒളിച്ചിരുന്നു രാത്രിയില്‍ എലികളെ പിടിക്കും, പാല് കണ്ണടച്ചു നക്കി കുടിക്കും
പശു - പുല്ലു തിന്നും , പാല് തരും, ശാന്തമായി വിഹരിക്കും.
കുതിര - ശക്തിയുള്ളതാണ്, ഓടും ചാടും. ശക്തിയോടെ കാര്യങ്ങളെ നേരിടും.
ആന - ഒരു മരം പിഴുതെറിയാം, അതിനെ എടുത്തു നടക്കാം, കാട്ടിലൂടെ ചിന്നം വിളിച്ചു നടക്കാം.
ആനയുടെയും കുതിരയുടെം കര്‍മ്മം അതിനു അവകാശപ്പെട്ടതാണ് , അതു ചെയ്യാന്‍ പൂച്ചയ്ക്കും, പശുവിനും കഴിയില്ല.
മനുഷ്യരിലും ഉണ്ട് . കോഴിയും, പൂച്ചയും, പശുവും കുതിരയും, ആനയും എല്ലാം .... ഇതാണ് മനുഷ്യരുടെ ജാതിഎന്ന് എനിക്ക് തോന്നുന്നു.
ഞാന്‍ ചെയ്യേണ്ടത് /അര്‍ഹിക്കുന്നത് ആണ് ഞാന്‍ ചെയ്യുന്നത് .
അതു നിനക്കോ, നിനക്കോ, നിനക്കോ ചെയ്യാന്‍ കഴിയില്ല. അതിനുള്ള ശക്തിയില്ല.
അവന്‍ /അവള്‍ ചെയ്യുന്നത് എനിക്ക് ചെയ്യാന്‍ പറ്റില്ല
ഞാന്‍ അതിനു പാകപ്പെട്ടവള്‍ അല്ല.
ഓരോരുത്തരുടെയും പാകമാനുസരിച്ചാണ് അവര്‍ക്കുള്ള കുപ്പായം ദൈവം തുന്നുന്നത് .
ആ കുപ്പായത്തിന്റെ അളവുകളും ഭംഗിയും മനസ്സിലാക്കിയാല്‍ ആ കുപ്പായത്തെ നിങ്ങള്‍
സ്നേഹിക്കും. ഊരിയെറിഞ്ഞു വേറൊന്നു ധരിക്കാന്‍ തോന്നില്ല. എത്ര മുഷിഞ്ഞാലും, കീറിയാലും.
അതെന്റെ കുപ്പായമാണ് -ഈ തോന്നല്‍ വേണം.
എന്റെ കുപ്പായത്തിനു എന്ത് ഭംഗിയെന്നോ !
അതു എനിക്ക് മാത്രമേ പാകമാവു.
മുഷിഞ്ഞാല്‍ ഞാന്‍ അതിനെ അലക്കി വെളുപ്പിച്ചു ഇടും
കീറിയാല്‍ ഞാനതിനെ തുന്നി മിനുക്കി ഇടും
ഈ കുപ്പായതിനുള്ളിലെ ജീവന്‍ ഇല്ലാതാകും വരെ.
:-)
പാകപ്പെടുത്തല്‍ -
ഇടയ്ക്കിടെ എണ്ണയില്‍ നിന്നെടുത്തു
കൂര്‍ത്ത ഈര്‍ക്കിലി കൊണ്ട്
കുത്തി നോക്കും ദൈവം.
വേവായില്ല പാകമായില്ല
വീണ്ടും എണ്ണയിലേക്ക്.
ചിലപ്പോ പുറത്തെടുക്കാതെ
കുത്തി നോക്കും , ഇല്ല പാകമായില്ല..
ഒടുവില്‍
പാകമാവുമ്പോള്‍
ദൈവത്തിന്റെ പാത്രത്തിലേക്ക്.
അസംബന്ധമെന്നും അത്ഭുതമെന്നും നാം വ്യവഹരിക്കുന്ന ലോകം വാസ്തവത്തില്‍ സംബന്ധവും സാധാരണവും തന്നെ യാണ്.നാം അതിനെ അങ്ങനെ വിശേഷിപ്പിക്കുന്നത് അതിനെ ഉള്ക്കൊള്ളാനാ കാത്ത വിധത്തിലുള്ള സ്വയം നിര്മിതമാ യ ഒരു ലോകത്തിലാണ് നാം ജീവിക്കു ന്നത് എന്നതു കൊണ്ടാകുന്നു. അത്ഭുത ലോകത്തിലേക്കൊ, കണ്ണാടിയുടെ മറു പുറത്തേക്കൊ കടന്നു ചെന്നിട്ടില്ലാത്ത ആലീസിനെപ്പോലെ നിഷ്കളങ്കരായി...(ഞാന്‍ പറഞ്ഞതല്ല ,ആനന്ദ് പറഞ്ഞതാ) ചിലപ്പോഴൊക്കെ ഞാന്‍ അങ്ങനെ ഒരു അലീസാകാറുണ്ട്.