19 September 2011

വിസ

മിസ്ടര്‍ ജോണ്‍ സക്കറിയാസ് തിരക്കിലാണ്. കോണ്സുലെറ്റിലെ മറ്റെല്ലാ തിരക്കുകളും മാറ്റി വച്ചു അദ്ദേഹം കമ്പ്യൂട്ടര്‍ കീകളും ടെലിഫോണ്‍ കീ കളും മാറി മാറി കുത്തുന്നു.
ഒന്‍പതു മണി മുതല്‍ പതിനൊന്നു മണി വരെയാണ് സന്ദര്‍ശക സമയം. വെയിറ്റിംഗ് റൂമില്‍ തിരക്ക് അതിക്രമിക്കാന്‍ തുടങ്ങി. ജനിച്ചു വീണ പിഞ്ചു കുഞ്ഞുങ്ങളെ രാജ്യത്തോട് അല്ലെങ്കില്‍ തങ്ങളോടു ചേര്‍ക്കാന്‍ എത്തിയവര്‍ , ഭാര്യയുടെ / ഭര്‍ത്താവിന്റെ പേരുകള്‍ ചേര്‍ക്കാന്‍ എത്തിയവര്‍ , ഭൂമി ഇടപാടുകളില്‍ സ്ടാമ്പുകള്‍ പതിപ്പിച്ചു ബോധ്യപ്പെടുത്താന്‍ എത്തിയവര്‍ , നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്ന തലപ്പാവ് ധരിച്ച സര്‍ദാര്‍ജി, ഫോണിലൂടെ പതിയെ സംസാരിക്കുന്ന കറുത്ത നീളന്‍ കോട്ടിട്ട കറുത്ത മെലിഞ്ഞ  പാലാക്കാരി സുന്ദരി, സുഖവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പോകാന്‍ തയ്യാറായി നില്‍ക്കുന്ന കഷണ്ടി കയറിയ തടിച്ച ജര്‍മന്‍ ....അങ്ങനെ സന്ദര്‍ശകനിര നീണ്ടതാണ്. സക്കറിയാസ് തിരക്ക് പിടിച്ചു കംപ്യുട്ടര്‍ /ഫോണ്‍ കീകള്‍ അമര്‍ത്തി കുത്തുകയാണ്...


ഇടയ്ക്ക് കൌണ്ടറില്‍ പോയി കാര്യം അന്വേഷിച്ച തടിച്ച വയറു ചാടിയ ആന്ധ്രാക്കാരന്‍ പിറന്നു വീണ അധികം ദിവസം ആകാത്ത കുഞ്ഞിന്റെ കവിളത്ത് തലോടുന്നതിനിടയില്‍ ആരോടെന്നില്ലാതെ പറഞ്ഞു.. 'ഹോ എത്ര ദൂരം യാത്ര ചെയ്താണ് ഇന്ന് ഈ സമയത്ത് എത്തിപെട്ടത്.. ആ നാശം പിടിച്ച പെണ്ണിന് വണ്ടിയുടെ മുന്നില്‍ ചാടാന്‍ കണ്ട സമയം' ഇടയ്ക്ക് ആരോ വന്നു അയാളോട് ചോദിച്ചു, എന്താണിത്ര വൈകുന്നത് എന്ന്. സ്ടുട്ഗര്ട്ട് - ഹൈടെല്‍ബെര്ഗ് ഇടയ്ക്ക് ഏതോ ഒരു പെണ്‍കുട്ടി റോഡു മുറിച്ചു കടക്കുമ്പോള്‍ വണ്ടി തട്ടിയത്രേ, ഇന്നലെ രാത്രി. മലയാളിയാണ്. ഇന്ന് രാവിലെയാണ് കോണ്‍സുലേറ്റ് -ല്‍ വിവരം വന്നത്.
കറുത്ത നീളന്‍ കോട്ടിട്ട സുന്ദരി ഫോണില്‍ സംസാരം തുടര്‍ന്നു കൊണ്ടേയിരുന്നു. സര്‍ദാര്‍ജിയുടെ സംസാരം തീവ്ര വേഗതയില്‍ പോകുന്ന ജര്‍മന്‍ വാഹനങ്ങളെക്കുറിച്ചായി. സക്കരിയാസിന്റെ മുഖത്ത് മടുപ്പിന്റെ വിയര്‍പ്പു പൊടിയാന്‍ തുടങ്ങി. മരിച്ചത് ഏതോ ഒരു പെണ്‍കുട്ടി ആണ്, അയാളുടെ ആ ദിവസം പതിവിലും തിരക്ക് പിടിച്ചതായി.

അല്ല , ഞാനിവിടെ എന്തിനാണ് വന്നത്? ഇത്രയും യാത്ര ചെയ്തു? പാസ്പോര്‍ട്ട് പുതുക്കാനോ? അതോ വിസ എടുക്കാനോ? സ്റ്റാമ്പ് പതിക്കാന്‍ ..? എന്തിനാണെന്ന് ഓര്‍മ കിട്ടുന്നില്ലല്ലോ. വൈയിട്ടിംഗ് റൂമിന്റെ മൂലയ്ക്ക് തലകുത്തി നിര്‍ത്തിയ വെള്ളസംഭരണിയില്‍ നിന്നു ഡിസ്പോസബിള്‍ ഗ്ലാസ്സിലേക്ക്‌ വെള്ളം പകരുമ്പോള്‍ ഉണ്ടായ ശബ്ദത്തിനു ശ്വാസം മുട്ടി. ഓര്‍മ വരാന്‍ വേണ്ടി ഞാന്‍ പതിയെ തിരിഞ്ഞു നടന്നു. 

പണ്ട് കുട്ടിക്കാലത്ത് ചെയ്യുന്നതാണ്‌. നടന്നു പോകുമ്പോള്‍ ഓര്‍ത്തു കൊണ്ടിരുന്നത് ചിലപ്പോ പെട്ടെന്ന് മറക്കും. നാലാം ക്ലാസ്സില്‍ ഒന്നിച്ചു പഠിച്ച, മള്‍ബറി കായ വിരിയുന്ന വീട്ടിലെ എല്‍സമ്മയുടെ കൂടെ അന്നു ഓന്തിനെ കൊല്ലാന്‍ പോയിരുന്നു. അവളുടെ ചേട്ടനും അനിയനും കൂടി കെണി വച്ചു പിടിച്ച ഓന്ത്. അന്ന് മുതലാണോ എന്നറിയില്ല. ഓന്തിനെ കൊന്നാല്‍ , കൊല്ലാന്‍ കൂട്ട് നിന്നാല്‍ ഇങ്ങനെ മറവി ഉണ്ടാകുമത്രേ.  ശ്ശെ, എല്‍സമ്മ. എത്ര കാലം, എത്ര ദൂരം- എന്തിനാണ് ഞാന്‍ എല്സമ്മയെ ഓര്‍ക്കുന്നത്. കോണ്‍സുലേറ്റ് ന്റെ പ്രധാന വാതില്‍ തനിയെ തുറന്നു തന്നപ്പോഴാണ്‌ ഓര്‍മ വന്നത്. ഓ! ഞാന്‍ മറന്നു പോയത് ഓര്‍ക്കാന്‍ വേണ്ടി തിരിച്ചു നടന്നതാണല്ലോ. അതും മറന്നു. ഓര്മ വന്നതും ഇല്ല. വീണ്ടും തിരിച്ചു നടന്നു വൈയിട്ടിംഗ് റൂമിന്റെ വാതില്‍ ചാരി നിന്നു, അവിടെ കൂടിയവരെ നോക്കി. ആരും എന്നെ ശ്രദ്ടിച്ചതായി തോന്നിയില്ല. കൌണ്ടറില്‍ നിന്നു പേരും വിളിച്ചില്ല. നമ്പറും വന്നില്ല.

കൂടിയിരിക്കുന്നവര്‍ ഇന്നലെ രാത്രിയില്‍ ദൂരെയെങ്ങോ വന്ന മരണത്തെ ശപിച്ചു. പലരും പല ദൂരത്തും നിന്നു വന്നവരാണ്. ഇടയ്ക്കിടെ കൌണ്ടറില്‍ വന്നു എത്തി നോക്കുന്ന, മുഖത്ത് യാതൊരു ഭാവവും ഇല്ലാത്ത ടൈ കെട്ടിയ വിസ ഓഫീസര്‍ . അയാള്‍ ഒറ്റ നില്‍പ്പിനു ആ വെയിറ്റിംഗ് റൂം മുഴുവന്‍ കൂമനെ പോലെ അരിച്ചു പെറുക്കി കണ്ണോടിച്ചു. എല്ലാം പഴയ പോലെ. ജോണ്‍ സക്കറിയാസ് ഇപ്പോള്‍ പതിയെ ആരോടോ ഫോണില്‍ സംസാരിക്കുന്നുണ്ട് - നെറ്റി ചുളിച്ചു ആരെയോ സ്വാന്തനിപ്പിക്കുന്ന പോലെ, ഏതോ വിഷമത്തില്‍ പങ്കു ചേരുന്ന പോലെ അയാള്‍ അഭിനയിച്ചു. തന്റെ കയ്യിലുള്ള പേന വലതു വശത്തുള്ള പേപ്പറില്‍ വട്ടം കറക്കി കൊണ്ടിരുന്നു. ഫോണ്‍ താഴെ വച്ചു, നെറ്റി ചുളിച്ചു, അയാള്‍ കൌണ്ടര്‍ ന്റെ ചെറിയ ഗ്ലാസ് വിന്‍ഡോ തുറന്നു.

ഞാന്‍ പതുക്കെ ജനലിന്റെ സൈഡിലുള്ള ചുവന്ന കുഷ്യന്‍ ഉള്ള കസേരയില്‍ ചെന്നിരുന്നു. ജനല്പാളിയില്‍ പതുക്കെ വിരലോടിച്ചു. പെട്ടെന്ന് കൈ വലിച്ചു. ഒരു വലിയ കൂത്താടി! തന്റെ പൊയ്കാലില്‍ താണ്ടവം ആടുന്നു. കയ്യിലിരുന്ന ടിഷ്യു പേപ്പര്‍ എടുത്തു അതിനെ ആകമാനം ആ പേപ്പറില്‍ കശക്കി ചുരുട്ടി അടുത്തുള്ള വെസ്റ്റ് കൊട്ടയിലേക്ക് എറിഞ്ഞു. കൌണ്ടരിന്റെ മുകളിലെ ഡിസ്പ്ലേ ബോര്‍ഡില്‍ അക്കങ്ങള്‍ മാറി മാറി തെളിഞ്ഞു. ഇടയ്ക്ക് വന്ന നമ്പര്‍ എന്റെ കയ്യിലെ നമ്പര്‍ അല്ലെ? സൂക്ഷിച്ചു നോക്കി, അതെ അതു തന്നെ. കൌണ്ടറിനു മുന്നില്‍ പകപ്പാടോടെ ചെന്നു നിന്നു. 

'ഞാന്‍ ഞാന്‍ ....'
'മലയാളി ആണല്ലേ, എന്താ പര്‍പ്പസ് ?'
'അതു ... എനിക്ക് ...'
നല്ല ഓര്‍മ വന്നില്ല. എത്ര ഒര്മിച്ചിട്ടും ആകെ ഓര്‍ക്കാന്‍ കഴിഞ്ഞത് ഒന്ന് മാത്രം. തണുത്തു വിറച്ചു, മഴയിലൂടെ...സ്ട്രീറ്റ് ലൈറ്റിലൂടെ എത്ര തിരഞ്ഞിട്ടും കണ്ടെത്താത്ത എന്തോ തിരഞ്ഞു വീണ്ടും വീണ്ടും നടന്നത് .... പക്ഷെ ഞാന്‍ എന്തിനാണ് ഇവിടെ? നാലാം ക്ലാസ്സിലെ എല്‍സമ്മയെയും അവള്‍ വന്നു വിളിച്ച, പോക്കുവെയില്‍ നിറഞ്ഞ ആ വൈകുന്നേരത്തെയും മനസാ ശപിച്ചു.

'ഗിവ് മി യുവര്‍ പാസ്പോര്‍ട്ട്‌ '
പോക്കുവെയില്‍ തൂത്തെറിഞ്ഞു വീണ്ടും തിരിച്ചു കൌന്ടരിലേക്ക്. പാസ്പോര്‍ട്ട്‌ അയാള്‍ക്ക് നേരെ നീട്ടുമ്പോഴും മനസ്സില്‍ ശപിക്കുകയായിരുന്നു...

'ഓ! യു ആര്‍ മിസ്‌ ശാലിനി.... റൈറ്റ് ?'
'ഓ അതെ അതെ..പക്ഷെ ഞാന്‍ എന്തിനു....ഇവിടെ ...ഐ ആം സോറി ...ഐ ...'
പറഞ്ഞു മുഴുമിക്കും മുന്‍പേ ഞാന്‍ കൊടുത്ത പാസ്പോര്‍ട്ട്‌ എന്റെ നേരെ നീട്ടി, ജോണ് സക്കറിയാസ് ഭാവവ്യത്യാസമില്ലാതെ മൊഴിഞ്ഞു.

'മിസ്‌ ശാലിനി, നിങ്ങള്‍ ഇരിക്കു. നിങ്ങളുടെ ഡെത്ത് സെര്ടിഫികെറ്റ് ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയയാണ്‌. ശരിയായി കഴിഞ്ഞാല്‍ ഉടന്‍ വിളിക്കാം'

കറുത്ത കോട്ടിട്ട പെണ്‌കുട്ടിയുടെയും, തലപ്പാവ് ധരിച്ച സര്‍ദാര്‍ജിയുടെയും ശബ്ദങ്ങള്‍ക്കിടയിലൂടെ ഞാന്‍ ആ പുതിയ സമയത്തിലേക്ക് ഓര്‍മകളെ എല്‍സമ്മയുടെ ഓന്തിനു വിട്ടു കൊടുത്തു പതുക്കെ നടന്നു, പുതിയ വിസ അടിക്കുന്നതും കാത്ത്. നേരത്തെ ഇരുന്ന സീറ്റില്‍ കണ്ടാല്‍ വിദ്യാര്‍ത്ഥി എന്ന് തോന്നുന്ന കറുത്ത മുടിയുള്ള ഒരു പയ്യന്‍ സ്ഥാനം പിടിച്ചിരുന്നു. വെസ്റ്റ് കോട്ടയില്‍ നിന്നു ചാകാതെ ബാക്കിയായ കൂത്താടി ഏന്തി വലിഞ്ഞു അതിന്റെ വായുടെ അറ്റത്ത്‌ കഷ്ടപ്പെട്ട് കയറുന്നുണ്ടായിരുന്നു.
ആന്ധ്രക്കാരന്റെ, പിറന്നിട്ടു അധികം ദിവസം എത്തിയിട്ടില്ലാത്ത കുഞ്ഞു കണ്ണു അമര്ത്തി പിടിച്ചു മോണ കാട്ടി കരഞ്ഞു കൊണ്ടിരുന്നു.........

[വിട്ടു പോയത് : ജോണ്‍ സക്കറിയാസ് (John Zacharias ). ഇങ്ങനെ പേരുള്ള ഒരാളെ എനിക്കറിയില്ല. ഞാന്‍ ഇത് വരെ കണ്ടിട്ടില്ല, കേട്ടിട്ടില്ല. ഏതാണ്ട് 30 - 40 കൊണ്ട് എഴുതി തീര്‍ത്തതാണ് . തുടക്കം തന്നെ അങ്ങിനെ ഒരു പേര് വന്നു, ആലോചിച്ചു കണ്ടു പിടിക്കാതെ. അതെന്നെ കുറച്ചു അത്ഭുതപ്പെടുത്തുന്നു. ശാലിനി എന്ന പേര് അങ്ങനെ തനിയെ വന്നതല്ല. എന്തോ ഇതിവിടെ എഴുതണമെന്നു തോന്നി :-) ]

11 September 2011

പ്രിഥ്വിയുടെ അസൂയക്കാര്‍ക്ക് ഒരു തുറന്ന കത്ത്


കാണാനും കേള്‍ക്കാനും തുടങ്ങീട്ടു കുറെ കാലായി. എന്തുട്ട ഇതു? അല്ല , എന്തിന്നാപ്പാ ഇങ്ങളെല്ലാം കളിച്ചുട്ടുന്നു? അല്ല ഒരിക്കൊക്കെ എന്തിന്റെ കേടാന്നപ്പ? കുറെ നാളായി പറയണം പറയണം ന്നു വിചാരിക്കുന്നു. പറഞ്ഞിട്ടന്നെ കാര്യം.

പാവം പയ്യന്‍ ! (സോറി, ചേട്ടായി) എന്തിനാണ് എല്ലാരും ഇങ്ങനെ ക്രൂശിക്കുന്നത് ? ഇയാളെ എല്ലാരും മുള്‍കിരീടം അണിയിക്കാന്‍ തീരുമാനിച്ചോ? അല്ല അസൂയക്കാരെ, നിങ്ങള്‍ എന്തിനാ ഇങ്ങനെ ഇന്റര്‍നെറ്റ്‌ മുഴുവന്‍ ആ പാവത്തിനെ കല്ലെറിഞ്ഞു കൊല്ലുന്നത് ?

 മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട് , എനിക്ക് തോന്നുന്നത് ആഗോളതലത്തില്‍ ചിന്തിക്കുന്ന ഒരാള്‍ ആയിട്ടാണ്. നല്ല പ്രൊഫെഷണല്‍ . ഇങ്ങനെ വേണം. പിന്നെ അഭിനയിക്കുമ്പോള്‍ കുറച്ചു എനെര്‍ജെട്ടിക് ആയി അഭിനയിക്കും, എന്തെ അങ്ങനെ പാടില്ലേ ? ചിലപ്പോ ഇന്റര്‍വ്യൂവിലും മറ്റും കുറച്ചു എക്സ്പ്രേഷന്‍സ് കൂടിക്കാണും. അതിനു? അത്തരം ചാപല്യങ്ങള്‍ അല്ലെങ്കില്‍ , എക്സ്പ്രഷനുകള്‍ നമ്മുടെ ഇപ്പോഴത്തെ അങ്കിള്‍ സൂപ്പര്‍ താരങ്ങളും അന്ത കാലത്ത് കാട്ടികൂട്ടിയിട്ടുണ്ടാകും  എന്നത്  തീര്‍ച്ചയാണ്. ലാലേട്ടന്റെ ചില പഴയ പടങ്ങള്‍ കണ്ടാല്‍ ...അയ്യോ ..ഒര്മിപ്പിക്കല്ലേ. എന്തിനു പറയുന്നു ഈ പാട്ട് ഓര്‍മയില്ലേ? മമ്മുക്കാന്റെ മികവുറ്റ പ്രകടനം :)


ഒരുപാട് ഇഷ്ടമുള്ള പാട്ടാണിത്. യൌടുബില്‍ കണ്ടാല്‍ കണ്ണു പൊത്തും. പ്രത്യേകിച്ച് മമ്മുക്കാനെ കണ്ടാല്‍ . ആരാണാവോ സംവിധായകന്‍.. ഒരു പത്തിരുപതു കൊല്ലം വൈകിയ കന്ഗ്രാട്സ് കിടക്കട്ടെ. അതു പോട്ടെ, ഇനിയിപ്പോ ശവത്തില്‍ (മണ്ണിനടിയിലെ) കുത്തി നോവിക്കുന്നു എന്ന് പറഞ്ഞു ആരെങ്കിലും കേസ് കൊടുത്താല്‍ ..ഞാന്‍ നിര്‍ത്തി.

പണ്ട് നന്ദനത്തില്‍ കണ്ട പ്രിത്വി രാജല്ല ഇതു. ആ പടത്തില്‍ കണ്ട പയ്യന്‍ അല്ല ഇതു...ഈ പടം പോലെ ചെയ്തുടെ...ഏത് അതു ഇതു .. ഹ! സുഹൃത്തെ, ഒരാള്‍ എന്നും അതെ ടോണില്‍ കറങ്ങി നടക്കണം എന്ന് എന്താണ് നിങ്ങള്ക്ക്  നിര്‍ബന്ധം ? ചില പടങ്ങളില്‍ നമ്മുടെ കുഞ്ഞുഞ്ഞു  കുഞ്ചാക്കോ ചേട്ടായി എന്തൊക്കെ ബോറാണ് ചെയ്യുന്നത് ? അങ്ങേര്‍ക്കു ഒരു കുറ്റോം ഇല്ലേ ? ഏതാണ്ട് അങ്കിള്‍ (സോറി മഞ്ജു :P ) ആയ ദിലീപ് , ജയസൂര്യ ഇങ്ങനെ എത്ര പേര്‍ . അവര്‍ക്ക് ചെയ്യാന്‍ പറ്റാത്ത എന്തോ ഒന്ന് ഈ ബോറന്‍ ' പയ്യന് ചെയ്യാന്‍ പറ്റുന്നുണ്ട് എന്നത് തന്നെയാണ് മലയാളി പയ്യന്മാരെ (അങ്കിള്‍ മാരെയും) ചൊടിപ്പിക്കുന്നത്. ഒരു തരം അല്ല , രണ്ടു തരം...മൂന്നു തരം അസൂയ തന്നെ. അല്ലാതെ എന്ത് പറയാന്‍ . അതിന്റെ ഭാഗമായി സിനിമയിലെ തന്നെ പല പ്രതിലോമ ശക്തികളും :) കൂടി നിരന്തരം ചെയ്യുന്നതല്ലേ ഈ പാതകങ്ങള്‍ എന്നൊക്കെ സംശയം തോന്നിപ്പോകുന്നു. ഇതാ, പ്രതിലോമ ശക്തികള്‍ക്കു പിന്നേം അസൂയ തോന്നാന്‍ ഒരു പടം.


അന്‍വറിലെ ആ പാട്ട് അതു പ്രിത്വിക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ. അതു മറ്റു ചോക്കലേട്ടുകള്‍ ചെയ്താല്‍ എന്ത് ബോറായിരിക്കും എന്ന് ആലോചിച്ചു കൂടെ ? എന്റെമ്മോ, മോഹന്‍ലാല്‍ എങ്ങാനും അതു കളിചിരുന്നെങ്കിലോ ? മമ്മുട്ടി ആണെങ്കില്‍ അങ്ങേരെ ജനം തുക്കി കൊന്നേനെ ;)
റോബിന്‍ ഹൂഡിലെ ഈ പാട്ട് കണ്ടു നോക്കു , അതിനിടയിലെ ഡാന്‍സ് സ്റെപ്പുകള്‍ , അതു ഇനി ഷാരൂഖ്‌ മോളീന്ന് ഇങ്ങു താഴോട്ട് ഇറങ്ങി വന്നു ചെയ്താല്‍ കൂടി ബോറാകും എന്നതില്‍ ഒരു സംശയവും ഇല്ല (അതിലെ ഡാന്‍സ് മാഷിനു/ടീച്ചര്‍ക്ക്‌ ഒരു വൈകിയ കാന്ഗ്രാട്സ്. സ്പാനിഷ്‌ താളവും മേളവും സ്ടെപ്പും...അടിപൊളി :) പിന്നെ ബാക്ക് ഗ്രൗണ്ടില്‍ കുറച്ചു പച്ചപ്പും കളറ് തേച്ച പെണ്പില്ലേരും  ഉണ്ടായതു കൊണ്ട് രക്ഷപ്പെട്ടു എന്നെ പറയേണ്ടു ( സിനിമ എനിക്കിഷ്ടായീട്ടാ).



സൊ , താരങ്ങളെ ബോറാക്കാനും, നന്നാക്കാനും സംവിധായകനും കൂട്ടര്‍ക്കും പറ്റും. അതു വേറൊരു സത്യം (ഈ അടുത്ത കാലത്ത് മമ്മുക്കാനെയും ലാലേട്ടനെയും ഇവരൊക്കെ കരുതിക്കൂട്ടി കുരുതി കൊടുക്കാണെന്ന് മനസ്സിലായില്ലേ). അതിനു എന്തിനാണ് നടനെ കുറ്റം പറയുന്നത് ? അതു നടന് ചൂസ് ചെയ്തുടെ എന്നാവും അടുത്ത ചോദ്യം. അല്ല ഹേയ് , സിനിമയുടെ കഥ മാത്രമല്ല, ഇനി ഡാന്‍സ് സ്റെപ്പുകള്‍ കൂടി ആദ്യം തന്നെ നടനെ ചെയ്തു കാണിക്കണോ ? ( എല്ലാര്‍ക്കും കിടക്കട്ടെ ഒരു പ്ലസ് മാര്‍ക്ക് :)

ഇതൊന്നുമല്ല കാര്യം. യെവര്‍ക്കൊന്നും പിടിച്ചില്ല, ആഷിന്റെ കൂടെ അഭിനയിച്ചതും റെഡ് കാര്‍പെറ്റില്‍ പോയി നടന്നതും  മറ്റും. പോയി പണി നോക്കട്ടെന്ന്. മൊത്തം അസൂയക്കാരാ ചേട്ടായി. അതൊന്നും കാര്യാക്കണ്ട.

കല്യാണം ക്ഷണിച്ചില്ല പോലും. രഹസ്യമാക്കി പോലും. ഓഹോഹോ, എന്തൊക്കെ പുലിവാല്. ഇതെന്താ പബ്ലിക്‌ പ്രോപെര്ട്ടിയോ, ഇങ്ങനെ പരസ്യമായി കല്യാണം കഴിക്കാന്‍ ? സീ, അതു അയാളുടെ തികച്ചും പേര്‍സണല്‍ കാര്യം. അല്ലാതെ പ്രേക്ഷകരെ മുഴുവന്‍ സാക്ഷി നിര്‍ത്തി കല്യാണം കഴിക്കണം എന്ന് പറഞ്ഞാല്‍ ? അല്ല പിന്നെ! അവരോടും പോവാന്‍ പറ.

തെജാഭായി പൊട്ടിയെ..പൊട്ടിയെ.. എന്ന് ആരൊക്കെയോ യുട്യുബില്‍ വിളിച്ചു പറേണ കണ്ടു. പൊട്ടിയാലും ഒട്ട്യാലും എല്ലാം ആഘോഷം തന്നിയോ ? എന്തിരെടെയ് ഇതു ? പ്രിത്വി ചേട്ടായി, പോട്ടുന്നതെല്ലാം പൊട്ടട്ടെ. ഓരോ പൊട്ടലുകളും വിജയത്തിലേക്ക് പടവുകള്‍ ആവട്ടെ. ഒന്നും കാര്യാക്കണ്ട.

ഞാന്‍ കുറച്ചു ടിപ്സ് തരാം, അസൂയക്കാരില്‍ നിന്നു രക്ഷപ്പെടുകേം ചെയ്യേം. എല്ലാ രാഹു കേതുക്കളും മാറി, ശുക്രന്‍ പാറി നടക്കും രാശിക്കളം മുഴുവന്‍ . ഞാന്‍ റിസര്‍ച്ച് ചെയ്തു കണ്ടു പിടിച്ചതാ ;)

ടിപ്സ് ........................

ബോഡി - അതാണ് പ്രധാനം. തോള് ചരിവില്ലാത്തതും പോതോം പോതോം കൈവീശല്‍ ഇല്ലാത്തതും ആയ ഒരു ബോഡിയുണ്ട് ചേട്ടായിക്ക് ( ഓ പിന്നെ ഞാന്‍ ജിമ്മില്‍ പോയി, ഡയട്ടിങ്ങോക്കെ കൊണ്ടാ കൊച്ചെ...എന്ന് പറഞ്ഞു എന്നെ പേടിപ്പിക്കരുത്. അതു നുമ്മ സമ്മതിച്ചു. കഠിനാദ്വാനം തന്നെ) . അതു ചേട്ടായി കാത്തു സൂക്ഷിക്കണം. പിന്നെ താടി - ഇടയ്ക്ക് വെക്കണം. ഒന്നിട വിട്ട പടത്തില്‍ വച്ചാല്‍ മതി. ഒരഞ്ചു കൊല്ലം കൂടി കഴിഞ്ഞോട്ടെ , കാലം തെളിയും..അപ്പോളേക്കും.
ആ ജാട - കുറച്ചു ജാടയൊക്കെ വേണം. എങ്ങനെ കേറിയ ആളാ , മഞ്ജു എടതീന്റെ ഭര്‍ത്താവു .. ഇപ്പൊ എന്ത് ജാടയാ ? കണ്ട മനസിലാവുല്ല. അത്രേം ഒന്നും വേണ്ട , ലേശം മതി. കുറച്ചു താഴ്ത്തി പിടിക്കണം.

അമ്മോട് - ആ അമ്മോട് മിണ്ടാണ്ടിരിക്കാന്‍ പറയണം. ചുമ്മാ അവിടേം ഇവിടേം ഓരോന്നും വിളിച്ചു കൂവാതെ. റിയാലിറ്റി ഷോ മാത്രം മതിന്നു പറയണം. അല്ലേല്‍ , നമ്മുടെ ചേച്ചിയെക്കൊണ്ട്  പറയിപ്പിക്കണം (പോര്..;) അതു സാരമില്ല ആഷും, ജയാന്റിയും ചെയ്യുന്നു. പിന്നല്ലേ )

ഏട്ടനോട് - വില്ലന്‍ , വില്ലന്‍ ..അതു മാത്രം ചെയ്താല്‍ മതീന്ന് പറയണം. അല്ലാതെ ഹീറോ ചെയ്യാന്‍ പോയാല്‍ ആ സൈനിക് സ്കൂളിലെ പിള്ളേര് തന്നെ മതി. നേരിട്ട് വന്നു വെടി വച്ചിടും ജാഗ്രതൈ!

ഇനി ഒരു കാര്യം ചെയ്യണം. പണ്ട് , പണ്ടാര പണ്ട്...നമ്മുടെ കലാതിലകം ചേട്ടായി ചെയ്ത ആ പടമില്ലേ ? സര്‍ഗം. അതുപോലെ ഒരെണ്ണം ചെയ്യണം. താടീം ഒക്കെ നീട്ടി വളര്‍ത്തി നല്ല വെള്ള മുണ്ടൊക്കെ ഉടുത്തു. നല്ല അടിപൊളി സാ.. പാ.. മാ... രീ.. ടൈപ്പ് പാട്ടുകളും വേണം. എങ്കില്‍ പിന്നെ ഒരു അഞ്ചു കൊല്ലത്തേക്ക് തിരിഞ്ഞു നോക്കേണ്ട. ഏതൊക്കെയോ സംവിധായകര് ഇങ്ങനെ ഉള്ള പടം ഈയടുത്ത് എടുത്തിരുന്നു എന്ന് തോന്നുന്നു. ഒക്കെ പുതു മുഖങ്ങളെ വച്ചു. പോട്ടീന്നു മാത്രമല്ല , പേര്‌ തന്നെ ആരും കേട്ടില്ല. അതു പോട്ടെ. മറക്കണ്ട, സര്‍ഗം പോലെ ഒരു പടം. ഓക്കേ?

ഇതൊക്കെ കാര്യയിട്ട് പറഞ്ഞതാ , വേണെങ്കില്‍ കേട്ടാല്‍ മതി. നാട് മുഴുവന്‍ അസൂയക്കാരാ . ആരാ നല്ലത് പറഞ്ഞു തരുക?എനിക്കിങ്ങനെ എഴുതാന്‍ തോന്നീത് ചേട്ടായീടെ  ഭാഗ്യം. ഇതൊക്കെ ആ പത്രക്കാരി ചേടത്തിയെ കൂടെ വായിച്ചു കേപ്പിക്കണം കേട്ടോ. ( എന്റെ പുതിയ റിസര്‍ച്ച് നെ ക്കുറിച്ച് ചാനലില്‍ ഒരു ഇന്റര്‍വ്യൂവും സംഘടിപ്പിച്ചു തരണം :)

ഉറുമി എനിക്ക് ക്ഷ ഞ്ഹ ഥ പിടിച്ചു. നല്ല പടം...അവസാനം ചാവണ്ടാരുന്നു...അസൂയക്കാര്  ആ സീനിനു മാത്രം കയ്യടിച്ചു കാണും.

ചേട്ടായിക്കും പത്രക്കാരി ചേടത്തിക്കും ഒരു പാട്ട് ടെടിക്കെറ്റു ചെയ്തു നിര്‍ത്തട്ടെ :)



എന്നാപ്പിന്നെ എല്ലാം പറഞ്ഞ പോലെ.
അസൂയക്കാരെ വിട / പ്രിത്വി ചേട്ടായി വിട
സ്നേഹത്തോടെ
[നീ പ്ര മു : ഇതെഴുതിയതിനു എനിക്ക് കാശു തന്നീട്ടില്ല...( അസൂയക്കാരുടെ അടി പുറകെ വരുമെന്ന്  ഒരു ചാരന്‍ നിസംഗത പ്രകടിപ്പിച്ചു ]

7 June 2011

കുപ്പായം

കോഴി  - മുട്ടയിടുക , അടയിരിക്കുക, കോഴിക്കുഞ്ഞുങ്ങളെ സംരംക്ഷിക്കുക

പരുന്തു - കോഴിക്ക് മീതെയാണ് , വട്ടമിട്ടു പറന്നു റാഞ്ചിക്കൊണ്ടു പോകും കോഴികളെ , കുഞ്ഞുങ്ങളെ.
ഈ പ്രവര്‍ത്തി കോഴിക്ക് ചെയ്യാന്‍ കഴിയില്ല.
എലി -പെറ്റു പെരുകും
പൂച്ച - ഒളിച്ചിരുന്നു രാത്രിയില്‍ എലികളെ പിടിക്കും, പാല് കണ്ണടച്ചു നക്കി കുടിക്കും
പശു - പുല്ലു തിന്നും , പാല് തരും, ശാന്തമായി വിഹരിക്കും.
കുതിര - ശക്തിയുള്ളതാണ്, ഓടും ചാടും. ശക്തിയോടെ കാര്യങ്ങളെ നേരിടും.
ആന - ഒരു മരം പിഴുതെറിയാം, അതിനെ എടുത്തു നടക്കാം, കാട്ടിലൂടെ ചിന്നം വിളിച്ചു നടക്കാം.

ആനയുടെയും കുതിരയുടെം കര്‍മ്മം അതിനു അവകാശപ്പെട്ടതാണ് , അതു ചെയ്യാന്‍ പൂച്ചയ്ക്കും, പശുവിനും കഴിയില്ല.

മനുഷ്യരിലും ഉണ്ട് . കോഴിയും, പൂച്ചയും, പശുവും കുതിരയും, ആനയും എല്ലാം ....
ഇതാണ് മനുഷ്യരുടെ ജാതി എന്ന് എനിക്ക് തോന്നുന്നു.


ഞാന്‍ ചെയ്യേണ്ടത് /അര്‍ഹിക്കുന്നത് ആണ് ഞാന്‍ ചെയ്യുന്നത് .
അതു നിനക്കോ, നിനക്കോ, നിനക്കോ ചെയ്യാന്‍ കഴിയില്ല. അതിനുള്ള ശക്തിയില്ല.
അവന്‍ /അവള്‍  ചെയ്യുന്നത് എനിക്ക് ചെയ്യാന്‍ പറ്റില്ല
ഞാന്‍ അതിനു പാകപ്പെട്ടവള്‍ അല്ല.

ഓരോരുത്തരുടെയും പാകമാനുസരിച്ചാണ് അവര്‍ക്കുള്ള കുപ്പായം ദൈവം തുന്നുന്നത് .
ആ കുപ്പായത്തിന്റെ അളവുകളും ഭംഗിയും മനസ്സിലാക്കിയാല്‍ ആ കുപ്പായത്തെ നിങ്ങള്‍
സ്നേഹിക്കും. ഊരിയെറിഞ്ഞു വേറൊന്നു ധരിക്കാന്‍ തോന്നില്ല. എത്ര മുഷിഞ്ഞാലും, കീറിയാലും.
അതെന്റെ കുപ്പായമാണ് -ഈ തോന്നല്‍ വേണം.

എന്റെ കുപ്പായത്തിനു എന്ത് ഭംഗിയെന്നോ !
അതു എനിക്ക് മാത്രമേ പാകമാവു.
മുഷിഞ്ഞാല്‍ ഞാന്‍ അതിനെ അലക്കി വെളുപ്പിച്ചു ഇടും
കീറിയാല്‍ ഞാനതിനെ തുന്നി മിനുക്കി ഇടും
ഈ കുപ്പായതിനുള്ളിലെ ജീവന്‍ ഇല്ലാതാകും വരെ.
:-)

3 May 2011

ഹുമന്‍ ട്രാഫിക് ലൈറ്റ്

കാഴ്ചകളെ അപ്പാടെ കഴുകിക്കളഞ്ഞു
പുറപ്പെട്ട നീരുറവകള്‍ക്ക്
ഇന്നലെയുടെ രുചിയായിരുന്നു
ഇന്നിന്റെ നിറമായിരുന്നു.  

ട്രാഫിക് ലൈറ്റിലൂടെ *
അതു നിറഞ്ഞു താഴേക്കൊഴുകി
തടഞ്ഞു വക്കാന്‍ , തൂത്തെറിയാന്‍
വിരലുകള്‍ ഇല്ലാതെ.

ഒഴുകിയെത്തിയതിനു 
കടല്‍ക്കാറ്റിന്റെ ഉപ്പുരസം.
കുടിക്കാതെ വലിച്ചെടുത്തു,
ആഞ്ഞൊരു തുപ്പു തുപ്പാന്‍ .
നിര്‍ജലീകരിക്കുന്ന മനസ്സിന്
ശരീരം കൂട്ടാവാതിരിക്കട്ടെ.

~~~

പ്രിയേ,
ഞാന്‍ നിന്നോട് പറഞ്ഞത്
ഞാന്‍ തന്നെ പാലിക്കാന്‍ മറന്നു
ചിരിക്കുമ്പോള്‍ , നീരുറവകള്‍
വഴിതെറ്റി ഭൂമിയില്‍ പതിക്കുമെന്ന്
ട്രാഫിക് ലൈറ്റുകളെ കബളിപ്പിക്കാമെന്ന്.




*ട്രാഫിക് ലൈറ്റ് - ഹുമന്‍ ട്രാഫിക് ലൈറ്റ് -കവിള്‍

3 April 2011

പാകപ്പെടുത്തല്‍



പാകപ്പെടുത്തല്‍ -
ഇടയ്ക്കിടെ എണ്ണയില്‍ നിന്നെടുത്തു
കൂര്‍ത്ത ഈര്‍ക്കിലി കൊണ്ട്
കുത്തി നോക്കും ദൈവം.
വേവായില്ല പാകമായില്ല
വീണ്ടും എണ്ണയിലേക്ക്.
ചിലപ്പോ പുറത്തെടുക്കാതെ
കുത്തി നോക്കും , ഇല്ല പാകമായില്ല..

ഒടുവില്‍
പാകമാവുമ്പോള്‍
ദൈവത്തിന്റെ പാത്രത്തിലേക്ക്.

എണ്ണയില്‍ കിടന്നു മൊരിഞ്ഞതും
ഈര്‍ക്കിലി ഇടവേളകളും ബാക്കിയാക്കി
പാത്രത്തിലേക്ക് ...





[Published in Facebook, Tuesday, March 22, 2011]

8 November 2010

യാരും രസിക്കവില്ലയെ...

പെണ്‍കുട്ടികള്‍ ഒരു വീടിന്റെ സ്വത്താണ്.
കൊച്ചു പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ. പാദസ്വരത്തിന്റെ ജില് ജില് ശബ്ദവും പിന്നെ നാണത്തിന്റെ നനുത്ത കുളിര്‍മയും കൊണ്ടു വീടു നിറയെ ഓടി നടക്കുന്ന കൊച്ചു പെണ്‍കുട്ടികള്‍ .
ഈ പാട്ട് കേട്ടു നോക്കു, 'നിലാ കൈകിറത്...യാരും രസിക്കവില്ലയെ...'




ഈയിടെയാണ് ഞാന്‍ ആ പാട്ട് കേട്ടത്. സുഹാസിനി സംവിധാനം ചെയ്ത ' ഇന്ദിര' എന്ന 1995 - ഇല്‍ ഇറങ്ങിയ സിനിമ. റഹ്മാന്റെ സംഗീതത്തില്‍ ഹരിണി പാടിയ പാട്ടാണ് നിലാ കൈകിറത്..ഹമീര്‍ കല്യാണി എന്നാ കര്‍ണാടിക് രാഗത്തിലാണ് ഈ പാട്ട് പാടിയിരിക്കുന്നത് . എന്ത് മധുരമാണ് ഈ പാട്ട് !

ഈ പാട്ട് എന്നെ കുറെ ഓര്‍മിപ്പിച്ചു, അല്ലെങ്കില്‍ കരയിപ്പിച്ചു എന്ന് പറയാം. ആ ഓര്‍മകളിലൂടെ ഞാന്‍ ഒന്ന് പോയി നോക്കി..എല്ലാം അവിടെ തന്നെയുണ്ട്‌ . എന്റെ ഓര്‍മകളില്‍ , ഒന്നും മാഞ്ഞു പോകാതെ. എനിക്ക് തന്നെ അത്ഭുതം തോന്നുന്നു..

അങ്ങനെ ഒരു കൊച്ചുപെന്കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ഒരു ബാല്യ കാലം എന്ന് കാണുന്നവര്‍ക്ക് പറയാം. കാരണം, അന്ന് ഏട്ടന്‍ പഠിച്ചിരുന്നത് ദൂരെ ആര്‍മി സ്കൂളില്‍ ആയിരുന്നു, പിന്നെ വീട്ടിനടുത്തുള്ള കുട്ടികള്‍ എല്ലാം ഒന്നുകില്‍ കുറെ വലിയവര്‍ , കോളേജിലൊക്കെ പോകുന്നവര്‍ അല്ലെങ്കില്‍ തീരെ ചെറിയവര്‍ . അതെ, കാണുന്നവര്‍ക്ക് പറയാം , ഞാന്‍ ഒറ്റക്കായിരുന്നു എന്ന്. പക്ഷെ അങ്ങനെ ആയിരുന്നില്ല. കിളികളും തുമ്പികളും കാമനും പൂരവും കാവും ഒക്കെയുണ്ടായിരുന്നു കൂട്ടിനു, ഒക്കെയുണ്ടായിരുന്നു  ;-))

നീണ്ട പാടങ്ങള്‍ ഉണ്ടായിരുന്നു ('ഉണ്ടായിരുന്നു'! അതെ, ഇന്ന് ഉണ്ടോ എന്നറിയില്ല) കാവിനു മുന്നിലൂടെ പടര്‍ന്നു.  വയലുകളുടെ പകുത്തു മാറ്റിക്കൊണ്ട് ചെമ്മണ്‍ നിറഞ്ഞ റോഡു. സ്കൂള്‍ വിട്ടാല്‍ റോഡിലൂടെ വരാം. അല്ലെങ്കില്‍ അച്ഛമ്മയുടെ അടുത്ത് പോയി വരുമ്പോ. ഞാന്‍ റോഡിലൂടെ അധികം പോയിരുന്നില്ല. മഴയായാലും ചളിയായാലും മിക്കവാറും പാടത്തിനു നടുക്ക് കൂടെയാവും പോവുക (ഏതാണ്ട് പത്ത് വയസ്സൊക്കെ ഉണ്ടായിരിക്കും). ഓരോ കതിര്‍ മണികളെയും തൊട്ടു തൊട്ടു കൊണ്ടു. അതിനൊക്കെ ജീവനുണ്ട്, അല്ലെങ്കില്‍ അതൊക്കെ ഞാന്‍ മൂളുന്ന പാട്ട് കേള്‍ക്കുന്നുണ്ട് എന്ന തോന്നലില്‍ . ചിലപ്പോ പേടിപ്പിക്കാന്‍ നീര്‍ക്കോലി പാമ്പ് വരമ്പിനു കുറുകെ ഇഴഞ്ഞു പോവും. അപ്പോ ഞാന്‍ തിരിഞ്ഞോടും. പിന്നെ കുറച്ചു ദിവസത്തേക്ക് ആ വഴി പോവില്ല.

എനിക്കിപ്പോഴും ആ നെല്കതിരുകളുടെ മണം അറിയാം, അതിന്റെ മൂര്‍ച്ച കാലുകളില്‍ നോവിച്ച നനുത്ത നോവ്‌ അറിയാം. വയലൊക്കെ വിളവെടുത്തു കഴിയുമ്പോഴാണ് എനിക്ക് ഏറെ ഇഷ്ടം, വിളവിന്റെ ബാക്കി തിന്നാന്‍ കിളികള്‍ വരും. അപ്പൊ അതു വഴി പോകുമ്പോ കിളികള്‍ ഒന്നടങ്കം പറന്നുയരും. അതു നോക്കി നിന്നു ഞാന്‍ ആ വരമ്പത്ത് ഇരിക്കും , പിന്നെയും കിളികള്‍ വരുന്നതും നോക്കി.ചിലപ്പോ അപ്പുറത്തെ റോഡിലൂടെ പോവുന്ന ആരെങ്കിലും കുവി ചോദിക്കും

''ഒയ് കൂയ് എന്നാ ഏടത്തി ആട ഇരുന്നു പണിയെടുക്കുന്നത് ' എന്ന് .

അതു മിക്കവാറും ചോദിച്ചിരുന്നത് കുന്നുമ്മല്‍ വീട്ടിലെ മോഹനേട്ടന്‍ ആയിരുന്നു. മോഹനേട്ടന്‍ അന്ന് നാട്ടിലുള്ള പത്തോ പന്ദ്രണ്ടോ  ബി ജെ പി ക്കാരില്‍ ഒരാളായിരുന്നു. നെറ്റിയില്‍ ചുവന്ന നീണ്ട കുറിയും താടിയും ഒക്കെയായി മെലിഞ്ഞ നീണ്ട ഒരു മനുഷ്യന്‍ . അന്ന് സ്വതവേ നാണക്കാരിയായ എനിക്ക് അങ്ങനെ ഒരു ചോദ്യം തന്നെ ധാരാളം..പിന്നെ അവിടുന്ന് എണീറ്റ്‌ ഓടെടാ ഓട്ടം.

വീട്ടില്‍ നിന്നു നോക്കിയാല്‍ അങ്ങ് ദൂരെ പച്ച നിറഞ്ഞ കുന്നുകള്‍ കാണാം. എപ്പോഴും വിചാരിക്കും, ആ കുന്നിന്റെ അപ്പുറത്ത് എന്താണ് എന്ന് പോയി നോക്കണം എന്ന്. അമ്മയോട് പറയുമ്പോള്‍ അമ്മ പറയും ,

 'അവിടെയൊക്കെ ഭ്രാന്തന്മാര്‍ ഉണ്ടാകും ..പിന്നെ കുറുക്കന്‍ ‍, കടിക്കുന്ന പട്ടികള്‍ ഒക്കെയുണ്ടാവും'.

അതുകൊണ്ട് പോയില്ല. പകരം രണ്ടു പറമ്പിനു അപ്പുറത്തുള്ള പൊളിഞ്ഞു കിടക്കുന്ന ആ വീട്ടില്‍ പോകും. അവിടെ ഒരു പൊട്ടകിണര്‍ ഉണ്ട്. നന്നായി കെട്ടി ഒതുക്കിയ കിണര്‍ . കാട് പിടിച്ചു പാരോത്തില മരം വളര്‍ന്നു പന്തലിച്ചിട്ടുണ്ട് അവിടെ. പിന്നെ പൊളിഞ്ഞ വീടു എന്ന് പറയാന്‍ മാത്രം ഇല്ല. ഒരു ചെറിയ ചുമര്‍ മാത്രമേ ബാക്കി ഉള്ളൂ. പണ്ട് ഏതാണ്ട് അമ്പതോ നൂറോ കൊല്ലം മുന്‍പ് ആ വീട്ടിലെ താമസക്കാര്‍ക്കൊക്കെ വസൂരി വന്നു മരിച്ചു പോയത്രേ. ശവം ദഹിപ്പിക്കാന്‍ ആര്‍ക്കും ധൈര്യം ഇല്ലാത്തതു കൊണ്ടു ചുമരോക്കെ ഇളക്കി ആളുകളുടെ മേല്‍ ഇട്ടു. അങ്ങനെ അടക്കം ചെയ്തത്രേ. ഞാന്‍ ആ പരിസരത്ത് വെറുതെ ചുറ്റി നടക്കും. ഒന്നും അവിടെ കാണാനില്ല , പക്ഷെ അവിടുത്തെ ആളുകളെക്കുരിച്ചോക്കെ ഓര്‍ത്തു കൊണ്ടു. അവിടുത്തെ കുട്ടികള്‍ എങ്ങനെയായിരിക്കും, അവരൊക്കെ എന്ത് വേഷമായിരിക്കും അന്ന് ഇട്ടിരിക്കുക..അങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടും. അതിനടുത് വേറെയും ചില കിണറുകള്‍ ഉണ്ട് . വല്യ കണ്ടുപിടുത്തം പോലെ ഞാന്‍ അമ്മയോട് ചെന്ന്‌ പറയും.

'അമ്മെ, കേട്ടോ അവിടെയൊക്കെ വേറെ വീടുകള്‍ ഉണ്ടായിരിക്കില്ലേ? അവരൊക്കെ വസൂരി വന്നായിരിക്കുമോ മരിച്ചത് ..നശിച്ചത് '
അമ്മ എന്നെ നോക്കി ചിരിക്കും..'നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു' എന്നൊരു ചോദ്യവും.
                                    കാമന്‍ - ശ്രീലാല്‍ എടുത്ത ഫോട്ടോ. (ഞാന്‍ കട്ടെടുത്തതാ ;)

വീടു കഴിഞ്ഞു മമ്മാലിയുടെ വയസ്സന്‍ റബ്ബര്‍ തോട്ടവും കഴിഞ്ഞാല്‍ ' കാവ് ആണ്. മണ്ണിന്റെ ചുറ്റുമതില്‍ കെട്ടി ഒതുക്കി നിര്‍ത്തിയ കാവില്‍ നിന്നും പച്ച  ജടപ്പു വിരിയുന്ന മരം കുടപോലെ പോലെ ടാറിടാത്ത റോഡിലേക്ക് ചാഞ്ഞു നിന്നിരുന്നു. സ്കൂള്‍ അടച്ച സമയത്ത് ജടപ്പു പൂക്കും. ആ സമയത്ത് അതു വഴി പോകുമ്പോ അവിടെ കുത്തിയിരുന്നു ഞാന്‍ ജടപ്പു പൊറുക്കും. ഒരു ദിവസം പത്രോസ് ചേട്ടായി കളിയാകിയത് ഇപ്പോഴും ഓര്‍മയുണ്ട്. കാരണം ഉണ്ട് , അന്ന് അച്ചമ്മ തന്ന പഴുത്ത ഒരു മുറി ചക്ക- അതും റോഡിന്റെ നടുക്ക് വച്ചിട്ടാണ് ജടപ്പു പൊറുക്കുന്നതു. മണ്ണിന്റെ കാമനെ ഉണ്ടാക്കുമ്പോള്‍ അതിന്റെ പ്രധാന അലങ്കാരം ആയിരുന്നു ജടപ്പു മുടി. അന്ന് വല്യ ഫാഷന്‍ കാരോക്കെയാ കടലാസ്സ്‌ പൂ മുടിയായി വക്കുക.
 'നമ്മള്‍ക്കു അതു മതി, അതാ ഭംഗി. പച്ച മുടി.'
കാമന്റെ കൊച്ചരി പല്ലിനു പകരം പച്ചരി അതിന്റെ മുഖത്ത് അമര്ത്തി അമര്ത്തി വക്കുമ്പോ അമ്മ പറഞ്ഞു. താണ് നോക്കിക്കൊണ്ട്‌ ഞാനും പറഞ്ഞു,
'ശരിയാ ഇതാ ഭംഗി..ഇതു തന്നെയാ ഭംഗി...കടലാസ്സ്‌ പൂ ഒക്കെ പ്ലാസ്റിക് കുട പോലെ ഉണ്ട്...ഇതെന്തു ഭംഗിയാ'. അമ്മ തിരിഞ്ഞു നോക്കി ചിരിക്കും.

കാവില് നിറമാല വരുമ്പോ താലപ്പൊലി എടുക്കും. അതിനു എനിക്ക് അച്ഛമ്മയുടെ കസവ് വേഷ്ടി തന്നെ വേണം. പിന്നെ അച്ഛമ്മയുടെ വല്യ സ്വര്‍ണ നിറമുള്ള താലവും. അതിനായി നിറമാലയുടെ  തലേന്ന് തറവാട്ടിലേക്ക് ഓടി ചെല്ലും. അച്ചമ്മ കൂറമുട്ടായി മണക്കുന്ന മരത്തിന്റെ പെട്ടിയില്‍ നിന്നു വേഷ്ടി എടുത്തു തന്നോണ്ട്‌ പറയും,

'മണ്ണും ചളിയും ഒന്നും ആക്കരുത്, സൂക്ഷിക്കണം'.
അപ്പൊ ഞാന്‍ പറയും 'ഉം... ഈ അച്ഛമ്മയ്ക്ക് എന്നെ ഒരു വിശ്വാസവും ഇല്ല, എപ്പോഴും ഇങ്ങന' എന്ന്.

നിറമാലക്ക് ഉറഞ്ഞു തുള്ളുന്നവരില്‍ പ്രധാനി രാജീവന്‍ സ്വാമി ആയിരുന്നു. എനിക്ക് പേടിയായിരുന്നു ഉറഞ്ഞു തുള്ളുന്ന അയ്യപ്പ സ്വാമികളെ. അതുകൊണ്ട് താലപ്പൊലി വരിയുടെ കുറെ പിറകിലായി നിക്കും. അമ്മ പുറകില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞു തിരഞ്ഞു നോക്കും..

അങ്ങനെ അങ്ങനെ കുറെ പറയാനുണ്ട്‌. ഇനിയും ഒരു ജന്മം ഉണ്ടെങ്കില്‍ എനിക്ക് ആ ജന്മത്തിലും ഒരു പെണ്‍കുട്ടിയായി തന്നെ ജനിച്ചാല്‍ മതി.. കുപ്പിവളകളൊക്കെ ഇട്ടു പാദസ്വരവും കിലുക്കി ഓടി നടക്കാന്‍ ... :))

 ഈ പാട്ടിന്റെ ട്രാന്‍സ്ലേഷന്‍ കൂടി ഇടട്ടെ, (യാഹൂ ഗൃപ്പില്‍ നിന്നു കിട്ടിയതാണ് )

The Moon is shining,
The time is passing,
oh, but nobody is enjoying it.
Yet, these eyes will see you (my eyes)

The breeze is flowing,
The gardens are smiling,
yet, there is none enjoying it.
but these hands will touch you (my eyes).
The Wind will blow, the sunshine will be there,
there is no change in that.
The Sky & Land will tell us to live.
those wishing will not cease forever.

There it is, the dear Cloud
Seek for the rain
Here it is, the cuckoo's song
Seek the Music in it.

This world is a garden,
Seek your Flowers in it.
This life is a Gift,
Ask for your needs.......
                                                            ;-)

5 November 2010

കൊഴിഞ്ഞു പോകുന്നത്


ഇല കൊഴിഞ്ഞ വഴിയിലൂടെ
ഞാന്‍ ഏറെ നടന്നു.
കൊഴിഞ്ഞ ഇലകളും നോക്കി.
എത്തിപ്പെട്ടത്,
ചോട്ടില്‍ ഇലകളില്ലാത്ത ഒരു മരത്തിനരികെ.

മരച്ചുവട്ടില്‍ കണ്ണോടിച്ചു ഞാന്‍ ചോദിച്ചു :
നീ മാത്രം എന്തെ ഇങ്ങനെ?
നിനക്ക് മാത്രം എന്തെ ഇതു സാധിച്ചു ?
ഇല പൊഴിക്കാതെ....
 
പതിഞ്ഞ ശബ്ദത്തില്‍ മരം പറഞ്ഞു:
കുട്ടീ, ഒന്ന് മുകളിലോട്ടു നോക്കു
എന്റെ ചില്ലയില്‍ ഇലകളുണ്ടായിട്ടു വേണ്ടേ...

മുഖമുയര്‍ത്തി നോക്കിയപ്പോള്‍ ഞാന്‍ കണ്ടു.
അര്‍ബുദം ബാധിച്ച,
ഉണങ്ങി വീഴാറായ ചില്ലകള്‍
പറവകള്‍ ഉപേക്ഷിച്ചു പോയ കൂടുകള്‍
ഒരില പോലും പ്രതീക്ഷിക്കാനില്ലാത്ത ചില്ലകള്‍ .

ആ മരച്ചുവട്ടില്‍ ഞാന്‍ ഇത്തിരി നേരം ഇരുന്നു
അടുത്തുള്ള മരങ്ങളുടെ
കൊഴിഞ്ഞ ഇലകള്‍
തണുത്ത കാറ്റില്‍ പറക്കുന്നതും നോക്കി....

Related Posts with Thumbnails